സമൂഹത്തിന്റെ വിദൂര സീമകളിലെ വിഗണിത നിസ്വവര്‍ഗ ജീവിതങ്ങള്‍ എഴുതിയവരാണ് തകഴി, ദേവ്, ബഷീര്‍, കാരൂര്‍ തുടങ്ങിയവര്‍. അതുകൊണ്ടുതന്നെ ഈ കഥാകൃത്തുക്കള്‍ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ക്കും നവോത്ഥാന നായകര്‍ക്കും സമശീര്‍ഷരായി ചരിത്രത്തിന്റെ വഴിത്താരയില്‍ ഉയര്‍ന്നു നില്ക്കുന്നു. മധ്യവര്‍ഗ ജീവിത വ്യഥകള്‍ ചിത്രീകരിക്കുന്ന വിമര്‍ശനാത്മകമായ റിയലിസമാണ് തകഴി, കാരൂര്‍ തുടങ്ങിയ നവോത്ഥാന കാഥികരുടെ സൃഷ്ടികളുടെ നിരന്തരമായ പുനര്‍വായനകള്‍ക്ക് ഇന്നും ഊര്‍ജ്ജമാകുന്നത്.
കഥനത്തെ കലയാക്കി മാറ്റുന്ന വ്യംഗഭംഗിയുടെ ആഖ്യാനത്തില്‍ തീര്‍ത്ത സാമൂഹ്യ വിമര്‍ശനത്തിന്റെ മുനയുള്ള കഥകള്‍ ഈ ഉത്തരാധുനീകകാലത്തും പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് ബാബു കിളിരൂരിന്റെ ചെറുകഥകള്‍. സ്നേഹത്തിന്റേയും പാരസ്പര്യത്തിന്റെയും അഭാവം നിറഞ്ഞ സമൂഹത്തെക്കുറിച്ചുള്ള ആകുലതകളും ആശങ്കകളുമാണ് ഈ കഥാകൃത്ത് പറയുന്നത്.
അനുഭവങ്ങളുടേയും ആസ്വാദനത്തിന്റേയും ഭിന്ന മേഖലകളിലേക്ക് വായനക്കാരെ എത്തിക്കുന്ന കിളിരൂര്‍ കഥകളില്‍ സ്വപ്നങ്ങളും കെട്ടുകഥകളും ഐതിഹ്യങ്ങളും എ്ല്ലാം ഇഴചേരുന്നുണ്ട്. സാമൂഹ്യതിന്മകള്ക്കെതിരെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തിയ സ്വജീവിതത്തിന്റെ ഘനവും ആര്‍ജ്ജവവും ബാബുവിന്റെ കഥകളെ ഭാവസ്പര്ശിയാക്കുന്നു. എഴുതാനിരിക്കുമ്പോള്‍ പാഠപുസ്തക കമ്മറ്റിയേയോ അവാര്‍ഡ് കമ്മറ്റിയേയോ ധ്യാനിക്കുന്ന പതിവ് കഥാകൃത്തുക്കളുടെ ട്രെന്‍ഡ് വഴക്കങ്ങള്‍ കിളിരൂര്‍ കഥകളില്‍ കണ്ടെന്നുവരില്ല. ഭാഷയെ അട്ടിമറിക്കുന്ന ആഖ്യാന ഘടന, സമാനതകളില്ലാത്ത ഗദ്യം തുടങ്ങിയ പരസ്യ വാചകങ്ങളിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന പുതുതലമുറക്കഥകളില്‍ മുട്ടത്തുവര്‍ക്കി പറഞ്ഞതില്‍ കൂടുതലൊന്നും കാണില്ലെങ്കിലും അത്തരം ഔദ്യോഗിക കഥകളെ കൊണ്ടാടപ്പെടേണ്ടിവരുന്ന വായനക്കാരന് ബാബുവിന്റെ തുറന്നെഴുത്തുകള്‍ വേറിട്ടൊരു മരുപ്പച്ചതന്നെയാണ്.
ആഖ്യാനങ്ങളി്ല് ഏറെ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ളത് ചെറുകഥകളിലാണ്. ആധുനിക, ആധുനികോത്തര വാര്‍പ്പു മാതൃകകള്‍ക്ക് അനുസരിച്ച് കഥകളെ ചെത്തിമിനുക്കുന്ന ന്യൂജനറേഷന് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ കാലമാണിത്. അത്തരം ട്രെന്‍ഡുകളില്‍ നിന്ന് മോചിതനാണ് ഈ കഥാകൃത്ത്. നാടകനടനായി അരനൂറ്റാണ്ടിന്റെ അരങ്ങു ജീവിതം നല്കിയ രംഗബോധമാണ് ബാബു കിളിരൂരിന്റെ കഥകളുടെ ഘടനാപരമായ സൗന്ദര്യം. ഇരുട്ടിലിരുന്ന് സംസാരിക്കുന്നുണ്ട, നമുക്ക് സ്വസ്ഥതതരാന്‍ ഒരാള്‍, ഓലകെട്ടിയ പുര, സ്വര്‍ഗ വഴികള്‍ തുടങ്ങിയ കഥാസമാഹാരങ്ങളും പത്തു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിസ്വതയില്‍ നിന്ന് കെണിനിലങ്ങള്‍ താണ്ടി ജീവിതത്തിന്റെ മറുകരയെത്തുന്ന ശരാശരിക്കാരന്റെ അനുഭവ തീക്ഷ്ണതകള്‍ സുതാര്യമായി പറയുന്ന കഥയരങ്ങുകളാണിത്. ഒറ്റപ്പെടുന്ന മനസ്സുകളിലേക്ക് സ്നേഹത്തിന്റെ അര്‍ത്ഥവത്തായ സാന്നിദ്ധ്യം പ്രവഹിപ്പിക്കുന്ന ലളിത ജീവിതാഖ്യാനങ്ങള്‍. നവനാഗരികതയുടെ വിഷസ്പര്‍ശമേറ്റ മനുഷ്യാവസ്ഥയുടെ രൂപകമാകുന്നു തത്വമസി എന്ന കഥ. ആണ്‍പെണ്‍ ബന്ധങ്ങളുടെ സൂക്ഷ്മ രസതന്ത്രം ഒരു ഭാവനാശില്‍പമായി കഥയില്‍ അവതരിപ്പിക്കുന്നുണ്ട്. വ്യക്തിയുടെ ആശ്രയലോകവും സമൂഹത്തിന്റെ നടപ്പുരീതിയും തമ്മിലുള്ള നൈതിക സംഘര്‍ഷത്തിന്റെ തീക്ഷ്ണത ‘വരൂ നമുക്ക് മൃഗങ്ങളാകാം’ എന്ന കഥയുടെ ശക്തിമായ ഇതിവൃത്തമാണ്.
പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പിലെ സ്ഥലകാല സ്വാധീനങ്ങളും അന്തരീക്ഷ സൃഷ്ടിയിലെ നൈസര്‍ഗികതയും ബാബു കിളിരൂരിന്റെ കഥകളുടെ ലാവണ്യമാണ്. ബഹിഷ്കൃതന്റെ അന്തര്‍മുഖ ജീവിതം നിസംഗമായി പറയുകയാണ് നമുക്ക് സ്വസ്ഥതതരാന്‍ ഒരാള്‍ എന്ന കഥ. എണ്‍പതികളില്‍ വാരികകള്‍ സമൃദ്ധമായിരുന്ന കോട്ടയത്തിന്റെ വീഥികളില്‍ പ്രസിദ്ധീകരണങ്ങള്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോള്‍ കൊഴിഞ്ഞുപോയ നിരവധി എഴുത്തുകാരുടെ ജീവിതം വേറൊരു കഥാകൃത്തും ആഖ്യാനം ചെയ്തിട്ടില്ല. പ്രവാസിയുടെ അന്യഥാബോധം കഥാലോകം നിരന്തരം പ്രമേയം ആക്കിയിട്ടുണ്ട്. എംടിയുടെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ മുതല്‍ ആടുജീവിതം വരെ വേരുകളറ്റവന്റെ വീര്‍പ്പുമുട്ടലുകള്‍ പറയുന്ന പ്രവാസ കാവ്യങ്ങളാണ്. കടുംനിറത്തിലൊരു ചിത്രം ചൂഷ്ണാധിഷ്ഠിതമായ കേരള സമൂഹത്തിലെ പ്രവാസികളുടെ അനുഭവ ലോകമാണ് പറയുന്നത്. അതിജീവനം അസാധ്യമാകുമ്പോള്‍ അറിഞ്ഞുകൊണ്ടുതന്നെ ബലിയായി മാറുന്ന പ്രവാസ ജീവിതത്തിന്റെ ചായങ്ങളും ചമയങ്ങളും ഇല്ലാത്ത തുറന്നു പറയലാണ് കഥ.
വേരും മുഖവും നഷ്ടപ്പെട്ടവന്റെ ബലിപ്പുരകളാകുന്ന വീടുകളിലെ സംഘര്ഷാത്മകതയാണിത്. ജീവിതം എ്ന്ന ഊതിവീര്‍പ്പിക്കപ്പെട്ട പൊങ്ങച്ചങ്ങളിലെ സ്നേഹപ്രകടനങ്ങളുടെ ഇരുണ്ട മുഖംമൂടികള്‍ ചീന്തിയെറിയുന്ന കഥാശില്പം. അറ്റുപോകുന്ന കുടുംബ ബന്ധങ്ങളുടെ ലളിതവാങ്മയങ്ങളിലൂടെ ആഴത്തിലുള്ള വിനിമയങ്ങള്‍ നടത്തുതകയാണ് ഒരു നിസാര കാര്യം എന്ന കഥ. ഭാഷയുടെ കെട്ടുകാഴ്ചകളില്ലാതെ ശുഭ്രവും സുഭദ്രവുമായി തലമുറകളുടെ സംവേദന ഭേദങ്ങളെ അവതരിപ്പിക്കുന്ന ഗ്രാമസംസ്കൃതിയുടെ ഒരു ഭൂപടം ഇതില്‍ വരയ്ക്കുന്നു. മകനോടൊപ്പം കഥകളികാണാന്‍ ഉത്സവപ്പറമ്പിലെത്തിയ എണ്പതുകാരന് കടന്നുപോന്ന എണ്‍പതുവര്‍ഷം മനസിലിട്ട് കിലുക്കുന്ന ഗൃഹാതുരത്വത്തിന്റെ നിറനിനവുകള്. തലമുറയുടെ സംഗമസ്പര്ശത്തെ വികാര സാന്ദ്രമാക്കുന്ന ആത്മകഥനമാണ് ലിറിക്കല്‍ ക്രാഫ്റ്റിലൂടെ കഥാകൃത്ത് രൂപകം ചെയ്യുന്നത്.
തലമുറകളെ വായിക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക ബോധം ഉത്സവനിശീഥിനിയെ പശ്ചാത്തലമാക്കുന്ന ഈ കഥയില്‍ അനുഭവിച്ചറിയാം. അധികാരത്തിന്റെ ഉപകരണങ്ങള്‍ക്കു മുന്നില്‍ മനുഷ്യ സ്വാതന്ത്ര്യവും അവകാശങ്ങളും എങ്ങനെ പരിമിതപ്പെടുത്തുന്നുവെന്ന് കഥകളി കലാകാരന്മാരുടെ ജീവിത പശ്ചാത്തലത്തില്‍ പറയുകയാണ് തിരശീല. സങ്കല്‍പ്പത്തിന്റേയും യാഥാര്‍ത്ഥ്യത്തിന്റേയും പ്രതിദ്വന്ദങ്ങള്ക്ക് നടുവില്‍ വായനക്കാരെ കൊണ്ടുനിര്ത്തുന്നു അയാള്‍ കരയുന്നു എന്ന കഥ. കാലത്തെയും ദേശത്തേയും എഴുതുന്ന കഥയാണ് ഓര്‍മയുടെ കര്‍ക്കിടകങ്ങള്‍.
കപടതകളോട് സന്ധിചെയ്യാതെ സമൂഹത്തിന്റെ ഓരങ്ങളില്‍ ഒറ്റപ്പെടുന്ന നിന്ദിതരുടെ നിരയാണ് ബാബു കിളിരൂരിന്റെ കഥകളിലെ സാന്നിധ്യം. നിര്‍മിതികളും അപനിര്‍മിതികളും നടത്തി കഥാസാഹിത്യത്തെ പരീക്ഷണോന്മുഖമാക്കുന്ന വര്‍ത്തമാനത്തില്‍ ജീവിതം മാത്രം പറയുന്ന കഥകളെഴുതി കഥനകലയുടെ അസ്തിത്വം ഇവിടെ വേരറ്റിട്ടില്ലെന്നു പ്രഖ്യാപിക്കുകയാണ് ഈ കഥാകൃത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: