കൊല്ലം: പൂയപ്പള്ളി സ്റ്റേഷനിലെത്തിയ യുവാവിനെ മറ്റൊരു സ്റ്റേഷനിലെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. വെളിയം പരുത്തിയറ കിഴക്കേകുന്നില്‍ മനോജ്(38)നാണ് മര്‍ദ്ദനമേറ്റത്.
മനോജിന്റെ ബന്ധുവും ചങ്ങനാശ്ശേരി സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയുമായ രാജീവാണ് മര്‍ദ്ദിച്ചതെന്ന് കാണിച്ച് ഇയാളുടെ ഭാര്യ രാജി കൊട്ടാരക്കര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പരുത്തിയറില് നിന്നും കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന മനോജ് കണ്ണോട്മുക്കിന് പടിഞ്ഞാറ് താമരശ്ശേരി ഏലാ റോഡിന് മധ്യഭാഗത്ത് എത്തിയപ്പോള്‍ എതിര്‍ദിശയില്‍നിന്നും രാജീവും കാറിലെത്തുകയായിരുന്നു. എന്നാല്‍ ഇരുവാഹനങ്ങള്‍ക്കും വീതി കുറഞ്ഞ റോഡില്‍കൂടി കടന്നുപോകാന്‍ കഴിയില്ലായിരുന്നു. വണ്ടി പിന്നോട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് എസ്ഐ രാജീവ്, മനോജിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയ ആളുകള്‍ ഇരുവരെയും പിടിച്ചു മാറ്റുകയും ഒരാള്‍ മനോജിന്റെ കാര്‍ പിന്നോട്ട് മാറ്റുകയും ചെയ്തതോടെ സംഘര്‍ഷത്തിന് അയവുണ്ടായി. രാജീവ് പോയ ശേഷം മനോജ് വീട്ടില്‍പോയി.
തുടര്‍ന്ന് പൂയപ്പള്ളി പോലീസെത്തി മനോജിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ സമയം സ്റ്റേഷനിലെത്തിയ രാജീവ് പോലീസുകാരെ തള്ളിമാറ്റിയ ശേഷം മനോജിനെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ സ്റ്റേഷന് ചാര്‍ജുള്ള പ്രിന്‍സിപ്പല്‍ എസ്ഐയോട് മനോജ് ഈ കാര്യം പറഞ്ഞെങ്കിലും പരാതി ചെവികൊള്ളാന്‍ എസ്ഐ തയാറായില്ല. തുടര്‍ന്ന് രാത്രി എട്ടുവരെ സ്റ്റേഷനില്‍ നിര്‍ത്തിയായ ശേഷം ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു. പരുക്കേറ്റ മനോജിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: