നിലമ്പൂര്‍: ആദിവാസി കോളനികളില്‍ ഭീതി വിതച്ച് അരിവാള്‍ രോഗം പടരുന്നു. ജില്ലയില്‍ 23 അരിവാള്‍ രോഗികള്‍ മാത്രമാണ് ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്കിലുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനുമപ്പുറമാണ്.
മറ്റ് അസുഖങ്ങള്‍ ബാധിച്ച് ചികില്‍സ തേടി ആശുപത്രിയില്‍ എത്തുമ്പോള്‍ നടത്തിയ പരിശോധനയിലാണ് അരിവാള്‍ രോഗം കണ്ടെത്താനായത്. അപ്പന്‍കാപ്പ് ആദിവാസി കോളനിയിലെ സുനില്‍ ബാബുവിന്റെ മകന് രാഹുലിന് അരിവാള്‍ രോഗം കണ്ടെത്തിയത് നാല് മാസം മുന്‍പാണ്. വെളിയംതോട് ഐജിഎംആര്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍.
ആദ്യമൊക്കെ പഠനത്തില്‍ നല്ല ശ്രദ്ധ ചെലുത്തിയിരുന്ന രാഹുല്‍ പിന്നീട് എല്ലാത്തിനും അലസമായ സ്വഭാവമായി. സ്കൂളില്‍ നിന്നും നെഞ്ച് വേദന അനുഭവപ്പെട്ടതോടെയാണ് രക്ഷിതാക്കളായ സുനില്‍ ബാബുവും ഭാര്യ രാധികയും കുട്ടിയെ സ്കൂളില്‍ നിന്നും കൊണ്ടുവന്നത്. അസുഖം മൂര്‍ഛിച്ചതോടെ നിലമ്പൂരില്‍ വൈദ്യസഹായം തേടി.
നിലമ്പൂരില്‍ നിന്നും വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നാണ് അരിവാള്‍ രോഗമാണെന്ന് സ്ഥിരീകരിച്ചത്. നാലുമാസം മുന്‍പ് ഓടിച്ചാടി നടന്നിരുന്ന രാഹുലിന് നടക്കാനും, ഭക്ഷണം കഴിക്കാനും ഇപ്പോള്‍ പരസഹായമില്ലാതെ കഴിയില്ല. കൈകാലുകള്‍ക്ക് സ്വാധീനകുറവും ബലക്കുറവും കാരണം എപ്പോഴും രക്ഷിതാക്കള്‍ കൂട്ടുവേണം. അസഹ്യമായ വേദനകൊണ്ട് പുളയുന്ന് കുട്ടിയെ ആശ്വസിപ്പിക്കാന്‍ പോലുമാവാതെ, എന്തുവേണമെന്നറിയാതെ രക്ഷിതാക്കള്‍ നെട്ടോട്ടമോടുകയാണ്.
വേദനക്ക് പരിഹാരം കാണാന്‍ നിലമ്പൂരിലെ പാലിയേററീവ് കെയര്‍ സെന്ററില്‍ ഇവര്‍ ചികില്‍സ തേടി. അവിടുന്ന് ലഭിച്ച മരുന്നുകളാണ് ഇവര്‍ക്കിപ്പോള്‍ ഏക ആശ്രയം. വിദഗ്ധ ചികില്‍സ നടത്താന്‍ പണമില്ലാതെ നരകയാതന അനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍ ഐടി.ഡി.പി യോ, സ്കൂള്‍ അധികൃതരോ തയ്യാറായില്ലെന്ന് സുനില്‍ ബാബു പറയുന്നു. കോളനിയിലെ പ്രമോട്ടര്‍ വഴി ഐടിഡിപി അധികൃതരോട് സഹായത്തിന് അപേക്ഷ നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ രോഗവിവരം അറിഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: