തുറവൂര്‍: കെല്‍ട്രോണ്‍-കുമ്പളങ്ങി പാലത്തിനായുള്ള കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ട്. ടൂറിസം ഗ്രാമമായ കുമ്പളങ്ങിയുടെ സമഗ്ര വികസനത്തിനും പാലം ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി അരൂര്‍ കുമ്പളങ്ങി പഞ്ചായത്തുകള്‍ പോരാട്ടം തുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ പാലത്തിനായി മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പാലത്തിന്റെ പ്രാഥമിക ആലോചനകള്‍ ആരംഭിച്ചെങ്കിലും കുമ്പളങ്ങിയെ പെരുമ്പടപ്പുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ പാലം നിര്‍മിച്ചതോടെ കെല്‍ട്രോണ്‍ കുമ്പളങ്ങിപാലത്തിന്റെ സാദ്ധ്യത മങ്ങി.
കുമ്പളങ്ങി നിവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് അരൂരിനെയാണ് ആശ്രയിക്കുന്നത്. നിലവില്‍ ഉണ്ടായിരുന്ന പഞ്ചായത്തിന്റെ കടത്ത് നിലച്ചതോടെ ചങ്ങാടസര്‍വീസ് ആണ് ആശ്രയം. മുന്നറിയിപ്പ് ഇല്ലാതെ ചങ്ങാട സര്‍വ്വീസ് അടിക്കടി മുടങ്ങുന്നത് ഇരുപഞ്ചായത്തിലേയും വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും, ഉദ്യോഗസ്ഥരെയും ദുരിതത്തിലാഴ്ത്തുകയാണ്. കായല്കടക്കാന് സ്വകാര്യവ്യക്തികളുടെ ചെറിയവള്ളങ്ങളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. വേലിയേറ്റമുള്ള സമയങ്ങളിലും മറ്റും വഞ്ചികള്‍ യാത്രക്കാരെ കുത്തി നിറച്ച് സഞ്ചരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുകയാണ്.
കെല്‍ട്രോണ്‍ കണ്ട്രോള്സ്, സീഫുഡ് പാര്‍ക്ക് അടക്കമുള്ള നൂറിലധികം വന്‍കിട വ്യവസായ ശാലകളാണ് അരൂരില്‍ പ്രവര്‍ത്തിക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ കുമ്പളങ്ങിയിലെ മത്സ്യസംസ്കരണ ശാലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഗതാഗതകുരുക്കില്ലാതെ കുറഞ്ഞ ചെലവിലും വേഗത്തിലും കൊച്ചി എറണാകുളം ഭാഗങ്ങളില്‍ എത്തിക്കുവാന്‍ കഴിയും. കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കുമ്പളങ്ങിയുടെ കായല്‍ സൗന്ദര്യം ആസ്വദിക്കുവാന്‍ പാലം പണിയുന്നത് ഏറെ ഗുണകരമാകും. നിലവില്‍ വിനോദസഞ്ചാരികള്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചാണ് ഇവിടെയെത്തുന്നത്. പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന ഇരു പഞ്ചായത്തുകളുടെയും ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: