എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിംഗ് മൈതാനങ്ങളുടെ നവീകരണത്തിന് നടപടി തുടങ്ങണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡ് ക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്ന ജഡ്ജി തോട്ടത്തില്‍ ബി. രാധാകൃഷ്ണന് പറഞ്ഞു. തീര്ത്ഥാടനക്രമീകരണങ്ങള് വിലയിരുത്തുന്നതിനായി എരുമേലിയിലെത്തിയതായിരുന്നു അദ്ദേഹം.
കോടതിയുടെ ഇടപെടലുകള്‍ മൂലം തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എരുമേലിയിലെ പാര്‍ക്കിംഗ് മൈതാനങ്ങളുടെ ശോചനീയാവസ്ഥ ഗുരുതരമാണ്. മൈതാനം ഇന്റര്‍ലോക്ക് ചെയ്യാന്‍ പദ്ധതി തയ്യാറാക്കി ഫണ്ടിന്റെ അനുമതിക്കായി സമീപിച്ചുവെങ്കിലും വലിയ തുകയായതിനാല്‍ അനുമതി ലഭിച്ചില്ലെന്ന് ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്കുമാര്‍ ജസ്റ്റിസിനെ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ 5 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന പദ്ധതികളുടെ അനുമതികള്‍ക്ക് ഹൈക്കോടതിയിലെ ദേവസ്വം കാര്യങ്ങള്‍ ക്രമീകരിക്കുന്ന ജഡ്ജിയുടെ അനുമതികൂടി വേണമെന്ന വ്യവസ്ഥയാണ് മൈതാനങ്ങളുടെ ശോചനീയവസ്ഥയ്ക്ക് കാരണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് മൈതാനങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് നിര്‍ദ്ദേശം നല്കി. വലിയ തോടിന്റെ മലിനീകരണം തടയാന്‍ നടപടി എടുക്കേണ്ടത് ആവശ്യമാണെന്നും പരമ്പരാഗത കാനനപാതയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വനംവകുപ്പിനോട് ആവശ്യപ്പെടാനും ദേവസ്വം ബോര്‍ഡിനോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. കുടുംബസമേതം എരുമേലിയില്‍ എത്തിയ അദ്ദേഹം ക്ഷേത്രദര്‍ശനത്തിനുശേഷം കുളികടവും സന്ദര്‍ശിച്ചു. പേട്ടതുള്ളി വരുന്ന തീര്‍ത്ഥാടകര്‍ സോപ്പും ഷാംപും ഉപയോഗിച്ച് ഷവര്‍ബാത്തില്‍ കുളിക്കുന്നതുമൂലം വലിയതോട് മലിനമാകുന്നത് സ്വാഭാവികമാണെന്നും ഇതിന് തീര്‍ത്ഥാടകരെ നിയന്ത്രിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കുളിക്കുന്ന മലിനജലം തോട്ടിലെത്താതെ ഒഴുക്കികളയാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്കി.
എരുമേലിയിലെത്തിയ ഹൈക്കോടതി ജസ്റ്റിസിന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ജസ്റ്റിസ് കെ. ബാബു, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, കോട്ടയം പോലീസ് സൂപ്രണ്ട് സതീഷ് ബിനോ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്. മോഹന്‍ലാല്‍, ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണന്, എ.ഒ. പത്മനാഭനുണ്ണി, എരുമേലി എ.ഒ. രഘു, ഓവര്‍സീയര്‍ ഷാജിമോന്‍, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബൈജു, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ പ്രതിനിധി സജീവ്, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വിനോദ് പിള്ള, മണിമല സി.ഐ. രാജപ്പന് റാവുത്തര്‍, എരുമേലി എസ്.ഐ. കെ.ആര്. സതീഷ്കുമാര്‍ മറ്റ് വകുപ്പുതല ഉദ്യോഗസ്ഥ പ്രതിനിധികളും സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: