തിരുവനന്തപുരം: പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ കോടതിയില്‍ നല്കുന്ന മൊഴി രേഖപ്പെടുത്തുന്നത് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരായാല്‍ ഇരകള്‍ക്ക് നടന്ന സംഭവം തുറന്നു പറയാനുള്ള ധൈര്യം ലഭിക്കുമെന്ന് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കോടതികള്‍ കഴിയുന്നിടത്തോളം ഇതിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിജെറ്റി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ഭയ സംഭവത്തിന് ശേഷം നിയമങ്ങളിലും ചട്ടങ്ങളിലും ധാരാളം മാറ്റങ്ങള്‍ വന്നു. ഇരയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെന്നല്ല സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാവുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റംവന്നു. അതീവശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ് പൊതു താത്പര്യഹര്ജികളെന്ന് അദ്ദേഹം പറഞ്ഞു. പ്രസക്തവും പ്രധാനപ്പെട്ടതും രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നിരവധി വിഷയങ്ങള്‍ പുറത്തുവന്നിട്ടുള്ളത് കോടതികളില്‍ ഫയല്ചെയ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജികളുടെ ഫലമായാണ്. പൊതുസ്ഥലത്തെ പുകവലി നിരോധിച്ചതും ജോലിസ്ഥലത്തെ ലൈംഗികപീഡനം നിരോധിച്ചതും കോഴ വാങ്ങിയത് അനേ്വഷിച്ചതുമൊക്കെ പൊതു താത്പര്യഹര്ജികളിന്മേലുള്ള കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഗവര്‍ണര്‍പറഞ്ഞു.
നമുക്ക് മാത്രമല്ല ജയിലില്‍ കിടക്കുന്നവര്‍ക്കും തൂക്കിന് വിധിക്കപ്പെടുന്നവര്‍ക്കും മനുഷ്യാവകാശമുണ്ട്. തൂക്കിന് വിധിക്കപ്പെട്ടവര്‍ പ്രസിഡന്റിന് നല്കുന്ന ദയാഹര്‍ജിയില്‍ തീരുമാനം നീണ്ടാല്‍ തൂക്കുകയര്‍ ജീവപര്യന്തമാക്കേണ്ടിവരുമെന്ന വിധി ഉണ്ടായത് തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. 2014 ല്‍ കമ്മീഷന് ഫയല്‍ചെയ്യപ്പെട്ട 12,940 കേസുകളില്‍ 12,894 കേസുകള്‍ തീര്‍പ്പാക്കിയതായി കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.
അവകാശ സംരക്ഷണം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ അന്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍ പറഞ്ഞു. കമ്മീഷന് വാര്‍ത്താ പത്രിക സെന്‍കുമാറിന് നല്കി ഗവര്‍ണര്‍ പ്രകാശിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍, സെക്രട്ടറി എസ്. കുമാരിസുധ, രജിസ്ട്രാര്‍ ജി. ജ്യോതിചൂഡന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: