കൊച്ചി: ടെലിവിഷന്‍ സീരിയലുകള്‍ സെന്‍സറിങ്ങിന് വിധേയമാക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഇതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച കോടതി വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചുള്ള ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകിട്ട് അഞ്ച് മുതല്‍ 11 വരെ ടി.വി.യില്‍ സീരിയലുകളാണ്. അബോര്ഷന്, തട്ടിക്കൊണ്ടുപോകല്‍, ഭാര്യ-ഭര്‍തൃ പീഡനം, തീവ്രവാദം ഇവയെല്ലാമാണ് ഇന്നത്തെ സീരിയലുകളുടെ പ്രധാന വിഷയം.
പഴയ പൈങ്കിളി സാഹിത്യത്തിന്റെ മറ്റൊരു രൂപമാണിത്. മാസങ്ങളോളം ക്രൂരത കാണിക്കുകയാണ് ചില സീരിയലുകള്‍. സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് ഇല്ലാത്തത് അപകടമാണെന്നും കച്ചവട താല്പര്യം മാത്രം പോരാ സാമൂഹിക പ്രതിബദ്ധത കൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. ലൈവ് സംപ്രേഷണമുണ്ടായതിനാലാണ് മുംബൈ ഭീകരാക്രമണത്തില്‍ കൂടുതല്‍ ജവാന്മാര് കൊല്ലപ്പെട്ടത്. എന്നാല്‍ ഇവിടെ മാധ്യമ വിചാരണ നടക്കുന്നതായി തോന്നിയിട്ടില്ല. ന്യായാധിപന്മാരെ വ്യക്തിപരമായി ആക്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കും. ജനാധിപത്യം തന്നെ ചോദ്യം ചെയ്യപ്പെടും. വിധിന്യായങ്ങള്‍ പഠന വിധേയമാക്കാം. വിധി പറഞ്ഞ ന്യായാധിപനെ വിട്ടേക്കുക. വിധിന്യായത്തെക്കുറിച്ച് വിശദീകരിക്കാന്‍ ന്യായാധിപന് വേറെ വേദികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓപ്പണ്‍ കോര്‍ട്ടുകള്‍ സുതാര്യമാണന്നും അതിന്റെ നടപടികള്‍ പൊതുജനശ്രദ്ധയില്‍ വരുന്നതില്‍ തെറ്റില്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി. കേസുകള്‍ വാദം കേള്‍ക്കുമ്പോള്‍ കോടതിക്ക് സംശയങ്ങള്‍ വരാം. അതിലേക്ക് കക്ഷികളുടെയോ പ്രോസിക്യൂട്ടറുടെയോ ശ്രദ്ധ പതിയുന്നതിനുവേണ്ടിയാണ് ജഡ്ജിമാര്‍ നിരീക്ഷണങ്ങള്‍ നടത്തുന്നത്. അത് വിധിന്യായത്തില്‍ ഉണ്ടാകണമെന്നില്ല. നിരീക്ഷണത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയാറില്ലെന്നും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ നീതി നടപ്പാക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: