കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തനം കുടുതല്‍ ഊര്‍ജിതമാക്കണമെന്ന് റിട്ട. ജസ്റ്റിസ് കെ. പത്മനാഭന് നായര്‍ അഭിപ്രായപ്പെട്ടു. വിജില്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക മനുഷ്യാവകാശ ദിനാചരണവും പുരസ്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തിലും മറ്റുമായി ഒട്ടേറെ ഉടമ്പടികള്‍ ഉണ്ടായെങ്കിലും കാര്യങ്ങള്‍ വേണ്ടപോലെ ആയിട്ടില്ല. മനുഷ്യാവകാശ സംരക്ഷണത്തിനായി 1993 ല്‍ ഇന്ത്യയിലുണ്ടാക്കിയ നിയമത്തിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തെയും എല്ലാ ജില്ലകളിലും മനഷ്യാവകാശ കോടതി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശമുണ്ടായെങ്കിലും ചില സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി, മറ്റിടങ്ങളില്‍ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. മനുഷ്യാവകാശ കമ്മീഷനുകളുടെ അധികാരത്തെക്കുറിച്ച് അതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് തന്നെ വേണ്ടത്ര അറിവുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വിജില്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ ജസ്റ്റിസ് പത്മനാഭന് നായര്‍ പറഞ്ഞു.
അഡ്വ. കെ. പി. സുധീര്‍ സ്മാരക പുരസ്കാരം മനുഷ്യാവകാശ പ്രവര്‍ത്തകനായ പേരാമ്പ്ര സ്വദേശി എ.കെ. തറുവയി ജസ്റ്റിസ് പത്മനാഭന് നായരില്‍ നിന്ന് ഏറ്റുവാങ്ങി. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേണല്‍ പി. എന്‍. ആയില്യത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ടി. ശ്രീനിവാസന് ആമുഖ പ്രഭാഷണം നടത്തി. അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, മുന്‍ എംഎല്‍എ അഡ്വ. എം.കെ. പ്രേംനാഥ്, അഡ്വ. ടി, കെ. രാമന്, ഡോ. പീയൂഷ് എം നമ്പൂതിരിപ്പാട്, മനുഷ്യാവകാശ പ്രവര്‍ത്തക പി. കെ. സിന്ധു, അഡ്വ. എം. രാജന്, കെ.പി. കുഞ്ഞിമൂസ, ടി എച്ച് വത്സരാജ് എന്നിവര്‍ സംസാരിച്ചു. എ.കെ. തറുവയി മറുപടി പ്രസംഗം നടത്തി. പി. വേലായുധന് സ്വാഗതവും കെ. മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: