തൃശൂര്‍: ഭാരതജനതയുടെ ഹൃദയ സമ്രാട്ട് നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പൂരനഗരി ഒരുങ്ങുന്നു. മൂന്നു ലക്ഷം പേര് പങ്കെടുക്കുന്ന ബഹുജന സമ്മേളനത്തിന്റെ ഒരുക്കത്തിലാണ് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്.
സമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനവും തൃശൂര്‍ നഗരവും ഇന്നുമുതല്‍ പ്രത്യേക സംരക്ഷണ സേനയുടെ നിയന്ത്രണത്തിലാകും. ദല്‍ഹിയില്‍ നിന്നുള്ള എസ്.പി.ജി സംഘം ഇന്ന് രാവിലെ ഒന്‍പതിന് ഗ്രൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കും. ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം നടക്കുന്ന തെക്കേഗോപുര നടയിലാണ് സമ്മേളനം. തൃശൂര്‍, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സമ്മേളനത്തിനെത്തുന്നത്.
കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വേദിയുടെ ചുറ്റും അറുപതടിയില്‍ സ്ഥലം ഒഴിച്ചിടും. ഇതിനു പുറത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കും. അതിനപ്പുറമായിരിക്കും വിശിഷ്ടവ്യക്തികള്‍ക്കുള്ള കസേരകള്‍. എസ്.പി.ജിയുടെ പ്രത്യേക അനുമതിയുള്ളവര്‍ക്കു മാത്രമേ വേദിയിലേക്ക് പ്രവേശിക്കാനാകൂ.
തൃശൂര്‍, പാലക്കാട,് മലപ്പുറം ജില്ലകളില്‍ നിന്നുള്ള പോലീസിനാണ് സുരക്ഷാ ചുമതല. ഐജിയുടെ നേതൃത്വത്തില്‍ മൂന്ന് എസ്പിമാരും സിറ്റി പോലീസ് കമ്മീഷണറും സുരക്ഷയുടെ മേല്‍നോട്ടം വഹിക്കും. സമ്മേളനം നടക്കുന്ന മൈതാനത്തിന്റെ ചുറ്റും പോലീസ് ബാരിക്കേഡുകള്‍ തീര്‍ക്കും. മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ച കവാടങ്ങളില്‍ക്കൂടി മാത്രമേ ഗ്രൗണ്ടിനകത്തേക്കു പ്രവേശനം അനുവദിക്കു.
പ്രധാനമന്ത്രിയെക്കാണാന്‍ തൃശൂര്‍ ജില്ലയില്‍ നിന്നുമാത്രം രണ്ടുലക്ഷം പേരെത്തുമെന്നാണ് കരുതുന്നത്. ജില്ലയിലെ രണ്ടായിരത്തിലേറെ ബൂത്തുകളില്‍ നിന്ന് നൂറുമുതല്‍ അഞ്ഞൂറ് പേര് വരെ സമ്മേളനത്തിനെത്തും. തൃശൂര്‍ നഗരവും പരിസരവും ഇതിനകം കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളും കൊണ്ട് നിറഞ്ഞുകഴിഞ്ഞു.
സമ്മേളനത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്നലെ തൃശൂരില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്, ദേശീയ സമിതിയംഗം സി.കെ പത്മനാഭന്, സംഘടനാ സെക്രട്ടറിമാരായ കെ.ആര് ഉമാകാന്തന്‍, കെ.സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മൈതാനിയില്‍ വിവിധ ഭാഗങ്ങളിലായി 12 കൂറ്റന്‍ എല്‍.ഇ.ഡി സ്ക്രീനുകള്‍ സ്ഥാപിക്കും. തൃശൂര്‍ നഗരത്തില്‍ ഏതുഭാഗത്തു നിന്നാലും പ്രധാനമന്ത്രിയുടെ പ്രസംഗം കാണാനും കേള്‍ക്കാനും സാധിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍.
പ്രധാനമന്ത്രിയുടെ പരിപാടിക്ക് മതമേലാധ്യക്ഷന്മാരെ ക്ഷണിച്ചു. കര്്ദിനാള് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത്, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് മൗലവി തുടങ്ങിയവരെയാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. സമ്മേളനത്തില്‍ 25000 ന്യുനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവരെ എത്തിക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് ന്യുനപക്ഷ മോര്‍ച്ച. വിവിധ ക്രിസ്ത്യന്‍, മുസ്ലീം മത വിഭാഗത്തില്‍പ്പെടുന്ന മത മേലാധ്യക്ഷന്മാരേയും സാമുദായിക നേതാക്കളെയും നേരില്‍ക്കണ്ട് ക്ഷണിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
ജില്ലയിലെ കോളേജുകള്‍, ആശുപത്രികള്‍, തുടങ്ങിയവയുടെ മാനേജ്മെന്റ്കളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്. അധ്യാപകര്‍ വ്യാപാര പ്രമുഖര്‍, കലാകായിക രംഗത്തെ പ്രമുഖര്‍ എന്നിവരെയും സമ്മേളനവേദിയിലെത്തിക്കുമെന്ന് ന്യുനപക്ഷമോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: