കോഴിക്കോട്: ഓണ്‍ലൈന്‍ പെണ്‍വാണിഭകേസ് അന്വേഷണം ആഭ്യന്തരവകുപ്പ് തന്നെ അട്ടിമറിച്ചിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ആരോപിച്ചു.
ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘവുമായി കോഴിക്കോട്ടെ ഡൗണ്ടൗണ് ഹോട്ടല്‍ ഉടമകള്‍ക്കും ഡിവൈഎഫ്ഐ നേതാക്കള്‍ക്കും ഉള്ള ബന്ധം അന്വേഷിക്കുക, ഡൗണ്ടൗണ് ഹോട്ടലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിച്ച വെള്ളയില്‍ എസ്ഐക്കെതിരെ നടപടി എടുക്കുക, കേസ് പുനരന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉത്തരമേഖല എഡിജിപി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയില്‍പ്പെട്ട ഒരു യുവനേതാവിന്റെ പേര് ഓണ്‍ലൈന്‍ പെണ്‍വാണി ഭകേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നപ്പോളാണ് കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഐയിലെ യുവ എംഎല്‍എയ്ക്കെ തിരെയാണ് ആരോപണം ഉയര്‍ന്നത്. ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പെണ്വാണിഭകേസിന് അന്തര്‍ദേശീയ ബന്ധങ്ങള്‍ ഉണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില ഇടതു-വലതു നേതാക്കള്‍ക്കും ഇവരുമായി ബന്ധമുണ്ട്. കേസ് അന്വേഷണം അട്ടിമറിച്ചത് ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണും. കോഴിക്കോട്ടെ ഡൗണ്ടൗണ് റസ്റ്റോറന്റ് കേന്ദ്രീകരിച്ച് നടന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഓണ്‍ലൈന്‍ പെണ്‍വാണിഭകേസ് അന്വേഷണത്തിന് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം.
ഡൗണ്ടൗണില് നടന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ മൂടിവെക്കുന്നതിനായാണ് ചുംബനസമരമെന്ന് യുവമോര്‍ച്ച പറഞ്ഞത് ശരിയായിരിക്കുകയാണ്. ചുംബനസമരം ആസൂത്രണം ചെയ്തത് ഡൗണ്ടൗണില് വെച്ചായിരുന്നെന്ന് രാഹുല്‍ പശുപാലന് പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ രാഹുല്‍പശുപാലന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഡൗണ്ടൗണ് ഉടമകളുമായും സമരത്തിന് പിന്തുണ നല്കിയ ഇടതു-വലതു നേതാക്കളുമായും രാഹുല്പശുപാലനുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തണം. കേരളത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനംകാക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത സമരത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്, ജില്ലാപ്രസിഡന്റ് പി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബബീഷ്, സിനൂപ്രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: