ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തി വ്യാജ കമ്പനിയുണ്ടാക്കി കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്ത കേസില്‍ തെളിവു ചോദിച്ചതും വെല്ലുവിളിച്ചതും കോണ്‍ഗ്രസ് പാര്‍ട്ടിതന്നെ. ഒടുവില്‍ തെളിവുകളും കോടതി നടപടികളുമായപ്പോള് അപഹാസ്യരായി നില്‍ക്കുകയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും.
2012ല്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ബാധ്യതകള്‍ ഏറ്റെടുത്ത് പത്രത്തിലെ ജീവനക്കാരെ നഷ്ടപരിഹാരം പോലും നല്‍കാതെ പുറത്താക്കിയ നടപടി 2012 നവംബര്‍ ഒന്നിനാണ് അന്ന് ജനതാപാര്‍ട്ടി നേതാവായിരുന്ന ഡോ. സുബ്രഹ്മണ്യന്‍സ്വാമി പുറംലോകത്തെ അറിയിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച സുബ്രഹ്മണ്യന് സ്വാമിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഭീഷണി. സ്വാമിക്ക് ധൈര്യമുണ്ടെങ്കില്‍ രാഹുലിനും സോണിയയ്ക്കുമെതിരെ കോടതിയില്‍ കേസു കൊടുക്കാനും അന്നത്തെ കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ വെല്ലുവിളിച്ചു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തി ഏറ്റെടുത്തതില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സുബ്രഹ്മണ്യന്‍സ്വാമിക്ക് കോടതിയെ സമീപിക്കാമെന്ന് പി.സി. ചാക്കോ പറഞ്ഞു. സുബ്രഹ്മണ്യന് സ്വാമിക്കെതിരെ സാധ്യമായ എല്ലാ നിയമ നടപടികളുമെടുക്കുമെന്ന് അന്ന് ഭീഷണിപ്പെടുത്തിയ രാഹുല്‍ഗാന്ധിയാകട്ടെ ഒരു വക്കീല്‍ നോട്ടീസുപോലും വിഷയത്തില്‍ സ്വാമിക്കെതിരെ അയച്ചിട്ടുമില്ല.
ആരോപണം ഉന്നയിച്ചവരുടെ ബാധ്യതയാണ് കേസ് കൊടുക്കുക, കോടതിയില്‍ തെളിവു സമര്‍പ്പിക്കുക എന്നിവ എന്നാണ് കോണ്‍ഗ്രസ് അന്നു സ്വീകരിച്ച നിലപാട്. എന്നാല്‍ ഇപ്പോള്‍ കോടതിയില്‍ കേസ് വരുമ്പോള്‍ അതിനെ കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കോണ്ഗ്രസിനെതീരായ നീക്കമാണെന്ന് ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. അന്നു ജനതാപാര്‍ട്ടി നേതാവായിരുന്ന കേസിലെ വാദി സുബ്രഹ്മണ്യന്‍സ്വാമി പിന്നീട് ബിജെപിയില്‍ ചേര്‍ന്നു എന്നതു മാത്രമാണ് ഇതിനിടെ സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: