കോഴിക്കോട്: ശ്രീധരസ്വാമി നടക്കുകയാണ്. സ്വാമിയേ ശരണമയ്യപ്പാ മന്ത്രത്തിന്റെ അകമ്പടിയാലും ഊര്ജ്ജത്താലുമാണ് ഇക്കുറിയും നടത്തം. ശബരിമല തീര്‍ത്ഥാടനത്തിന് കഴിഞ്ഞ 27 വര്‍ഷമായി പദയാത്രയിലൂടെയാണ് ഈ എഴുപത്തി ഒന്നുകാരന് അയ്യനെ കാണാനെത്തുന്നത്. തികഞ്ഞ ഭക്തിയും ഊര്‍ജസ്വലതയുമാണ് ഈ ഭക്തന്റെ മുഖമുദ്ര.
ഇരുപത്തിയൊന്നാം വയസ്സിലാണ് ആദ്യതീര്ത്ഥയാത്ര. തുടര്‍ന്നിങ്ങോട്ട് തീര്‍ത്ഥയാത്രയുടെ വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ അരനൂറ്റാണ്ടിലെത്തിനില്ക്കുന്നു. പദയാത്രയ്ക്ക് നാല് വര്‍ഷം മൂകാംബിക ക്ഷേത്രത്തില്‍ നിന്നും രണ്ടു തവണ ആന്ധ്രപ്രദേശില്‍ നിന്നുമാണ് തുടക്കം കുറിച്ചത്. ആന്ധ്രയില്‍ നിന്നും രണ്ട് മാസത്തെ യാത്രയിലൂടെയാണ് അന്ന് ശബരിമലയിലെത്തിയത്. കോഴിക്കോട് നിന്നും കാടാമ്പുഴക്ക് സര്‍വീസ് നടത്തിയിരുന്ന ഒരു സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്ന ശ്രീധരസ്വാമി ഡ്രൈവറുടെയും ക്ലീനറുടെയും താല്‍പ്പര്യത്തിനനുസരിച്ച് അഴിമതി നടത്തണമെന്ന് സാഹചര്യം വന്നപ്പോള്‍ ജോലി ഉപേക്ഷിച്ചു. വെറുതെയിരിക്കുന്നതിനിടെ മറ്റൊരു ജോലിക്കായി ആന്ധ്രയിലെത്തിയപ്പോഴായിരുന്നു വൃശ്ചികക്കുളിര് സ്മൃതിപഥത്തിലെത്തിയത്. മറ്റൊന്നും ആലോചിച്ചില്ല. കെട്ട് നിറയ്ക്കുവാനുള്ള പണത്തിനായുള്ള യാത്രയായിരുന്നു പിന്നീട്. പഴയ സഹപാഠിയായ ഷൗക്കത്തലിയെ യാദൃശ്ചികമായി കണ്ടു. അദ്ദേഹം കെട്ട് നിറയ്ക്കുന്നതിനായി 25 രൂപയും നല്കി. അങ്ങനെ കഠിനമായ ഭക്തിയാല്‍ കാനനയാത്ര സുഖകരമാക്കി.
കെഎസ്ആര്‍ടിസി ഡ്രൈവറായിരുന്ന കാരപ്പറമ്പിലെ രാഘവന് നായരാണ് ഈ സ്വാമിയുടെ ഗുരു. തീര്‍ത്ഥയാത്രയുടെ എണ്ണം കൂടുന്നതിനനുസരിച്ച് മനസ്സ് നിര്‍മ്മലമാകുന്ന ഈ സ്വാത്വികനായ സ്വാമിയോട് തീര്ത്ഥയാത്രയുണ്ടാക്കിയ മാറ്റമെന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ഞൊടിയിടയില്‍ പോസിറ്റീവ് തിങ്കിംഗ്. പോസീറ്റീവായ ചിന്തയിലൂടെ ജീവിതത്തെ ധന്യമാക്കുന്ന ശ്രീധര സ്വാമി ഇപ്പോള്‍ താമസിക്കുന്നത് കോഴിക്കോട്ട് എരഞ്ഞിപ്പാലത്ത് മാതാ അമൃതാനന്ദമയീമഠത്തിന്റെ പദ്ധതിയായ അമൃതകൂടീരത്തില് അത് അനുവദിച്ചുകിട്ടിയതും യാദൃശ്ചികം. ഭാര്യ: ശാന്ത. മക്കള്‍: ശ്രീശാന്ത്, ശ്രീജിത്ത്. സ്വാമി വീണ്ടും നടക്കാനൊരുങ്ങുകയാണ്. സ്വാമിയേ ശരണമയ്യപ്പാ മന്ത്രവുമായി….
പ്രതികരിക്കാൻ ഇവിടെ എഴുതുക: