കണ്ണൂര്‍: ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് കോര്പറേഷന് മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ജില്ലാ കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയത്തിലേക്ക്. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രനും ഏകപക്ഷീയമായി സ്ഥാനാര്ഥിനിര്ണ്ണയം നടത്തിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ പത്രിക സമര്‍പ്പണത്തില്‍ നിന്ന് വിട്ടു നിന്നതോടെയാണ് യുഡിഎഫിന് ഉറപ്പായിരുന്ന ബാങ്ക് ഭരണം എല്‍ഡിഎഫിന്റെ കൈകളിലെത്തുന്നത്. ഈ മാസം 27 ന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഏകപക്ഷീയമായി നിര്‍ണ്ണയിച്ചതില്‍ പ്രതിഷേധിച്ച് ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ പത്രികാസമര്‍പ്പണത്തില്‍ നിന്നും വിട്ടുനിന്നത് കാരണം 13 സീറ്റില്‍ ഏഴു സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാതായി. 13 സീറ്റുകളില്‍ സുധാകരന് നിര്‍ദ്ദേശിച്ച ആറ് സീറ്റുകളില്‍ മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുള്ളു. മുന്‍ ഡിസിസി സെക്രട്ടറിയും കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ് നേതാവുമായ എന്‍.വി ശ്രീധരനും വനിതാ സംവരണ സീറ്റില്‍ ശ്രീധരന്റെ സഹോദരിക്കും സീറ്റ് നല്‍കിയതാണ് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് സീറ്റ് നല്‍കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എന്‍.വി.ശ്രീധരനും സഹോദരിക്കും സീറ്റ് നല്‍കണമെന്ന നിലപാടില്‍ സുധാകരനും സുരേന്ദ്രനും ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീധരനടക്കം ആറുപേര്‍ മാത്രം പത്രിക സമര്‍പ്പിച്ച് മടങ്ങി. പത്രിക സമര്‍പ്പിച്ചവരില്‍ നാലു പേര് ശ്രീധരന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇതോടെ ആകെയുള്ള 13 സീറ്റില്‍ 7 എണ്ണത്തില്‍ എതിരില്ലാത്തതിനാല്‍ സിപിഎം ഭരണം കയ്യാളുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഭൂരിപക്ഷം മെമ്പര്‍മാരുള്ള കോണ്‍ഗ്രസിനായിരുന്നു ഭരണം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നേതാക്കന്മാരുടെ കെടുകാര്യസ്ഥത കാരണം ബാങ്കിന്റെ ഭരണം കോണ്‍ഗ്രസിന് നഷ്ടപെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി ഒരു വിഭാഗം കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: