ഓച്ചിറ: കേരഫെഡിന്റെ കരുനാഗപ്പള്ളി പ്ലാന്റിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും കെടുകാര്യസ്ഥത മൂലം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നു. നിലവില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പച്ചത്തേങ്ങ സംഭരണവും അതിലൂടെ കൃഷിവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനധികൃത കൈകടത്തലുമാണ് കേരഫെഡിന്റെ അധോഗതിക്ക് കാരണമാകുന്നത്. ഇതിന് പിന്നില്‍ കേരഫെഡിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
1988ല്‍ കേരഫെഡ് രൂപീകരിച്ചപ്പോള്‍ അന്ന് സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപ മൂലധനമായി നല്‍കിയിരുന്നു. സഹകരണഫെഡറേഷനില്‍ വരുന്ന ഈ സ്ഥാപനത്തില്‍ 900 അംഗസംഘങ്ങള്‍ ഷെയര്‍ ഉടമകളായുണ്ട്. ഈ അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കുകയോ അവരുടെ അംഗീകാരം തേടുകയോ ചെയ്യാതെ മൂലധനമായി നല്‍കിയിരുന്ന 50 കോടി രൂപ പിന്‍വലിച്ച് നാളികേര വികസന കോര്‍പ്പറേഷനു നല്‍കാനാണ് മന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. ഇങ്ങനെയൊരു തീരുമാനം എടുക്കണമെങ്കില്‍ ഷെയറുടമകളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ അംഗീകാരം വേണം. തന്നെയുമല്ല മന്ത്രിസഭയുടെ അംഗീകാരം കൂടി വാങ്ങേണ്ടതാണെന്നിരിക്കെ ഇതൊക്കെ മറികടന്നാണ് കൃഷിമന്ത്രി ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്.
മന്ത്രിയുടെ നേതൃത്വത്തില്‍ കേരഫെഡിനെകൊണ്ട് നടത്തുന്ന പച്ചത്തേങ്ങ സംഭരണത്തില്‍ കോടികണക്കിന് രൂപയാണ് സ്ഥാപനത്തിന് നഷ്ടം സംഭവിക്കുന്നത്. ഇങ്ങനെ സംഭരിച്ച് കേരാഫെഡിലെത്തിക്കുന്ന തേങ്ങ സംസ്കരിക്കാന്‍ യോഗ്യമല്ലാത്തതിനാല്‍ അത് കുഴിച്ച് മൂടിയ സംഭവവും കേരഫെഡില്‍ അടുത്തിടെ നടന്നു. പച്ചത്തേങ്ങ സംഭരണത്തിന്റെ മറവില്‍ പിന്‍വാതിലിലൂടെ നിയമിച്ചവര്‍ക്ക് ശമ്പളം കൊടുക്കുന്നതും കേരഫെഡില്‍ നിന്നാണ്. ഭാവിയില്‍ ഇവര്‍ക്കെല്ലാം സ്ഥിരംനിയമനം നല്‍കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് താത്കാലിക നിയമനം നടത്തിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. തുടക്കത്തിലുണ്ടായിരുന്ന ജോലികള്‍ ഇവര്‍ക്ക് ഇപ്പോള്‍ ഇല്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേയാണ് തേങ്ങയില്‍ നിന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സ്ഥാപിച്ച പ്ലാന്റ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. കെ.ആര്.ഗൗരിയമ്മ മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച പ്ലാന്റിന്റെ പേരില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ മൂന്നില്‍ കൂടുതല്‍ ഉദ്ഘാടന മാമാങ്കമാണ് ഇതുവരെ നടത്തിയത്.
വീണ്ടും ഒരു ഉദ്ഘാടനം വേണ്ടിയെന്നപോലെയാണ് അത് അടച്ചുപൂട്ടിയതെന്നും പറയുന്നു. കേരഫെഡ് മില്ലിന്റെ പ്രവര്‍ത്തനം അനുദിനം മോശമാകുന്നതിലും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കുവാന്‍ മാനേജ്മെന്റ്മെന്റും ഭരണകര്‍ത്താക്കളും മുന്നോട്ട് വരാതിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം കേരഫെഡിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കത്തിനെതിരെ സംയുക്തതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഇതിന് മുന്നോടിയായി വിവിധ ആവശ്യങ്ങള്‍ അടങ്ങുന്ന ഡിമാന്റ് നോട്ടീസ് കേരഫെഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് നല്കി തൊഴിലാളികള്‍ പ്രക്ഷോഭസൂചന നല്‍കുകയും ചെയ്തു. കേരഫെഡിന്റെ ജീവനക്കാരുടെയും അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ മുമ്പ് പലതവണ ചര്‍ച്ചചെയ്തിട്ടുണ്ടെങ്കിലും ഉറപ്പു ലഭിച്ച പല പ്രധാനപ്രശ്നങ്ങളും പരിഹരിക്കപ്പെട്ടില്ലയെന്ന് തൊഴിലാളിനേതാക്കള്‍ പറയുന്നു. ഇവ അടിയന്തിരമായി പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവധി ഏകീകരിക്കണമെന്ന മന്ത്രിയുടെ വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
നിലവിലുള്ള ചികിത്സാപദ്ധതികള്‍ ജീവനക്കാര്‍ക്ക് ഗുണകരമല്ലാത്തതിനാല്‍ കേരഫെഡ് നേരിട്ടുതന്നെ അതു നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇനിയും സ്ഥിരപ്പെടുത്തിയിട്ടില്ലാത്ത കാഷ്വല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കയറ്റിറക്കുതൊഴിലാളികള്ക്ക് മുന്‍കാല പ്രാബല്യത്തോടെ അടച്ചിട്ടുള്ള പ്രൊവിഡന്റ് ഫണ്ട് വിഹിതം കാഷ്വല്‍ തൊഴിലാളികളായി നിയമനം ലഭിച്ചവര്‍ക്കും അടയ്ക്കുക, 1992 മുതല്‍ വിരമിക്കുന്ന സമയം വരെ ഒറ്റ സര്‍വ്വീസായി കണകാക്കി ഗ്രാറ്റുവിറ്റി നല്‍കുകയും വിരമിച്ചവരുടെ ഗ്രാറ്റുവിറ്റിയിലെ തെറ്റുകള്‍ പരിഹരിക്കുക എന്നി ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു. വരുംദിവസങ്ങളില്‍ കേരഫെഡിനെ തകര്‍ക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ വന്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: