തലവടി: തലവടി ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മും, സിപിഐയും ഏറ്റുമുട്ടി; ബിജെപിയുടെ പിന്തുണയില്‍ വിജയം സിപിഐക്ക്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിലാണ് നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. സിപിഐ സ്വതന്ത്ര ബിനു വിനോദാണ് സിപിഎമ്മിന്റെ ലാലി അലക്സിനെ പരാജയപ്പെടുത്തി ചെയര്‍പേഴ്സണായത്.
മത്സരത്തില്‍ എല്‍ഡിഎഫിലെ ഇരുപാര്‍ട്ടി പ്രതിനിധികളും പത്രിക നല്‍കിയതോടെ ബിജെപി അംഗം അജിത്ത് കുമാര്‍ പിഷാരത്ത് സിപിഐ സ്വതന്ത്രക്ക് പിന്തുണ നല്‍കുകയായിരുന്നു. നേരത്തെ സിപിഎമ്മിനെ പ്രതിനിധികരിച്ച് പഞ്ചായത്തംഗമായിരുന്ന വിനോദിന്റെ ഭാര്യയാണ് ബിനു. സിപിഎമ്മിലെ പിണറായി- വിഎസ് പക്ഷങ്ങള്‍ തമ്മിലുള്ള പോരും ഇപ്പോഴത്തെ ചേരിതിരിഞ്ഞുള്ള മത്സരത്തിന് കാരണമായതായി പറയപ്പെടുന്നു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്ന ലാലിയുടെ പരാജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
ബിനു വിനോദിനെ സംബന്ധിച്ചടത്തോളം ജയം മധുരപ്രതികാരം കൂടിയായി. ബിനു നേരത്തെ ഇതെ പഞ്ചായത്തിലെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററായിരുന്നു. ബിനുവിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത് ലാലി ആയിരുന്നു. പിന്നീട് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബിനുവിനെ നീക്കം ചെയ്യുകയായിരുന്നു. ഒടുവില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്പേഴ്സന് തെരഞ്ഞടുപ്പില്‍ തോല്‍പ്പിച്ച് ബിനു കണക്കു തീര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: