ന്യൂദല്‍ഹി: കേരളത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന വിവിധപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ ലക്ഷം വീട് പദ്ധതിയെ കേന്ദ്രസര്‍ക്കാരിന്റെ ‘എല്ലാവര്ക്കും ഭവനം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മോദി സര്‍ക്കാര്‍ ഒരുലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണ,അറ്റകുറ്റപ്പണികള്‍ക്കുള്ള അനുമതിയും നല്കി. സംസ്ഥാനത്ത് സബര്‍ബന്‍ റെയില്‍ കമ്പനി സ്ഥാപിക്കാനുള്ള അനുമതിയും നല്‍കിയതായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കേരളത്തിലെ നഗരങ്ങളുടെ വികസനത്തിന് 580 കോടി രൂപ കേന്ദ്രം നല്‍കും. 150ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായാല്‍ ഫാക്ടിന് ആയിരം കോടി രൂപയുടെ രക്ഷാപാക്കേജ് നല്‍കുമെന്നും അറിയിച്ചു. കേരളത്തില്‍ കൊച്ചിക്കു പുറമേ രണ്ടാമതൊരു സ്മാര്‍ട്ട് സിറ്റി കൂടി അനുവദിക്കുന്ന കാര്യം പരിഗണിക്കും. കേരളത്തിന്റെ വികസനത്തിന് വലിയ പിന്തുണയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് വിവിധ കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സബര്‍ബന്‍ റെയില്‍ വികസനത്തിന് കമ്പനി രൂപീകരിക്കാന്‍ ധാരണാപത്രം ഒപ്പുവെയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്രറെയില്മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളം ധാരണയിലെത്തി. കമ്പനിയില്‍ 50 ശതമാനത്തോളം ഓഹരി റെയില്‍വേയ്ക്കും 50 ശതമാനം കേരളത്തിനുമായിരിക്കും. ശബരിപാതയ്ക്ക് കൂടുതല്‍ തുക അനുവദിക്കുമെന്നും റെയില്‍മന്ത്രി സുരേഷ് പ്രഭു അറിയിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഭവന പദ്ധതിയായ ‘എല്ലാവര്ക്കും ഭവനം’ പദ്ധതിയില്‍ കേരളത്തിലെ ലക്ഷംവീട് പദ്ധതി സംയോജിപ്പിക്കാന്‍ കേന്ദ്രനഗരവികസന മന്ത്രാലയം അനുമതി നല്കി. ഇതനുസരിച്ച് ലക്ഷം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി ഒരു വീടിന് ഒരുലക്ഷം രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. വീടുകളുടെ വായ്പാ പലിശ നിരക്കില്‍ 6.5ശതമാനവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് വെങ്കയ്യ നായിഡു മുഖ്യമന്ത്രിയെ അറിയിച്ചു. പുതിയ ഭവനങ്ങളുടെ നിര്‍മ്മാണത്തിനായി 2.5 ലക്ഷം രൂപ വരെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ് എല്ലാവര്ക്കും വീട് പദ്ധതി.
അമൃത് നഗരം പദ്ധതിയില്‍ നേരത്തെ അനുമതി നല്കിയ ഏഴു നഗരങ്ങള്‍ക്ക് പുറമേ കണ്ണൂര്‍, ഗുരുവായൂര്‍ നഗരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വെങ്കയ്യ നായിഡു അറിയിച്ചു. ഭൂമി നല്കുന്ന കാര്യത്തില്‍ കേരളം തീരുമാനം സ്വീകരിച്ചാലുടന്‍ ഫാക്ടിന്റെ രക്ഷാ പാക്കേജ് തുക നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രരാസവള മന്ത്രി അനന്തകുമാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്നുതന്നെ ഇതുസംബന്ധിച്ച തീരുമാനം കേരള സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന ക്വാട്ടയില്‍ രണ്ടു ലക്ഷം ടണ്ണിന്റെ കുറവ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുമെന്നും രക്ഷിതാക്കളില്ലാതെ അനാഥാലയങ്ങളിലും മറ്റും താമസിക്കുന്ന സംസ്ഥാനത്തെ 60,000ത്തോളം വരുന്ന കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ അംഗത്വം നല്‍കുമെന്നും കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയില്‍ കണക്ടിവിറ്റിയുടെ പ്രൊപ്പോസല്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടും മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്.
സംസ്ഥാനത്ത് സൗജന്യമായി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ജനറിക് മരുന്നുകളുടെ വിലയില്‍ 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഇനി മുതല്‍ കേരളത്തിന് കൈമാറാനും ഇന്നലെ തീരുമാനിച്ചിട്ടുണ്ട്. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ എംപിമാരുടെ യോഗം ഇന്ന് വിളിച്ചു ചേര്‍ക്കുന്നുണ്ടെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും കേരളസംഘത്തെ അറിയിച്ചു.
പ്രധാനമന്ത്രി, വിവിധ കേന്ദ്രമന്ത്രിമാര്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഇന്നും കൂടിക്കാഴ്ച നടത്തും. മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, കെ.സി. ജോസഫ്, വി.എസ.് ശിവകുമാര്‍, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ. ബാബു എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: