പൊന്‍കുന്നം: പൊന്‍കുന്നം സബ് ജയിലില്‍ റിമാന്റിലായിരുന്ന പ്രതിയെ മരിച്ച നിലയില്‍ ജയിലധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചു. കറുകച്ചാല്‍ മുണ്ടത്താനം കുര്യളാനിക്കല്‍ തോമസ് ജോണ്‍( സിബി-51) ആണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അനധികൃത മദ്യവില്‍പ്പന നടത്തിയെന്ന് ആരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന പ്രതിയാണ് സിബി. ശനിയാഴ്ച പുലര്‍ച്ചെ 1.30നാണ് ഇയാളെ സബ് ജയില്‍ അധികൃതര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ സിബിക്ക് ജീവനില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ചയാണ് സിബിയെ പൊന്‍കുന്നം സബ് ജയിലിലെത്തിച്ചത്. ചങ്ങനാശേരി എക്സൈസ് റേഞ്ച് ഓഫിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത സിബിയെ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. സ്ഥിരമായി മദ്യപിച്ചിരുന്ന സിബിയ്ക്ക് മദ്യം ലഭിക്കാതെ വന്നപ്പോള്‍ അസ്വസ്ഥതയുണ്ടായെന്നും, ഇതോടെ വ്യാഴാഴ്ച്ച രണ്ടു തവണയും, വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്കും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കിയിരുന്നതായും ജയില്‍ അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ സിബി അസ്വസ്ഥനാവുകയും മനോനില തെറ്റിയ രീതിയില്‍ പെരുമാറുകയും ചെയ്തതോടൊണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ജയിലില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറയുന്നു.
സ്വന്തം പുരയിടത്തില്‍ ചൊവ്വാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് എക്സൈസ് സിബിയെ ഇവര്‍ക്കൊപ്പം കസ്റ്റഡിയില്‍ എടുത്തത്. സിബിയെ മദ്യകച്ചവടക്കാരനാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ എക്സൈസുകാര് മര്‍ദ്ദിച്ചിരുന്നുവെന്നും ആരോപണം ഉണ്ട്.
സ്ഥിരമായി മദ്യപിച്ചിരുന്ന സിബിക്ക് മദ്യം ലഭിക്കാതെ വന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്ന് സിബിയെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സബ്ജയില്‍ സിബിയുടെ അച്ഛന്റെ സഹോദരന്റെ മകന് സന്ദര്‍ശിച്ചിരുന്നു. ഈ സമയം സിബിക്ക് രോഗാവസ്ഥയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കാലില്‍ മുറിവ് വെച്ചുകെട്ടിയ നിലയിലുമുണ്ട്. എന്നാല്‍ ഇത് ടോയ്ലറ്റിലെ പൊട്ടിയ ടൈല്‍ കൊണ്ട് ഉണ്ടായതാണെന്നാണ് ജയിലധികൃതര്‍ ബന്ധുക്കളോട് വിശദീകരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സിബി മുമ്പ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. ഭാര്യ: സാലമ്മ. മക്കള്‍: സ്നേഹ, സുബിന്. മരുമകന്: റിജോയി. സംസ്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: