പാനൂര്‍: കൈവേലിക്കല്‍ ബാലപീഢനം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജനകീയ സമിതി ഹര്‍ജി നല്കി. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് തോട്ടത്തില്‍ വി.രാധാകൃഷ്ണന് മുന്‍പാകെയാണ് ജനകീയ സമിതി സെക്രട്ടറി ഇ.മനീഷ് പരാതി നല്‍കിയിരിക്കുന്നത്. പാനൂര്‍ പോലീസ്സ്റ്റേഷന് പരിധിയിലെ കൈവേലിക്കലില്‍ ഇക്കഴിഞ്ഞ ആഗസ്ത് 23നാണ് ആന്ധ്ര ചിറ്റൂര്‍ സ്വദേശിയായ പതിമൂന്നുകാരിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിക്കുന്നത്. വലിയപറമ്പത്ത് ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും ബാലവേലയ്ക്കിടെ കുട്ടി ഇറങ്ങിയോടുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാരും,ജനകീയസമിതിയും ഇടപ്പെട്ടതിനെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തെങ്കിലും പ്രമാണിമാരായ പ്രതികള്‍ നാട്ടില്‍ വിലസുകയാണ്. ഉന്നതതലത്തില്‍ സ്വാധീനമുളള കുട്ടികടത്തു മാഫിയയാണ് സംഭവത്തിനു പിന്നില്ലെന്ന് ജനകീയ സമിതി ആരോപിക്കുന്നു. പാനൂര്‍ മേഖലയിലെ 184ഓളം വീടുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കുന്നതായും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുട്ടികടത്തു മാഫിയകള്‍ 6മാസത്തേക്ക് 50000രൂപയ്ക്ക് വില്പന നടത്തുകയാണ്. തലശേരി ഡിവൈഎസ്പി മുന്‍പാകെ പരാതി നല്‍കിയിട്ടും നടപടികള്‍ വൈകുകയാണെന്നും അതിനാല്‍ സത്യസന്ധമായ ഏജന്‍സിയെ കൊണ്ടു അന്വേഷണം നടത്തി ബാലവേല നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സത്വര നടപടി വേണമെന്നും പരാതിയിലുണ്ട്. ചില രാഷ്ട്രീയ സംഘടനകളുടെ പിന്തുണയും ഇത്തരക്കാര്‍ക്കു ലഭിക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: