കൊച്ചി: മനോരമയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്മാര്‍ട്ട്സിറ്റി ലോഗോ രൂപകല്പനയെ ചൊല്ലി പ്രഥമ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ലോഗോ രൂപകല്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് നഗരസഭയെ മാറ്റി നിര്‍ത്തിയതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
സ്വകാര്യ കമ്പനിയുടെ പാനല്‍ നല്കിയ ലോഗോയും ടാഗ്ലൈനും സ്മാര്‍ട്ട്സിറ്റിയുടെ അംഗീകൃത ലോഗോയാണെന്ന വിധത്തില്‍ വന്ന വാര്‍ത്തയാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണിയാണ് ഇക്കാര്യം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ജനപ്രതിനിധികളെ അറിയിക്കാതെയാണ് പരിപാടി നടത്തിയത്. ജനറം പദ്ധതി പ്രകാരം ലഭിച്ച ലോ ഫ്ളോര്‍ എസി ബസുകള്‍ കെഎസ്ആര്‍ടിസി തട്ടിയെടുത്തതു പോലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഹൈജാക്ക് ചെയ്യാനുളള നീക്കമാണ് നടക്കുന്നതെന്ന് കൗണ്‍സിലില്‍ ആരോപണം ഉയര്‍ന്നു.
അതേ സമയം കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ് സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് രൂപകല്പന നല്‍കിയതെന്നാണ് മേയര്‍ സൗമിനി ജെയിന് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഇടവേളയില്‍ കളക്ടര്‍ മേയര്‍ പദവി വഹിച്ചിരുന്ന സമയത്താണ് ലോഗോയെ സംബന്ധിച്ച അഭിപ്രായസര്‍വേ നടന്നത്. ഉദ്യോഗസ്ഥതലത്തിലുളള തീരുമാനങ്ങളില്‍ ഭരണസമിതിക്ക് പങ്കില്ലെന്നും അവര്‍ പറഞ്ഞു.
പെന്ഷന് വിതരണം കാര്യക്ഷമമാക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാരായ ശ്യാമള പ്രഭുവും സുധ ദീലിപും ആവശ്യപ്പെട്ടു. പശ്ചിമ കൊച്ചിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച സീവേജ് പദ്ധതി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശ്യാമള പ്രഭു ആവശ്യപ്പെട്ടു. ബജറ്റ് വരുന്നതിന് മുമ്പ് ഡിവിഷനുകളുടെ പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ അനുവദിക്കണമെന്നും സേവാഗ്രാം ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ സുധ ദീലിപ് കൊണ്ടു വന്ന പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിന് ജീവനക്കാരില്ലെന്ന ആരോപണവും കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഓരോ ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസും കേന്ദ്രീകരിച്ച് യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ തിരുമാനമായി. ചെറിയ കാനകള്‍ ശുചീകരിക്കുന്നതിനായി ഓരോ ഡിവിഷനും രണ്ടു ലക്ഷം രൂപ വീതം ഉടന്‍ അനുവദിക്കും.
സ്ഥലമെടുപ്പിന് പുതിയ നിയമങ്ങള്‍ വന്ന പശ്ചാത്തലത്തില്‍ 40 അടി റോഡിന്റെ വികസനത്തെ കുറിച്ച് കളക്ടറുമായി ആലോചിക്കുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭയുടെ ഹോമിയോ ഡിസ്പെന്‍സറികളിലെ മരുന്ന്ക്ഷാമം പരിഹരിക്കുന്നതിനായി ഹോംകോ സൊസൈറ്റി മേധാവികളുമായി ചര്‍ച്ച നടത്തും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ടവറുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: