തലശ്ശേരി: തലശ്ശേരിയിലെ ചില മുസ്ലീം ലീഗ് നേതാക്കളുടെ താല്പര്യത്തിന് വഴങ്ങി പാര്‍ട്ടിയെ നാണക്കേടിലാക്കിയതിലും ചിത്രത്തില്ലാത്ത വെല്ഫേര് പാര്‍ട്ടിക്ക് രണ്ട് സീറ്റുകളില്‍ ജയിക്കാന്‍ അവസരം സൃഷ്ടിക്കപ്പെട്ടതിലും മുസ്ലീം ലീഗിലെ അണികള്‍ക്കിടയില്‍ മുറുമുറുപ്പ് വര്‍ധിച്ചുവരുന്നതായി സൂചന. മൂസ്ലീം തീവ്രവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്ഫേര് പാര്‍ട്ടിയുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കി തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെയാണ് ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ചോദ്യം ചെയ്തു വരുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി കഴിഞ്ഞ തവണ മത്സരിച്ച് ഏഴ് സീറ്റ് നേടിയ മുസ്ലീം ലീഗീന് ഇത്തവണ ജമാഅത്തുമായി ഉണ്ടാക്കിയ അവിഹിത ബന്ധത്തില്‍ ഒരു സീറ്റ് കുറഞ്ഞ് ആറു സീറ്റായി മാറി എന്നതാണ് ഒരു ആരോപണം. തലശ്ശേരിയില്‍ മേല്‍വിലാസം പോലുമില്ലാത്ത വെല്ഫേര് പാര്‍ട്ടിക്ക് രണ്ടു സീറ്റുകളില്‍ വിജയിക്കാന്‍ അവസരമൊരുക്കുകയും നഗരസഭയിലെത്തിക്കുകയും ചെയ്തു എന്നതാണ് രണ്ടാമത്തെ ആരോപണം. ഇതുകാരണം കഴിഞ്ഞ തവണത്തെ ഏഴു സീറ്റിനൊപ്പം ഒരു സീറ്റു കൂടി അധികം ജയിക്കാന്‍ കഴിയുമായിരുന്ന സാധ്യതയാണ് ഇല്ലാതായത്. ഒരേ സമയം രണ്ട് തരത്തിലുള്ള തിരിച്ചടിയാണ് ഇതുമൂലമുണ്ടായത്. എട്ടു സീറ്റില്‍ ജയിക്കേണ്ടിയിരുന്ന ലീഗിന് രണ്ട് സീറ്റ് നഷ്ടപ്പെടുത്തുകയും ലീഗിന്റെ രണ്ട് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചുകൊണ്ട് പ്രസ്തുത സീറ്റുകള്‍ വെല്ഫേര് പാര്‍ട്ടിക്ക് നല്കി വിജയിക്കുവാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇത് മുസ്ലീം ലീഗോ യുഡിഎഫോ ഔദ്യോഗികമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്നും എതിര് വിഭാഗം ലീഗുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവിഹിത കൂട്ടുകെട്ടുകൊണ്ട് ലീഗിന് എന്തു നേട്ടമുണ്ടായെന്ന് നേതൃത്വം വ്യക്തമാക്കണമെന്നാണ് ജമാഅത്ത് കൂട്ടുകെട്ടിനെ വിമര്‍ശിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. വരുംദിവസങ്ങളില്‍ ഈ വിഷയം ലീഗിനകത്ത് ഒരു പൊട്ടിത്തെറിക്ക് തന്നെ കാരണമായേക്കാമെന്നാണ് പറയപ്പെടുന്നത്. യുഡിഎഫ് മുസ്ലീം ലീഗിനനുവദിച്ച പാലിശ്ശേരി, വീവേഴ്സ് വാര്‍ഡുകളിലെ ലീഗ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചുകൊണ്ടാണ് വെല്ഫേര് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചത്. യുഡിഎഫിലും ഇക്കാര്യം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് കഴിഞ്ഞതവണ ആറ് സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ്സിന് ഇത്തവണ മൂന്ന് സീറ്റില്‍ ഒതുങ്ങേണ്ടി വന്ന സാഹചര്യത്തില്‍. മുസ്ലീം തീവ്രവാദ സംഘടനയുമായുള്ള ലീഗിന്റെ അവിഹിത ബന്ധം കോണ്‍ഗ്രസ്സിനെയും പ്രതികൂലമായി ബാധിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: