ചേര്‍ത്തല: നിയന്ത്രണം വിട്ട സ്വകാര് ബസ് മതിലിലിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 10-ാം വാര്‍ഡ് പുള്ളോംചിറ സുലോചന(57), കുറുപ്പംകുളങ്ങര ആലുങ്കല്‍ പഴയാട്ടില് ശാന്ത(61), പള്ളിപ്പുറം കളത്തില്‍ ക്ഷേത്രത്തിന് സമീപം നികര്‍ത്തില്‍ കുഞ്ഞുമണി(57), പള്ളിപ്പുറം ചെല്ലേഴത്ത് രജനി(38), മകള്‍ അയന പ്രിയ(3) എന്നീ യാത്രക്കാരും ബസ് ഡ്രൈവര്‍ മുഹമ്മ പുളിച്ചുവട്ടില്‍ മുകേഷ്(23), കണ്ടക്ടര്‍ കായിപ്പുറം മുത്തിപറമ്പ് ദീപു(28) എന്നിവരാണ് പരിക്കേറ്റ് കെവിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇതില്‍ ശാന്തയുടെ നട്ടെല്ലിന് പൊട്ടലും രജനിക്ക് തലക്കുമാണ് പരിക്ക്. നിസാര പരിക്കേറ്റ ഏതാനും പേരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.30 ന് പള്ളികവലയ്ക്ക് തെക്ക് ഗ്രൗണ്ട് ജങ്ഷനു സമീപം മുഹമ്മയില്‍ നിന്നും ചേര്‍ത്തലയ്ക്ക് വരുകയായിരുന്ന കൈലാസനാഥന് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ സ്റ്റിയറിംഗുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടതാണ് ബസ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിക്കാന്‍ കാരണമായതെന്ന് ഡ്രൈവര്‍ പറഞ്ഞു.
അടുത്തുള്ള കയര്‍ കയറ്റുമതി സ്ഥാപനത്തിലെ തൊഴിലാളികള്‍ ഓടിയെത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ചേര്‍ത്തലയില്‍ നിന്ന് അഗ്നിശമന സേനയും മാരാരിക്കുളം പോലീസും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: