കേരളം രൂപീകൃതമായശേഷം സംസ്ഥാനത്തിന് വിവിധ കേന്ദ്രസര്‍ക്കാരുകളില്‍നിന്ന് അവഗണന മാത്രമേ ലഭിച്ചിരുന്നുള്ളൂ. എല്ലാ ബജറ്റുകളും കേരളീയര്‍ പ്രതീക്ഷയോടെ കാത്തിരിക്കും. പ്രത്യേകിച്ച് റെയില്‍വേ ബജറ്റ്. പക്ഷേ കേരളം ആവശ്യപ്പെട്ടത് തമിഴ്നാടിന് നല്കുന്ന നയമാണ് ഈ സര്‍ക്കാരുകളൊക്കെ സ്വീകരിച്ചിരുന്നത്. ഇതിന് വിപരീതമായി സമ്മാനപ്പെരുമഴയാണ് കേരളത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ചൊരിയുന്നത്.
കേരളത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന വിവിധപദ്ധതികള്‍ മോദി സര്‍ക്കാര്‍ ഇതിനകംതന്നെ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും സ്വാഗതാര്‍ഹം കേരളത്തിന്റെ ‘ലക്ഷം വീട് പദ്ധതി’യെ കേന്ദ്രസര്‍ക്കാരിന്റെ ‘എല്ലാവര്ക്കും ഭവനം പദ്ധതി’യില്‍ ഉള്‍പ്പെടുത്തിയതാണ്. ഒരു ലക്ഷത്തോളം വീടുകളുടെ നിര്‍മാണ-അറ്റകുറ്റപ്പണികള്‍ക്കുള്ള അനുമതിയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. വായ്പാ പലിശ നിരക്കില്‍ 6.5 ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും ചെയ്യും. എല്ലാ റെയില്‍ ബജറ്റിലും കേരളം അവഗണിക്കപ്പെടുകയാണ് പതിവ്.
കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍, ഷൊര്‍ണൂര്‍ വഴി ട്രെയിനുകള്‍, പാലക്കാട്ടെ കോച്ച് ഫാക്ടറി മുതലായ നിരവധി ആവശ്യങ്ങള്‍ സംസ്ഥാനം കാലാകാലങ്ങളില്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് സബര്‍ബന്‍ റെയില്‍ കമ്പനി സ്ഥാപിക്കാനുള്ള അനുമതിയും നല്‍കിയതായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെയാണ് കേന്ദ്രം അറിയിച്ചത്. ധാരാളം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുനിന്നും പല സ്ഥലത്തേക്കും പോകുന്ന കേരളത്തിന് ഇതൊരു അനുഗ്രഹമാണ്. സബര്‍ബന്‍ റെയില്‍ വികസനത്തിനുവേണ്ടി കമ്പനി രൂപീകരിക്കാന്‍ ധാരണാപത്രം ഒപ്പുവെയ്ക്കാനും തീരുമാനമായിട്ടുണ്ട്. കമ്പനിയില്‍ 50 ശതമാനം വീതം ഓഹരി കേരളത്തിനും റെയില്‍വേക്കും ലഭിക്കും. എല്ലാവിധ സാങ്കേതിക നിര്‍മാണ സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ശബരി റെയില്‍വേ വേണമെന്ന ആവശ്യത്തിന് വളരെക്കാലത്തെ പഴക്കമുണ്ട്. മണ്ഡലക്കാലത്ത് ശബരിമലയിലേക്കൊഴുകുന്ന തീര്‍ത്ഥാടക പ്രവാഹം അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ക്ക് ഇതൊരു പരിഹാരമാകും. അടുത്ത ബജറ്റില്‍ ശബരിറെയിലിനു കൂടുതല്‍ തുകയും ലഭ്യമാകും. കേരളത്തിന് ഒരു സ്മാര്‍ട്ട്സിറ്റികൂടി പരിഗണനയിലുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നഗരവികസനത്തിന് 580 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഏറ്റവും സ്വാഗതാര്‍ഹം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം കേരളത്തിനെ സഹായിക്കാന്‍ സൗമനസ്യം പ്രകടിപ്പിച്ചു എന്നതാണ്. കേരളം സ്വന്തം നദിയില്‍ പണിത മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നതും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതും തമിഴ്നാടാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണക്കെട്ട് വെള്ളത്തിന്റെ അളവ് 142 അടിയായാല്‍ തകര്‍ന്നേക്കാമെന്ന ഭീതി നിലനില്‍ക്കെ തമിഴ്നാട് ഷട്ടറുകള്‍ തുറക്കാന്‍ വിസമ്മതിക്കുകയും മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുകയും ചെയ്യുന്നത് തീരദേശവാസികള്‍ക്ക് ഭീഷണിയാണ്. പക്ഷെ കേരളത്തിന്റെ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കത്തെ തമിഴ്നാട് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് മുന്‍പ് പലതവണ കേരളസംഘം സമീപിച്ചെങ്കിലും മുന്‍ കേന്ദ്രസര്‍ക്കാരുകള്‍ തമിഴ്നാടിന്റെ പക്ഷംചേര്‍ന്ന് അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ ഈ വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നയിച്ച സംഘത്തെ കേന്ദ്രം അറിയിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ സുരക്ഷയാണ് വിഷയം എന്നത് പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നതില്‍ കേരളം വിജയിച്ചു എന്നുവേണം കരുതാന്‍.
അമൃത നഗരം പദ്ധതിയില്‍ ഏഴുനഗരങ്ങള്ക്ക് പുറമെ കണ്ണൂര്‍, ഗുരുവായൂര്‍ നഗരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതും സ്വാഗതാര്‍ഹമാണ്. ആഗോള തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഗുരുവായൂരിന് ഇത് ആവശ്യമാണ്. കേരളത്തില്‍ വികസനത്തിനുള്ള പ്രത്യേകിച്ച് റോഡ് വികസനം, പ്രധാന തടസ്സം മലയാളിയുടെ ഭൂമിവിട്ടുനല്കാനുള്ള വൈമുഖ്യമാണ്. ഫാക്ടിന്റെ രക്ഷാ പാക്കേജ് തുക നല്കുന്ന കാര്യത്തിലും ഭൂമി തന്നെയാണ് പ്രതിബന്ധം. ഇതില്‍ തീരുമാനം അറിയിച്ചാല്‍ ഫാക്ടിന് 1000 കോടി രൂപ നല്കാന് കേന്ദ്രം തയ്യാറായിരിക്കുകയാണ്.
കേരളത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിലെ ക്വാട്ട കൂട്ടാമെന്നും കേന്ദ്രം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും സ്വാഗതാര്‍ഹമായ പ്രഖ്യാപനം രക്ഷിതാക്കളില്ലാതെ അനാഥാലയങ്ങളിലും മറ്റും താമസിക്കുന്ന 60,000 ഓളം വരുന്ന കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ അംഗത്വം നല്‍കാനുള്ള തീരുമാനമാണ്. സൗജന്യമായി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ജനറിക് മരുന്ന് വിലയില്‍ 30 ശതമാനം കേന്ദ്രം നല്‍കും. റബര്‍ കര്‍ഷക പ്രശ്നത്തിന്റെ പരിഹാരവും പരിഗണനയിലാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ ഭൂകമ്പം എന്ന് പ്രചരിപ്പിച്ചിരുന്ന ദുഷ്ട ശക്തികള്‍ക്ക് കിട്ടുന്ന പ്രഹരമാണിത്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തിന് കോണ്‍ഗ്രസ് നയിച്ച മന്മോഹന് കേന്ദ്രമന്ത്രിസഭകള് അര്‍ഹമായ പരിഗണന നല്‍കിയില്ല എന്നുള്ളത് സുവിദിതമാണ്. മുല്ലപ്പെരിയാറില്‍ കോണ്‍ഗ്രസ് നയിച്ച കേന്ദ്രം തമിഴ്നാടിനാണ് പരിഗണന നല്‍കിയത്. ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാനും അനുകൂലമായി പ്രതികരിക്കാനും തയ്യാറായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: