തൃശൂര്‍: കേരളത്തില്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനം രാഷ്ട്രീയമാറ്റത്തിന് തുടക്കമിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്. നാല്പത് വര്‍ഷത്തെ ഇരുമുന്നണികളുടേയും ഭരണം കേരളജനതക്ക് മടുത്തുകഴിഞ്ഞു. കേരള ജനത ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ ആഗമനത്തെ കാണുന്നത്.
ഡിസംബര്‍ 14,15 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റില്‍ മഠം അധികൃതര്‍ മോദിയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് തന്നെ ഏല്‍പ്പിച്ചിരുന്നു. ഈ കത്ത് താന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന ദിവസം എത്താന്‍ കഴിയാത്ത തിരക്കുള്ളതുകൊണ്ട് കേരളത്തിലെത്തുന്ന 15ന് ശിവഗിരിമഠം സന്ദര്‍ശിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. ഇതേക്കുറിച്ച് ഉയരുന്ന മറ്റ് പ്രചരണങ്ങളെല്ലാം കഴമ്പില്ലാത്തതാണ്. മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും പ്രധാനമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചിട്ടില്ല എന്ന പ്രചരണത്തേയും മുരളീധരന് നിഷേധിച്ചു. മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിരുന്നോ എന്ന കാര്യം തനിക്കറിയില്ല. പക്ഷെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇതിന് മുമ്പും പ്രധാനമന്ത്രിയെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിലോ ദല്‍ഹിയിലോ വച്ച് അവര്‍ക്ക് പ്രധാനമന്ത്രിയെ കാണുന്നതിന് തടസ്സമില്ല.
കേരളത്തിലെ 29 എംപിമാര്‍ക്കും ഇവിടത്തെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും പാര്‍ലമെന്റിന്റേയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്വമുണ്ട്. അതിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാത്തിരിക്കേണ്ട കാര്യമില്ല. മുരളീധരന് വ്യക്തമാക്കി.പ്രധാനമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോദിക്ക് ബിജെപിയുടെ നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പാണ് ഒരുക്കിയിട്ടുള്ളതെന്ന് മുരളീധരന് പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ രണ്ടുലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കും. മേഖലാ പ്രസിഡണ്ട് പി.ചന്ദ്രശേഖരന്, തൃശൂര്‍ ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മോദി 14ന് തൃശൂരില്‍; 15ന്
കൊല്ലത്തും ശിവഗിരിയിലും
14ന് വൈകീട്ട് 4ന് കൊച്ചി നാവിക ആസ്ഥാനത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗ്ഗം തൃശൂര്‍ കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുമെന്നും 4.55ന് തൃശൂരിലെ പൊതുയോഗ വേദിയില്‍ എത്തുമെന്നും മുരളീധരന് പറഞ്ഞു. ആറു മണിക്ക് കാര്‍മാര്‍ഗ്ഗം അദ്ദേഹം എറണാകുളത്തേക്ക് മടങ്ങും. 15ന് കൊച്ചിയില്‍ നടക്കുന്ന സായുധസേന യോഗത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വൈകീട്ട് 3ന് കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ശ്രീനാരായണഗുരുദേവസമാധിയായ ശിവഗിരിയിലെത്തി സ്വാമിമാരെ കാണും. ഗുരുദേവസമാധിയില് പുഷ്പാര്‍ച്ചന നടത്തും. പിന്നീട് തിരുവനന്തപുരത്തെത്തി ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: