കേരളഭരണം അഴിമതിയുടെയും അവിഹിതത്തിന്റെയും കൂത്തരങ്ങായി മാറുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നേതൃത്വം നല്കുന്നതെങ്കിലും കേരളത്തില്‍ ശക്തമായി വേരൂന്നിയ ഫഌറ്റ് മാഫിയയും ക്വാറി മാഫിയയുമെല്ലാം ഭരണത്തെ സ്വാധീനിക്കുകയാണ്. കേരളത്തില്‍ മൂന്നുനില ഫഌറ്റുകള്‍ മതിയെന്ന വിഷയം ഉയര്‍ന്നുവന്നപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് കേരളം മുകളിലേക്കും പാര്‍ശ്വങ്ങളിലേക്കും വികസിക്കട്ടെ എന്നാണ്.
ആ മാതിരി വികസനം തമിഴ്നാട്ടില്‍ വരുത്തിവച്ച ദുരന്തം അറിഞ്ഞശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ വകുപ്പിന്റെ ചുമതല നല്കിയപ്പോള് മൂന്നുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ പാടില്ലെന്നും അതിന് മുകളില്‍ പോയാല്‍ അപകടം വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ സംവിധാനം വേണമെന്നും പറഞ്ഞതിനാണ് ജേക്കബ് തോമസ് ഐപിഎസിന് ബുദ്ധിസ്ഥിരതയില്ല എന്ന പ്രചാരണം ഉയര്‍ന്നത്. ഇപ്പോള്‍ ജേക്കബ് തോമസ് പറയുന്നത് അഴിമതിക്കെതിരെ നില്‍ക്കുന്നവര്‍ക്ക് മെമ്മോയും അഴിമതിക്കാര്‍ക്ക് പ്രമോഷനും എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയമെന്നാണ്. നേരത്തെയുള്ള ചൊല്ലുതന്നെ അധികാരം ദുഷിപ്പിക്കും അമിതാധികാരം കൂടുതല്‍ ദുഷിപ്പിക്കും എന്നാണല്ലൊ. അതിന്റെ പ്രതിഫലനമാണ് ഇന്ന് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ബാര്‍ കോഴ വിവാദത്തില്‍ കെ.എം.മാണിക്ക് രാജിവയ്ക്കേണ്ടിവന്നു. ഇപ്പോള്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെയും അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ജേക്കബ് തോമസിന്റെ സ്ഥാനചലനം തന്നെ അടിവരയിടുന്നത് ഫഌറ്റ് ലോബിക്ക് മുഖ്യമന്ത്രിയുടെ മേലുള്ള സ്വാധീനമാണ്. സുരക്ഷിതത്വമില്ലാത്ത ഫഌറ്റുകള്ക്കെതിരെയും ക്വാറികള്‍ വെടിമരുന്ന് സുക്ഷിക്കുന്നതിനെതിരെയും ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. കേരളം വെടിമരുന്ന് ദുരന്തം അഭിമുഖീകരിച്ചതിനാലും വയലും കുന്നും നികത്തിയും ജലാശയങ്ങള്‍ കയ്യേറിയും നടത്തുന്ന ഫഌറ്റ് നിര്‍മാണം പരിസ്ഥിതി നാശം ക്ഷണിച്ചുവരുത്തുന്നതിനാലുമാണിത്. പക്ഷേ മുഖ്യമന്ത്രിക്ക് പ്രധാനം ഫഌറ്റ് ലോബിയുടെ പ്രീതിയാണ്, ക്വാറി ലോബിയുടെ പ്രീതിയാണ്. സ്വന്തം ജനങ്ങളുടെ സംരക്ഷണമല്ല, പരിസ്ഥിതി സംരക്ഷണമല്ല. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങാണ് എന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണ്.
ഹരിത കേരളം സരിത കേരളമായപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് സാത്താന്റെ സ്വന്തം നാടായി. അഴിമതിക്കെതിരെ പ്രതികരിക്കുന്ന ജേക്കബ് തോമസിനെ ബുദ്ധിസ്ഥിരതയില്ലാത്തവന് എന്ന മുദ്ര കുത്തിയത് ഇതിന് തെളിവാണ്. പോലീസ് ആക്ട് പ്രകാരം എസ്എച്ച്ഒ മുതല്‍ ഡിജിപി വരെയുള്ള ഓഫീസര്‍മാരെ ഒരു പോസ്റ്റില്‍ രണ്ടുകൊല്ലമെങ്കിലും തുടരാന്‍ അനുവദിക്കണം എന്നാണ്. ജേക്കബ് തോമസിനെതിരെ പരാതികള്‍ കിട്ടിയിട്ടാണോ അദ്ദേഹത്തെ മാറ്റുന്നത്? വിവരാവകാശ പ്രവര്ത്തകന് ഡി.ബി.ബിനു പറയുന്നത് അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ ഒറ്റ പരാതിപോലും ജേക്കബ് തോമസ്സിനെതിരെ കിട്ടിയിട്ടില്ല എന്നാണ്. ഇതിന് മുഖ്യമന്ത്രിയുടെ സമര്‍ത്ഥമായ മറുപടി പരാതി വാക്കാലുള്ളതായിരുന്നു എന്നാണ്. ഈ സര്‍ക്കാര്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. മുല്ലപ്പെരിയാറിലെ കയ്യേറ്റത്തെപ്പറ്റി കേസെടുത്ത ഓഫീസറെ ഒരു കാരണവുമില്ലാതെയാണ് സ്ഥലം മാറ്റിയത്.
നിക്ഷിപ്തതാല്പ്പര്യങ്ങളാണ് ഇന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നയിക്കുന്നത്. മുഖ്യമന്ത്രി മാത്രമല്ല മറ്റുമന്ത്രിമാരും ആരോപണവിമുക്തരല്ല. ദേവസ്വത്തില്‍ നിന്നും ഒരു രൂപപോലും സര്‍ക്കാര്‍ എടുക്കുന്നില്ല എന്ന് ദേവസ്വം മന്ത്രി പറയുമ്പോഴും ദേവസ്വം വരുമാനം എത്രയെന്നോ എങ്ങനെ ചെലവഴിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല. ദേവസ്വം ബോര്‍ഡില്‍ തികഞ്ഞ അരാജകത്തമാണ് നിലനില്‍ക്കുന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വിശുദ്ധനെന്ന് സ്വയം പ്രഖ്യാപിക്കുന്ന വിഎസിനെയും കുറ്റവിചാരണ ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകനായ പി.രാജന് ഇപ്പോള്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളില്‍ ഡമോക്ലസിന്റെ വാള് തൂങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: