ന്യൂദല്‍ഹി: സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജവും സാങ്കേതിക വിദ്യയും കൈമാറാന്‍ ഭാരതവും ജപ്പാനും തമ്മില്‍ ധാരണയായി. സൈനിക, പ്രതിരോധ, സാമ്പത്തിക, വാണിജ്യ, ഗതാഗത രംഗങ്ങളില്‍ നിര്‍ണായകമാകുന്ന നിരവധി കരാറുകളിലും ഭാരതവും ജപ്പാനും ഒപ്പുവച്ചു.
ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന് പ്രധാമന്ത്രി ഷിന്‍സോ ആബിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് കരാറുകള്‍ സംബന്ധിച്ച് ധാരണയായത്. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും സംയുക്ത പ്രസ്താവന നടത്തി. പത്തു വര്‍ഷത്തിലേറെയായി ഭാരതവും ജപ്പാനും തമ്മില്‍ ആണവ സഹകരണത്തിനുള്ള ചര്‍ച്ച നടന്നുവരികയായിരുന്നു.
ഗതാഗത രംഗത്ത് ജപ്പാന്റെ പുതിയ സാങ്കേതികവിദ്യ ഉറപ്പാക്കുന്ന കരാറില്‍, അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാന്റെ സാങ്കേതിക സഹായം ലഭിക്കും. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ജപ്പാന് സഹായിക്കും. മാരുതി സുസുക്കി കാറുകള്‍ ജപ്പാന് ഇറക്കുമതി ചെയ്യും.
പസഫിക് സമുദ്രത്തില്‍ നടക്കുന്ന ഇന്തോ – അമേരിക്കന്‍ സംയുക്ത സൈനിക അഭ്യാസത്തില്‍ ജപ്പാനും പങ്കാളികളാകും. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ ഭാരതത്തിന്റെ സ്ഥിരാംഗത്വത്തിന് ജപ്പാന് പിന്തുണ നല്‍കുമെന്നും കൂടിക്കാഴ്ചയില്‍ ജപ്പാന് പ്രധാനമന്ത്രി ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: