കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള തെളിവ് അടങ്ങിയ സിഡി കണ്ടെത്താന്‍ സോളാര്‍ കമ്മീഷന് ഇനി ബിജുവിനെ സഹായിക്കില്ല. ആരോപണം ഉന്നയിച്ച ബിജു ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ സിഡി കമ്മീഷന്റെ മുന്നില്‍ എത്തിച്ചാല്‍ സ്വീകരിക്കാമെന്നും കമ്മീഷന് വ്യക്തമാക്കി.
ചാനലുകളും പോലീസും കാണിച്ച അത്യുല്‍സാഹമാണ് സിഡി പിടിച്ചെടുക്കല്‍ പരിപാടി കുളമാക്കിയതെന്ന് സോളാര്‍ കമ്മീഷന് ജസ്റ്റിസ് ശിവരാജന് അഭിപ്രായപ്പെട്ടു. പരമരഹസ്യമായി സിഡി പിടിച്ചെടുക്കാനാണ് കമ്മീഷന് തീരുമാനിച്ചിരുന്നത്. അതുകൊണ്ടാണ് കമ്മീഷന്റെ സെക്രട്ടറിയുടെ വാഹനത്തില്‍തന്നെ ഇവരെ അയച്ചത്. എന്നാല്‍ പാലക്കാട് എത്തിയപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് വാഹനം കൂടെ ചേരുകയായിരുന്നു. ചാനലുകളും കൂടെചേര്ന്നതോടെ കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ ആഘോഷമായിമാറി. ഇതിന് കമ്മീഷനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും ജസ്റ്റിസ് ശിവരാജന് പറഞ്ഞു. 10 ന് രാവിലെ 9 ന് ബിജുരാധാകൃഷ്ണനെ കമ്മീഷന് മുന്നില്‍ ഹാജരാക്കാനാണ് ജയില്‍സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ബിജുവിനെ എത്തിച്ചത് 10.45 നാണ്.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കമ്മീഷന് ബിജുരാധാകൃഷ്ണന്റെ മൊഴിയെടുത്തത്. സിഡി ഉണ്ടെന്ന് കമ്മീഷന്റെ മുന്നില്‍ പറഞ്ഞത് നൂറുശതമാനം സത്യമായിരുന്നുവെന്ന് ബിജു പറഞ്ഞു. കോയമ്പത്തൂരില്‍വെച്ച് കൊല്ലം പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ബന്ധുകൂടിയായ ചന്ദ്രനെയും കസ്റ്റഡിയില്‍ എടുക്കുകയും ചന്ദ്രന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിടിച്ചെടുത്ത സാധനങ്ങളില്‍ ഈ സിഡി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ബന്ധുകൂടിയായ ശെല്‍വിയുടെ പക്കല്‍ ഏല്‍പ്പിച്ച ബാഗില്‍ ഉണ്ടായിരുന്ന സിഡി അവിടെതന്നെ ഉണ്ടാകുമെന്ന് ഉറപ്പാക്കിയതെന്ന് ബിജു പറഞ്ഞു. രണ്ടരവര്‍ഷം മുമ്പാണ് സിഡി അടങ്ങിയ ബാഗ് ശെല്‍വിയെ ഏല്‍പ്പിച്ചത്. എന്നാല്‍ ആ ബാഗില്‍ ഉണ്ടായിരുന്ന മറ്റ് സാധനങ്ങള്‍ കിട്ടുകയും ചെയ്തു.
സിഡി മാറ്റിയതാകാമെന്ന് ബിജു രാധാകൃഷ്ണന്
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സരിതയുമായുള്ള അവിഹിത ബന്ധത്തിന്റെ തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തന്നെയാണ് കഴിഞ്ഞ ദിവസം പോയതെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്. സിഡി മാറ്റിയതാകാം, ബാഗില്‍ വച്ചിരുന്ന മറ്റ് സാധനങ്ങള്‍ ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ബിജു പറഞ്ഞു. ഇന്നലെ രാവിലെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ബിജു രാധാകൃഷ്ണന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അടുത്ത സിറ്റിങ്ങില്‍ സിഡി ഹാജരാക്കുമെന്നും ബിജു പറഞ്ഞു. എറണാകുളം സബ് ജയിലില്‍ നിന്നാണ് ബിജുവിനെ കമ്മീഷന് ഓഫീസില്‍ എത്തിച്ചത്. എന്നാല്‍ വൈകിട്ട് അഞ്ചരയോടെയാണ് കമ്മീഷന് ബിജുവിന്റെ മൊഴിയെടുത്തത്. ഏഴ് മണിയോടെ ബിന്ദുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മൊഴിയെടുപ്പിന് ശേഷം പുറത്തേക്ക് കൊണ്ടുവന്ന ബിജു രാധാകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
കമ്മീഷനും അത്യുത്സാഹംകാണിച്ചു
കൊച്ചി: സിഡി കണ്ടെടുക്കുന്നത് സംബന്ധിച്ച് സോളാര്‍ കമ്മീഷന് എടുത്ത അത്യുത്സാഹമാണ് എല്ലാം തകിടം മറിയാന്‍ കാരണമെന്ന് ആരോപണം. പ്രതി ബിജുരാധകൃഷ്ണന്റെ സിഡി കണ്ടെടുക്കാനുള്ള യാത്ര മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയെന്ന വിമര്‍ശനം കമ്മീഷന്റെ വീഴ്ച്ച മറച്ചുവെയ്ക്കാനാണെന്നാണ് ചുണ്ടിക്കാണിക്കപ്പെടുന്നത്.
സിഡി കണ്ടെടുക്കാനുള്ള യാത്ര മാധ്യമങ്ങളെ അറിയിച്ചത് തന്നെ കമ്മീഷന് സംഭവിച്ച ഏറ്റവും വലിയ പിഴവാണ്. സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ആരോപണ വിധേയരായ കേസ് രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ടാതായിരുന്നു. എന്നാല്‍ യാത്ര എവിടേക്കാണെന്ന് കൃത്യമായി വെളിപ്പെടുത്തുന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ ഉണ്ടായത്. ഇത് സിഡി മാറ്റുന്നതിന് സഹായകരമായി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
കമ്മീഷന് അംഗങ്ങളും പോലീസും ചേര്‍ന്ന യാത്രയില്‍ മാധ്യമങ്ങള്‍ പിന്തുടരുന്നതായി വ്യക്തമായിട്ടും ഇത് വിലക്കാതിരുന്നതും വീഴ്ച്ചയായി. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ഉള്‍പ്പെട്ട ലൈഗികാരോപണ കേസുമായി ബന്ധപ്പെട്ട് തെളിവായ സിഡി താന്‍ ഹാജരാക്കാമെന്ന വെളിപ്പെടുത്തല്‍ ഉണ്ടായ ഉടനെ തന്നെ വിഷയം രഹസ്യമായി കൈകാര്യം ചെയ്യുന്നതില്‍ കമ്മീഷന് ഗുരുതരമായ വീഴച്ച സംഭവിച്ചു. പീന്നിടുള്ള ബിജുവിന്റെ മൊഴി രഹസ്യമായി എടുക്കേണ്ടതായിരുന്നു. ശെല്‍വപുരത്ത് സുക്ഷിച്ചിരുന്ന സിഡി ഉന്നതര്‍ മാറ്റിയെന്ന ആരോപണവും ഇന്നലെ ബിജു രാധകൃഷ്ണന് ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: