കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരെ തെരഞ്ഞെടുത്തു. യു.ഡി.എഫിന് ഏഴ് സമിതികളും എല്‍.ഡി.എഫിന് ഒരു സമിതിയുമാണ് ലഭിച്ചത്. യു.ഡി.എഫിലെ നാലെണ്ണം കോണ്‍ഗ്രസിനും മൂന്ന് ലീഗിനുമാണ്. കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണായി കെ.ജമിനി(കോണ്‍ഗ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. ജെമിനിക്ക് നാല് വോട്ടും എല്‍.ഡി.എഫിലെ ആശക്ക് മൂന്ന് വോട്ടുമാണ് ലഭിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പായി വരണാധികാരി എ.ഡി.എം ഒ മുഹമ്മദ് അസ്ലം ഹൈക്കോടതി ഉത്തരവ് വായിച്ചു. കൗണ്‍സിലറായ എ.എറമുള്ളാന് നല്കിയ ഹരജി പരിഗണിച്ച ഹൈക്കോടതിയുടെ അന്തിമവിധിയനുസരിച്ചായിരുന്നു സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് തെരഞ്ഞെടുപ്പ്. എല്‍.ഡി.എഫില്‍ സി.പി.ഐ പ്രതിനിധി വെള്ളോറ രാജന് നാല് വോട്ടുകള്‍ നേടി ജയിച്ചു. യു.ഡി.എഫിലെ എം.പി മുഹമ്മദലിക്ക് മൂന്ന് വോട്ടാണ് ലഭിച്ചത്. തുടര്‍ന്ന് നടന്ന ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ പി.ഇന്ദിര നാല് വോട്ടുകള്‍ നേടി വിജയിച്ചു. എല്‍.ഡി.എഫിലെ സഹീദക്ക് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ ടി.ഒ.മോഹനന് നാല് വോട്ടുകള്‍ നേടി സി. പി.എമ്മിലെ എം.ബാലകൃഷ്ണനെ ഒരു വോട്ടിന് പരാജപ്പെടുത്തി സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സ്ഥാനം നേടി. നഗരസഭാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണായി മുസ്ലീംലീഗിലെ സി.സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. നികുതി-അപ്പീല്സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായി കോണ്‍ഗ്രസിലെ സി.കെ വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണായി മുസ്ലീംലീഗിലെ ഷാഹിന മൊയ്തീന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വനിതാസംവരണമാണിത്. എല്‍.ഡി.എഫ് മത്സരിച്ചിരുന്നില്ല. ഡെപ്യൂട്ടി മേയറായത് കൊണ്ട് ധനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് സ്ഥാനം സി.സമീറിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: