കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്ക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെപ്പോലെ..
കവര്‍ന്ന രാധികയേപ്പോലെ..
മലയാളിയുടെ പ്രണയസങ്കല്‍പ്പങ്ങളില്‍ കല്‍പ്പാന്തകാലത്തോളം നിറഞ്ഞു നില്ക്കുന്ന ഈ ഗാനം പിറന്നിട്ട് നാല്പത് വര്‍ഷം. ശ്രീമൂലനഗരം വിജയന് രചിച്ച കല്‍പ്പാന്തകാലത്തോളം എന്നു തുടങ്ങുന്ന ഗാനമാണ് രചനയുടെ നാല്‍പ്പതാം വര്‍ഷം പിന്നിടുമ്പോഴും രചനാവൈഭവത്തിന്റെ സവിശേഷത വിളിച്ചോതി കല്‍പ്പാന്തകാലത്തോളം മനസുകളില്‍ സജീവമായി നില്‍ക്കുന്നത്. ശ്രീമൂലനഗരം വിജയന് തന്നെ സംവിധാനം ചെയ്ത എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ പുറത്തു വന്ന കല്‍പ്പാന്തകാലത്തോളം എന്ന ഗാനം മലയാളത്തില്‍ പൂര്‍ണ്ണമായും കകാരത്തില്‍ ആദ്യാക്ഷരപ്രാസത്തില് പുറത്തിറങ്ങിയ സിനിമാഗാനമാണ്. മലയാളത്തിലെ എക്കാലത്തെയും പത്തു മികച്ച ഗാനങ്ങള്‍ തെരഞ്ഞെടുത്തപ്പോഴും കല്‍പ്പാന്തകാലത്തോളം എന്ന മനോഹരഗാനം ഇടംപിടിച്ചിരുന്നു.
1975 സപ്തംബര്‍ 25നാണ് കല്‍പ്പാന്തകാലത്തോളം എന്ന ഗാനം പിറന്നത്. വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീമൂലനഗരം വിജയ തിയേറ്റേഴ്സിന്റെ തുളസിത്തറ എന്ന നാടകത്തിനു വേണ്ടിയായിരുന്നു ഈ ഗാനം രചിച്ചത്. നാടകത്തില്‍ കല്‍പ്പാന്തകാലത്തോളം എന്ന ഗാനത്തിന് ഈണം നല്‍കിയത് പ്രശസ്ത സംഗീത സംവിധായകനായിരുന്ന പ്രതാപ് സിങ്. പൂര്‍ണ്ണമായും ഓര്‍ക്കസ്ട്രയില്‍ പാടി അഭിനയിച്ച ഗാനമായതു കൊണ്ടു തന്നെ നാടകത്തിലെ കല്‍പ്പാന്തകാലത്തോളം എന്ന ഗാനം റെക്കോഡ് ചെയ്യപ്പെട്ടില്ല. നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ട തുളിസത്തറ നാടകത്തോടൊപ്പം തന്നെ ഈ ഗാനവും ഹിറ്റായി.
തുളസിത്തറയില്‍ മറ്റൊരു ഈണത്തില്‍ അരങ്ങിലെത്തിയ ഈ ഗാനവും, നാടകഗാനങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുണ്ടായിരുന്ന എഴുപതുകളില്‍ ആസ്വാദകഹൃദയത്തില്‍ സ്ഥാനം പിടിച്ചു. പിന്നീട് സ്വന്തം സംവിധാനത്തില്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ ഈ ഗാനം തന്നെ മറ്റൊരു ഈണത്തില്‍ സിനിമയ്ക്കായി ഉപയോഗിക്കുകയായിരുന്നു. സംഗീതസംവിധായകന് വിദ്യാധരന്റെ അരങ്ങേറ്റവും ഈ സിനിമയിലൂടെയായിരുന്നു. യേശുദാസിന്റെ ശബ്ദത്തിലൂടെയായിരുന്നു കല്‍പ്പാന്തകാലത്തോളം ആസ്വാദക ഹൃദയങ്ങളില്‍ വേരുറപ്പിച്ചത്. എന്റെ ഗ്രാമം എന്ന സിനിമയില്‍ നടന് സോമന് പാടി അഭിനയിക്കുന്നതായിട്ടാണ് കല്‍പ്പാന്തകാലത്തോളം ചിത്രീകരിച്ചത്. സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചത് വിജയന്റെ നാടായ ശ്രീമൂലനഗരം, വെള്ളാരപ്പള്ളി പ്രദേശത്തു വച്ചാണ്.
1964ല്‍ പുറത്തിറങ്ങിയ ഒരാള്‍ കൂടി കള്ളനായി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാസംഗീത രംഗത്ത് ശ്രീമൂലനഗരം വിജയന് കൈയ്യൊപ്പ് ചാര്‍ത്തുന്നത്. ചായക്കടക്കാരന് ബീരാന് കാക്ക എന്നു തുടങ്ങുന്ന ഗാനം അക്കാലത്ത് ഏറെ ഹിറ്റായിരുന്നു. കരിവള വില്‍ക്കണ പെട്ടിക്കാരാ എന്ന ഗാനവും ആ ചിത്രത്തിലുണ്ടായിരുന്നു. പോര്‍ട്ടര്‍ കുഞ്ഞാലി എന്ന ചിത്രത്തിലെ വണ്ടിക്കാരന് ബീരാന് കാക്ക രണ്ടാം കെട്ടിന് പൂതിവച്ച് എന്നു തുടങ്ങുന്ന ഗാനം, എന്റെ ഗ്രാമത്തിലെ വീണാപാണിനി, കല്‍പ്പാന്തകാലത്തോളം, പത്തായം പോലത്തെ വയറാണ് തുടങ്ങിയ ഗാനങ്ങള്‍, ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോപ്പാടത്ത് കൊയ്ത്തിനു വന്നപ്പോ എന്നു തുടങ്ങുന്ന പാട്ടുകളും വിജയന്റെ രചനയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമാഗാനങ്ങളാണ്.
സംസ്കൃത പണ്ഡിതന് കെ. ആര്. വേലായുധപണിക്കരുടെയും പുകിലേത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ച വിജയന് സ്കൂള്‍ നാടകവേദികളിലൂടെയാണ് കലാരംഗത്തെത്തുന്നത്.
പി. ജെ. ആന്റണിയുടെ പി. ജെ തിയറ്റേഴ്സിലൂടെ പ്രൊഫഷണല്‍ നാടകരംഗത്തേക്കും കാലൂന്നി. കെ. ടി മുഹമ്മദിന്റെ സംഗമം നാടകത്തിലെ ഇബ്രാഹിംകുട്ടി ഹാജിയാര്, കളരിയിലെ വെടിക്കെട്ടുകാരന് അദ്രുമാന്, അത്താഴവിരുന്നിലെ ജനാബ് സി. കെ. മൗലവി തുടങ്ങിയവയാണ് നാടകവേദിയില്‍ വിജയന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍. മുസ്ലീം കഥാപാത്രങ്ങളെ കൈയടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ പ്രേക്ഷകപ്രീതി നേടിയ നടനാണ് ശ്രീമൂലനഗരം വിജയന്. സംഗമം നാടകം, അച്ഛനും ബാപ്പയും എന്ന പേരില്‍ സേതുമാധവന് സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രത്തെ സിനിമയിലും അവതരിപ്പിച്ചു.
കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി തുടങ്ങിയ നാടകട്രൂപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുപതോളം നാടകങ്ങള്‍ അദ്ദേഹം രചിച്ചു.
1964ല്‍ പി .എ തോമസ് സംവിധാനം ചെയ്ത കുടുംബിനിയാണ് വിജയന്റെ ആദ്യ സിനിമ. സേതുമാധവന് സംവിധാനം ചെയ്ത ആദ്യത്തെ കഥ എന്ന സിനിമയില്‍ പത്രപ്രവര്‍ത്തകന്റെ വേഷവും, നൂറ്റിരണ്ടു വയസുള്ള വൃദ്ധ കഥാപാത്രത്തിന്റെ വേഷവും തന്മയത്വത്തോടെ അവതരിപ്പിച്ചു. അച്ഛനും ബാപ്പയും, ഒരാള്‍കൂടി കള്ളനായി, പത്മതീര്‍ത്ഥം, ഭൂമിയിലെ മാലാഖ, പിക്നിക്, അഷ്ടപദി, തുടങ്ങിയ ചിത്രങ്ങളിലും വിവിധ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി. യത്തീം, തിരയും തീരവും, ക്രിമിനല്‍സ്, പത്മതീര്‍ത്ഥം, പഞ്ചതന്ത്രം, പ്രേംനസീര്‍ ഡബിള്‍ റോളില്‍ എത്തിയ ആരണ്യകാണ്ഡം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. ജനിച്ചതു മരിച്ചതും ഒരേ തീയതിയില്‍ എന്ന സവിശേഷത അവശേഷിപ്പിച്ചാണ് 1992 മെയ് 23ന് ശ്രീമൂലനഗരം വിജയന് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: