കോഴിക്കോട്ടു നിന്ന് ഒളിമ്പിക്സിലേക്കുള്ള ദൂരം എത്രയാണ്. അത് ട്രിപ്പിള്‍ജമ്പിലോ ലോങ്ജമ്പിലോ ചാടിക്കടക്കാനാവില്ല. ഇനിയും എത്ര ഹര്‍ഡില്‍സുകള്‍ കടന്നാലും അത്രവേഗമെത്തില്ല. പക്ഷേ, അവിടവിടെ നക്ഷത്രത്തിളക്കങ്ങളുണ്ട്. അതാണ് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കണ്ടത്. പക്ഷേ, കേരളത്തിന്റെ ഒളിമ്പിക് സാന്നിധ്യമാകുമോ ഈ കൗമാരങ്ങള്‍. അമിതപ്രതീക്ഷ വേണ്ട, എന്നാല്‍ ആഗ്രഹിക്കാതിരിക്കേണ്ട. കാരണം, അവസരങ്ങളും സാഹചര്യങ്ങളും ഏറെയുണ്ട്. എന്നാല്‍, അതിലേറെയാണ് വഴിയിലെ ദുര്ഘടങ്ങള്.
സംസ്ഥാനം കായികരംഗത്ത് മുതല്‍ മുടക്കുന്നത് ഏറെയാണ്. ബജറ്റ് വിഹിതത്തിന്റെ കണക്കില്‍ പറഞ്ഞാല്‍ ബജറ്റ് അടങ്കല്‍ തുകയായ 79,588 കോടി രൂപയില്‍ കായിക വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത് ആകെ 79 കോടി രൂപ. ഏറെയില്ലെങ്കിലും. പക്ഷേ, അതിന്റെ നേട്ടവും സംസ്ഥാനത്തിനു കിട്ടുന്നുണ്ടോ. പ്രത്യേകിച്ച് യുവജനതയെ കായികരംഗത്ത് വാര്‍ത്തെടുക്കുന്നതില്‍. പിറക്കുമ്പോഴേ കുഞ്ഞിനെ ഒളിമ്പിക് താരമാക്കാന്‍ ഉഴിഞ്ഞുവെക്കുന്ന ചൈനയിലെ കഥകള്‍ നില്ക്കട്ടെ. പ്രതിഭയുണ്ടെന്ന് കണ്ടാല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടോ നമ്മുടെ കായിക താരങ്ങള്‍, കൗമാരത്തില്‍. ഉണ്ടെന്നു പറയാനാവില്ല. എങ്കിലും അത്ലറ്റിക്സില് കേരളത്തിന്റെ ഭാവി ശോഭനമാണെന്ന് തെളിയിച്ച് മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങള്‍ സമ്മാനിച്ചാണ് 59-ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് കോഴിക്കോട്ട് സമാപിച്ചത്.
പുതിയ സമയവും ദൂരവും ഉയരവും കുറിക്കാന്‍ പോരാടിയ കായികകേരളത്തിന്റെ കൗമാരതാരങ്ങള്‍ നാടിന്റെ കായിക‘ഭാവി ശോഭനമാണെന്നു വിളിച്ചുപറഞ്ഞാണു ട്രാക്ക് വിട്ടത്. അക്ഷരാര്‍ഥത്തില്‍, കാണികളെ ത്രസിപ്പിച്ച പ്രകടനത്തിനാണു നാലുദിവസവും മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കും ഫീല്‍ഡും സാക്ഷ്യം വഹിച്ചത്. എങ്കിലും….
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റമറ്റ ട്രാക്കായിരുന്നുവെന്ന് മീറ്റില്‍ പിറന്ന റെക്കോര്‍ഡുകള്‍ സാക്ഷി. 2014-ല്‍ തിരുവനന്തപുരത്ത് എല്‍എന്‍സിപിയില്‍ 15 റെക്കോര്‍ഡുകളായിരുന്നു, ഇത്തവണ പുതിയ ട്രാക്കില്‍ 20 എണ്ണം.
കഴിഞ്ഞ വര്‍ഷം അഞ്ചുപേരേ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച പ്രകടനം നടത്തിയുള്ളു, ഇക്കുറി 17 പേര് ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്നു. ഒരാള്‍ ദേശീയ റെക്കോര്‍ഡിന് ഒപ്പമെത്തി. അതെ, സാഹചര്യങ്ങളും സാങ്കേതികതയും അനുകൂലമായാല്‍ കൗമാര കേരളം കായിക രംഗത്തു മിന്നുകതന്നെ ചെയ്യും.
എന്നാല്‍ ചോദ്യം ഇതാണ്, ഇത്രമതിയോ. ഇനിയെത്ര വേണം. ഏതൊക്കെ രംഗത്ത്. ഒന്നു വ്യക്തം, ഈ മേളയിലെ മിന്നുംതാരങ്ങളെ കൃത്യമായ ആധുനികരീതിയിലുള്ള പരിശീലനവും വേണ്ട പോഷകാഹാരവും നല്കിയാല് ഭാവിയില്‍ ഭാരത അത്ലറ്റിക്സിന്റെ ചിത്രം മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു പിടിതാരങ്ങളുണ്ടാകും. സംശയിക്കേണ്ട.
ട്രാക്കിലെ ആണും പെണ്ണും
മുന്‍വര്‍ഷങ്ങളിലെപ്പോലെ പെണ്‍കുട്ടികള്‍ ഈ മീറ്റിലും മിന്നുന്ന പ്രകടനം നടത്തിയപ്പോള്‍ ആണ്‍കുട്ടികളുടേത് പ്രതീക്ഷിച്ചപോലെ ഉയര്‍ന്നില്ല. മീറ്റില്‍ ആകെ 14 പേര് ഇരട്ടസ്വര്‍ണ്ണം നേടി. ഇതില്‍ ഒമ്പതെണ്ണവും പെണ്‍കുട്ടികളാണ്. ഇക്കഴിഞ്ഞ ദക്ഷിണമേഖലാ ജൂനിയര്‍ അത്ലറ്റിക്സില് കേരളത്തിന് കിരീടം നേടിക്കൊടുത്തത് ആണ്‍കുട്ടികളായിരുന്നുവെന്നത് വിസ്മരിക്കുന്നില്ല.
ഒരു കാലത്ത് ഭാരതത്തിന്റെ അത്ലറ്റിക്സ് എന്നു പറഞ്ഞാല്‍ കേരളമായിരുന്നു എന്നുകൂടി നാം ഓര്‍ക്കുക. പി.ടി. ഉഷ, ഷൈനി വില്‍സണ്‍, എം.ഡി. വത്സമ്മ, മേഴ്സിക്കുട്ടന്‍, പദ്മിനി തോമസ്, അഞ്ജു ബോബി ജോര്‍ജ്, കെ.എം. ബീന മോള്, ബോബി അലോഷ്യസ്, ഒളിമ്പ്യന്‍ യോഹന്നാന്, ലിജോ ഡേവിഡ്, രാമചന്ദ്രന്, അനില്‍കുമാര്‍… ഇവരുടെ യഥാര്‍ത്ഥ പിന്‍ഗാമികളെയാണ് ഇത്തവണ സ്കൂള്‍ സംസ്ഥാന മീറ്റില്‍ കാണാനായത്. പക്ഷേ, ഇവരൊക്കെ എവിടെവരെ എത്തും. അതിനു നമ്മള് എന്തെല്ലാം ചെയ്യും, എത്രവരെ ചെയ്യും.
റെക്കോര്‍ഡ് സ്പ്രിന്റ് ട്രിപ്പിളിനു പുറമേ റിലേയില്‍ ഒരു സ്വര്‍ണ്ണവും വെള്ളിയും നേടിയ ജിസ്ന മാത്യുവിന്റെ പ്രകടനം മീറ്റില്‍ വേറിട്ടുനിന്നു. വ്യക്തിഗത ഇനത്തില്‍ മൂന്ന് സ്വര്‍ണ്ണവും റെക്കോര്‍ഡോടെയായിരുന്നു. സീനിയര്‍ 800ലും 1500ലും സ്വര്‍ണ്ണം നേടിയ ഉഷ സ്കൂളിന്റെ അബിത മേരി മാനുവല്‍, ജൂനിയര്‍ 800ലും 400ലും പൊന്നണിഞ്ഞ ഉഷയുടെ തന്നെ ശിഷ്യ, കെ. സ്നേഹ, ജൂനിയര്‍ 3000ലും 1500ലും സ്വര്‍ണ്ണവും 800ല്‍ വെള്ളിയും നേടിയ കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി, സീനിയര്‍ ലോങ്ജമ്പിലും ട്രിപ്പിളിലും സ്വര്‍ണ്ണമണിഞ്ഞ ആല്‍ഫി ലൂക്കോസ്, ജൂനിയര്‍ ഹൈജമ്പിലും ലോങ്ജമ്പിലും സ്വര്‍ണ്ണവും ട്രിപ്പിളില്‍ വെള്ളിയും നേടിയ പുല്ലൂരാംപാറ സെന്റ് ജോര്‍ജ് എച്ച്എസിലെ ലിസ്ബത്ത് കരോലിന് ജോസഫ്, സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പറളിയുടെ ചെഷ്മ, പോള്‍വോള്‍ട്ടില്‍ പാലാ ജംപ്സ് അക്കാദമിയിലെ മരിയ ജെയ്സണ്‍, സബ്ജൂനിയര് വിഭാഗത്തില്‍ സ്പ്രിന്‍ഡ് ഡബിള്‍ സ്വന്തമാക്കിയ മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ സന്തതിയായ ഗൗരി നന്ദന… ഇവര്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും കായികഭാവി ശോഭനമാക്കാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്.
ആണ്‍കുട്ടികളില്‍ ജൂനിയര്‍ ട്രിപ്പിള്‍ജമ്പില്‍ 15.01 മീറ്ററോടെ സ്വര്‍ണം നേടിയ എന്‍. അനസ്, സീനിയര്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയ ജിയോ ജോസ് എന്നിവരുടെ പ്രകടനം വേറിട്ടുനിന്നു. 5000, 1500 സ്വര്‍ണ്ണവും 800 വെള്ളിയും നേടിയ ബിബിന്‍ ജോര്‍ജ്, ജൂനിയര്‍ ലോങ്ജമ്പ്, 400 മീറ്റര്‍ എന്നിവയില്‍ പൊന്നണിഞ്ഞ എം.കെ. ശ്രീനാഥ്, സ്പ്രിന്റ്ഡബിളും ലോങ്ജമ്പില്‍ വെങ്കലവും നേടിയ പാലക്കാട് പറളി സ്കൂളിന്റെ ടി.പി. അമല്‍, പി.എന്‍. അജിത് (ജൂനിയര്‍ 1500, 3000), സബ് ജൂനിയറില്‍ സ്പ്രിന്റ് ഡബിള്‍ നേടിയ കൊല്ലം സായിയുടെ അലന് ചാര്‍ൡചെറിയാന്‍, ഒരു കോച്ചിന്റെ പോലും സഹായമില്ലാതെതന്നെ 200 മീറ്ററില്‍ പൊന്നണിഞ്ഞ തൃശൂര്‍ ആളൂര്‍ ആര്‍എംഎച്ച്എസ്എസിലെ ലിബിന് ഷിബു എന്നിവരും ഭാവി വാഗ്ദാനങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ചും അനസിന്റെ പ്രകടനം.
അനസിനെക്കുറിച്ച്, ഭാരതം കണ്ട ഏറ്റവും മികച്ച വനിതാ ലോങ്ജമ്പറും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞ അഭിപ്രായം ഏറെ ശ്രദ്ധേയമാണ്, അതില്‍ എല്ലാമുണ്ട്. സാധ്യതയും സഹതാപവും, പോരായ്മകളുമെല്ലാം…
ട്രിപ്പിളിന് പറ്റിയ ശരീരമാണ് അനസിന്റേത്, അതുകൊണ്ടുതന്നെ പല റെക്കോര്‍ഡുകളും അനസിന് തിരുത്തികുറിക്കാന്‍ കഴിയും. നല്ല സിന്തറ്റിക്ക് ഗ്രൗണ്ടില്ലാതെ തന്നെ ഇത്ര നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞെങ്കില്‍ അല്പം ടെക്ക്നിക്കുകള്‍ കൂടി പഠിപ്പിച്ചാല്‍ ഇനിയും നേട്ടങ്ങള്‍ അനസ് ചാടിയെടുക്കും, ആരെങ്കിലുമൊക്കെ ഇത് കേള്‍ക്കുന്നുണ്ടാവുമെന്നു പ്രതീക്ഷിക്കാം.
കണ്ണീരും കിനാക്കളും
താരങ്ങളുടെ കണ്ണീരിനും ഇത്തവണത്തെയും മീറ്റ് സാക്ഷ്യം വഹിച്ചു. അതാണ് മറ്റൊരു ദയനീയ കഥ. കണ്ണീരിനു കാരണം, വിദഗ്ദ്ധപരിശീലനത്തിന്റെ അഭാവമാണ്. പരിക്കുകള്‍ ഭൂരിഭാഗവും ഉണ്ടായത് പോള്‍വോള്‍ട്ടില്‍ നിന്ന്. ഫൈബര്‍പോള്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ചില ജില്ലകളിലെ കുട്ടികള്‍ മത്സരിക്കാനെത്തിയത് മുളയും പൈപ്പും കൈയിലേന്തി. മുളയും പൈപ്പും കുത്തിച്ചാടി ഉയരങ്ങള്‍ താണ്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചില താരങ്ങള്‍ക്കെങ്കിലും മീറ്റ് കണ്ണീരിന്റേതായി മാറിയത്. സ്കൂളില്‍ തുടങ്ങണം കായിക പരിശീലനത്തിന് സൗകര്യവും ഫണ്ടിങ്ങും. ഇത് ആരും പറയാത്ത നിര്‍ദ്ദേശമല്ല, മറിച്ച്, ഇതുവരെ ആരും നടപ്പിലാക്കാത്ത ആവശ്യമാണെന്നതാണ് വിചിത്രം.
നേര്‍വഴിയില്‍ കിട്ടാത്തത് വളഞ്ഞ വഴിയില്‍ നേടുകയെന്നത് മത്സര രംഗങ്ങളിലെ ഒരു ശാപമാണല്ലോ. അതിന് മാര്‍ഗ്ഗം ഏതും സ്വീകരിക്കും. ഒരുപക്ഷേ, സ്കൂള്‍ കായിക മേളയില്‍ ഇങ്ങനെ പണത്തിന്റെയും ഉത്തേജകമരുന്നിന്റെയും പിന്‍ബലത്തില്‍ ട്രാക്കും ഫീല്‍ഡും അടക്കി വാണിരുന്നവരുമുണ്ട്. എന്നാല്‍ നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കാര്‍ക്കശ്യം ഉണ്ടായിരുന്നതിനാലാവണം, ഈ വര്‍ഷം അങ്ങനെയുള്ള ആരോപണങ്ങള്‍ പോലുമുണ്ടായില്ല. എന്നല്ല, അത്തരക്കാര്‍ക്ക് തിരിച്ചടിയുണ്ടായതും മേളയുടെ പ്രത്യേകതയായിരുന്നു.
ജീവിതപ്രതിസന്ധികളോട് പോരാടി, സാധാരണക്കാരുടെ പിന്‍ബലത്തില്‍ ജീവിത പ്രാരബ്ധങ്ങളുടെ നടുവില്‍ നിന്നും ഒരു പിടിതാരങ്ങളെ കായിക കേരളത്തിന് സമ്മാനിച്ച പറളി, കല്ലടി, നെല്ലിപ്പൊയില്‍, പുല്ലൂരാംപാറ സ്കൂളുകളും ഉഷ സ്കൂളും മേഴ്സിക്കുട്ടന്‍ അക്കാദമിയും എല്ലാം ഒത്തുചേരുമ്പോള്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും കായികഭാവി ശോഭനമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഇല്ലായ്മകളെ ഓടിയും ചാടിയും തോല്‍പ്പിച്ചാണ് ഇവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. പ്രത്യേകിച്ചും പറളിയുടെ പ്രകടനം. ഈ ഗ്രാമത്തിലെ മാത്രം കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്കിയ പി.ജി. മനോജ് എന്ന കായികാധ്യാപകന്റെ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമാണ് അവരുടെ നേട്ടത്തിന്റെ പിന്നില്‍. പാലക്കാട്ടെ മറ്റൊരു സ്കൂളായ കല്ലടിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. സിജിന്‍ എന്ന പരിശീലകനാണ് കല്ലടിയുടെ കുതിപ്പിന് കരുത്തായി മുന്നിലുണ്ടായിരുന്നത്. ഇത്തരത്തില്‍ സമര്‍പ്പിത മനസ്സുകളെ പരമാവധി പ്രോത്സാഹിപ്പിക്കണം. അവര്‍ക്കും അവര്‍ കണ്ടെത്തുന്നവര്‍ക്കും ആവുന്നത്ര സഹായങ്ങള്‍ ചെയ്തുകൊടുക്കണം. അതിന് സാങ്കേതികതയുടെ തികവുള്ള സംവിധാനങ്ങള്‍ വേണം, അതിനു ലോപമില്ലാത്ത സാമ്പത്തിക സഹായങ്ങള്‍ വേണം. ആത്യന്തികമായി മനസ്സുണ്ടാവണം. അതിന് ലക്ഷ്യമുണ്ടാവണം.
എവിടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്
എന്നാല്‍, കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ പതനം ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഇത്തവണ ഏറ്റവും മികച്ച സ്കൂളിനുള്ള പത്താം കിരീടം തേടിയിറങ്ങിയ അവര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്തുകൊണ്ട് ഇതുസംഭവിച്ചു? അധികൃതര്‍ ചിന്തിക്കേണ്ടതുണ്ട്. മുമ്പു പറഞ്ഞ മത്സരത്തിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ചാണ്. ചാമ്പ്യന്‍ സ്കൂള്‍ കിരീടം സ്വന്തമാക്കാന്‍ കോതമംഗലത്തെ രണ്ടു സ്കൂളുകള്‍ തമ്മില്‍ മത്സരമായിരുന്നു. കടുത്ത ശത്രുത ഇപ്പോള്‍ കുലവൈരം പോലെ തുടരുകയാണ്. എങ്കിലും, ഒന്നാമതെത്തിയ മാര്‍ബേസിലിന്റെ ഏഴയലത്ത് എത്താന്‍ അയല്‍ക്കാരായ സെന്റ് ജോര്‍ജിന് കഴിഞ്ഞില്ല. ഇവിടെ ആ ചോദ്യം ഉയരുന്നു; എവിടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്? അത് സ്പോര്‍ട്സിലും ഇല്ലാതാകുന്ന സ്ഥിതി അപകടകരമല്ലേ…
നാളെ ഭാരതത്തിന്റെ കായികരംഗം രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കുട്ടികള്‍ സ്കൂളുകള്‍ക്ക് കീര്‍ത്തി നേടിക്കൊടുക്കാന്‍ മത്സരിക്കുമ്പോള്‍ അതിരുകള്‍ക്കപ്പുറത്തുള്ള ഒളിമ്പിക്സിലേക്കുള്ള ദൂരം എത്രയെത്ര അകലെയാണെന്നു സങ്കല്പ്പിക്കാന് പോലുമാകുന്നില്ല. ഈ രണ്ടു സ്കൂളുകളും നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തവരാണ്. പക്ഷെ, തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുന്നതു പോലെ ഓരോ താരത്തെയും മൂന്നും നാലും ഇനങ്ങളില്‍ പങ്കെടുപ്പിച്ച് സ്കൂളിനു വേണ്ടി മെഡല്‍ നേടുന്നത് മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. കുട്ടികളുടെ കായിക ഭാവിയെ തകര്‍ക്കുന്ന ഇത്തരം സമീപനങ്ങള്‍ക്ക് മാതാപിതാക്കളും കൂട്ടു നില്ക്കുന്നു. സംസ്ഥാന മീറ്റില്‍ പങ്കെടുക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് മാത്രമാണോ ഇവരുടെ ലക്ഷ്യം? അതിനപ്പുറം ആറു വളയങ്ങള്‍ ചാടിക്കടന്ന് ഒലീവിലയില്‍ മുത്തമിടാന്‍ ഈ കൊച്ചുകൊച്ചു ലക്ഷ്യങ്ങള്‍ മതിയാകുമോ. പോരാപോരാ എന്ന് ആരും പറയും.
സ്കൂള്‍ മീറ്റുകളിലെ മിന്നും താരങ്ങളായവരെ, മികച്ചവരെന്ന് തെളിയിച്ചവരെ കണ്ടെടുത്ത് അത്യാധുനിക സൗകര്യങ്ങളോടെ പരിശീലനം നല്‍കേണ്ടത് രാജ്യത്തിന്റെ കായിക ഭാവിക്ക് തന്നെ അനിവാര്യമാണ്. സായി പോലുള്ള കായിക സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം ഏറെയാണ്. എന്നാല്‍, 2020ലെ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നമുക്ക് സ്വപ്നം കാണാം. അതിനായി കുട്ടികളെ ഞെക്കി പഴുപ്പിക്കുന്ന പതിവ് രീതികള്‍ മാറ്റിവെച്ച് കായികതാരങ്ങളുടെയും അതുവഴി രാജ്യത്തിന്റെയും കായികഭാവി മുന്നില്‍ കണ്ടുള്ള പരിശീലനങ്ങള്‍ നല്കാന് ഇനിയെങ്കിലും കായിക അധികാരികള്‍ ഉണര്‍ന്നേ മതിയാവൂ. ഇല്ലെങ്കില്‍ സ്കൂള്‍ മീറ്റുകളിലെ മിന്നുംതാരങ്ങളുടെ കഴിവ് ഇവിടെത്തന്നെ കുഴിച്ചുമൂടേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. വളയമില്ലാത്ത ഈ ചാട്ടങ്ങള്‍ ഒരിക്കലും നമ്മെ നീലയും മഞ്ഞയും കറുപ്പും പച്ചയും ചുമപ്പും നിറമുള്ള മനോഹര വളയങ്ങളില്‍ എത്തിക്കില്ല. അതിനു കിറുകൃത്യമായ തപസ്സുതന്നെ വേണം. കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തില്‍ എത്തണമെങ്കില്‍ വേണ്ടേ നമുക്ക് അതിവേഗം ഒരു ദിശമാറ്റം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: