അഞ്ചല്‍: അച്ചന്‍കോവില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞെത്തിയ ശബരിമല തീര്‍ത്ഥാടകരെ തമിഴ്നാട് അതിര്‍ത്തിയില്‍ മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. തമിഴ്നാട് അതിര്‍ത്തിയായ പുളിയറയിലായിരുന്നു സംഭവം.
അയ്യപ്പഭക്തരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടായെങ്കിലും ഒടുവില്‍ തമിഴ്നാട് സര്‍ക്കാരിന് പിഴയൊടുക്കി അയ്യപ്പഭക്തന്മാര്ക്ക് പോരേണ്ടി വന്നു.
കഴിഞ്ഞദിവസം രാത്രിയിലാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘം തമിഴ്നാടിന്റെ കെണിയിലായത്. 17 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ടെമ്പോ ട്രാവലറുകളില്‍ വന്ന ഇവരെ പുളിയറ ചെക്ക്പോസ്റ്റില്‍ തമിഴ്നാട് അധികൃതര്‍ തടയുകയായിരുന്നു. ഇവര്‍ പെര്‍മിറ്റ് എടുക്കാതെ തമിഴ്നാട് റോഡില്‍ പ്രവേശിച്ചുവെന്നായിരുന്നു കുറ്റം. എന്നാല്‍ വന്ന വഴികളിലൊന്നും തന്നെ ചെക്ക്പോസ്റ്റുകള്‍ ഇല്ലെന്നും ശബരിമല തീര്‍ത്ഥാടകരാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല.
17 സീറ്റുള്ള വാഹനത്തിന് 13000 രൂപ ടാക്സും അത്ര തന്നെ പിഴയും കോമ്പൗണ്ടിംഗ് ഫീസുള്‍പ്പടെ 27000 രൂപ അടയ്ക്കാതെ വിടില്ലെന്ന് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചു. ഇതിന് നിവൃത്തിയില്ലാതെ അയ്യപ്പഭക്തന്മാര് നടുറോഡില്‍ നിലയുറച്ചു. പണം അടച്ചില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നും അകത്താക്കുമെന്നും ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് തീര്‍ത്ഥാടകരിലൊരാള്‍ ഹിന്ദുഹെല്പ്പ്ലൈനില് വിവരമറിയിച്ചതനുസരിച്ച് വിശ്വഹിന്ദു പരിഷത്ത് പുനലൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കാവടിയില്‍ വിനോദ്, പ്രചാര്‍പ്രമുഖ് സജീഷ് എന്നിവര്‍ ചെക്ക് പോസ്റ്റിലും എത്തി സംസാരിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടു വീഴ്ചക്ക് തയ്യാറായില്ല.
വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം തെന്മല എസ്ഐ രാജേഷ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് തീര്‍ത്ഥാടകരോട് കരുണയായി പെരുമാറണമെന്ന് പറഞ്ഞിട്ടും ഇവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. 13000 രൂപ അടയ്ക്കാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വണ്ടിയുടെ ആര്‍സി ബുക്ക് സറണ്ടര്‍ ചെയ്ത് വാഹനം റിലീസ് ചെയ്യാന്‍ മധുര കളക്ടര്‍ പറഞ്ഞെങ്കിലും 13000 രൂപ കെട്ടിവെച്ച് തീര്‍ത്ഥാടക സംഘം പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: