ശ്രീരാമന് ലക്ഷ്മണനുമൊത്ത് വേഗം പര്‍ണശാലയിലേക്കു നടന്നു. അവിടെയെങ്ങും സീതയെ കാണാതെ ആകുലതയോടെ അങ്ങുമിങ്ങും ഓടിനടന്നു. ശ്രീരാമന്റെ ദുഃഖഭാവം എഴുത്തച്ഛന് നന്നായി വര്‍ണ്ണിക്കുന്നുണ്ട്. രാമന് ചോദിക്കുന്നു.
വനദേവതമാരേ നിങ്ങളുമുണ്ടോകണ്ടു, വനജേക്ഷണയായ സീതയെ സത്യം ചൊല്വിന്?
മൃഗസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു, മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷിസഞ്ചയങ്ങളേ നിങ്ങളുമുണ്ടോ കണ്ടു, പഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം?
വൃക്ഷവൃന്ദമേ പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം, പുഷ്കരാക്ഷിയെനിങ്ങളെങ്ങാനുമുണ്ടോ കണ്ടു?
ഇങ്ങനെയൊരോന്നുപറഞ്ഞു എത്രയും ദുഃഖംപൂണ്ട് രാമന് വിലപിച്ചു.
ആരാണു വിലപിക്കുന്നത്? എല്ലായിടത്തും ദൃഷ്ടിയുള്ളവന്‍, എല്ലാം കാണുന്നവന്, സര്വേശ്വരന്, സര്വജ്ഞന്, സര്‍വ്വാത്മാവും സര്‍വ്വത്തിനും കാരണക്കാരനും ഏകന്‍, അചലന്‍, നിര്‍മ്മലന്‍, നിരാകാരന്‍, നിരഹങ്കാരന്‍, നിത്യന്, ചിന്മയന്, അഖണ്ഡമായ ആനന്ദത്തോടുകൂടിയവനുമായ ജഗന്മയന് മായയെ സ്വീകരിച്ച് മനുഷ്യഭാവത്തില്‍ ദുഃഖിച്ചുനടന്നു. എന്തിന്? അജ്ഞാനികളായ നമ്മെയൊക്കെ പറ്റിക്കാന്‍! മൂഢാത്മാക്കളെയൊപ്പിപ്പാന് എന്നാണ് എഴുത്തച്ഛന്റെ പ്രയോഗം. അദ്ദേഹം ഒരു സത്യം വെളിപ്പെടുത്തുന്നു. ഈശ്വരന്റെ യഥാര്‍ത്ഥ തത്ത്വമറിഞ്ഞവര്ക്ക് മനസ്സില്‍ സുഖവും ദുഃഖവുമുണ്ടാകുകയില്ല.
ഈ രംഗത്ത് ശ്രദ്ധിക്കപ്പെടേണ്ട ഒരുകാര്യം കൂടിയുണ്ട്. ഈശ്വരന്റെ സര്‍വ്വാത്മഭാവം. ഭഗവാന് വനദേവതമാരെയും വനത്തിലെ വൃക്ഷവൃന്ദത്തേയും പക്ഷിക്കൂട്ടങ്ങളേയും മൃഗങ്ങളേയുമെല്ലാം ഓരോഭാവത്തില് കാണുന്നു. വനവാസക്കാലത്ത് ഇവയൊക്കെ സീതയ്ക്ക് കൂട്ടുകാരായിരുന്നു. അതുകൊണ്ടാണ് മാനിനെക്കിട്ടിയാല് കളിയാടാമെന്ന ആഗ്രഹമുണ്ടായതും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിനുദാഹരണമാണ് രാമായണം. പക്ഷികളേയും വൃക്ഷങ്ങളേയും മൃഗങ്ങളേയും മനുഷ്യരെപ്പോലെ ജീവനും വികാരവുമുള്ളവരായി രാമായണത്തില്‍ പലസ്ഥലത്തും വര്‍ണ്ണിക്കുന്നത് സീതാപഹരണസമയത്ത് നാം കണ്ടതാണ്. ഈ സര്‍വ്വാത്മഭാവം വികസിക്കുമ്പോള്മാത്രമാണ് നാം മാനുഷികഭാവത്തില്‍ നിന്നും ദൈവീഭാവത്തിലേക്കയ്ക്കുയരുന്നത്. രാമന്റെ ദുഃഖം ആ കാനനത്തെ നിശ്ചലവും ശോകമൂകവുമാക്കുന്നതായി നമുക്കുകാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: