കൊച്ചി: ശബരിമല ഞുണങ്ങാറിലെയും കൊച്ചു പമ്പയിലെയും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഹൈക്കോടതി ഡിസംബര്‍ 15 വരെ സമയം അനുവദിച്ചു.
സന്നിധാനത്തെ സ്വീവേജ് ട്രീറ്റ്മെന്റ് പഌന്റിലെ അപാകത പരിഹരിച്ചുവോയെന്ന് അറിയിക്കാനും ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഌന്റിന്റെ കരാറുകാരായ രാംകി ഇന്‍ഫ്രാസ്ട്രക്ചറുമായി ചര്‍ച്ച നടത്തി സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
പമ്പയെയും കൈവഴിയായ ഞുണങ്ങാറിനെയും ശുദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുക, ശബരിമല മാസ്റ്റര്‍ പഌനില്‍ ഉള്‍പ്പെട്ട സ്വീവേജ് ട്രീറ്റ്മെന്റ് പഌന്റിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആലുവ കടുങ്ങല്ലൂര്‍ സ്വദേശി ശ്രീകുമാര്‍ മുല്ലേപ്പിള്ളി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: