പാരീസ്: ഫ്രാന്‍സില്‍ ഇന്ന് ഒരു ഭിക്ഷക്കാരനാണ് താരം. യാചകന്റെ യാതനാപൂര്‍ണ്ണമായ ജീവിതം തന്റെ കഥയിലൂടെ അവതരിപ്പിച്ച ഴാങ്ങ് മാരി റൗഗള് ഇന്ന് സെലിബ്രിറ്റിയായെന്നു മാത്രമല്ല റൗഗളിന്റെ പുസ്തകം ബെസ്റ്റ് സെല്ലറാണ്. ഇതൊക്കെയാണെങ്കിലും ഇഷ്ടന് ഇപ്പോഴും താമസിക്കുന്നത് തെരുവില്‍ തന്നെ.
പാരീസിലെ തിരക്കേറിയ തെരുവുകളില്‍ ഒന്നായ ചീചീ അവന്യൂവില്‍ ഒരു ബൗട്ടിഖിനു സമീപത്താണ് റൗഗളിന്റെ നില്‍പ്പും ഇരിപ്പും കിടപ്പും.47 കാരന് ഇവിടെ കുടികിടപ്പ് തുടങ്ങിയിട്ട് അല്പ്പനാളായി. അങ്ങനെയിരിക്കെയാണ് തന്റെജീവിതം കക്ഷി ഒരു പുസ്തകമാക്കിയത്. പേര് മൈ ലൈഫ് ആസ് എ പാന്ഹാന്ഡ്ലര്) പുസ്തകമാകട്ടെ വമ്പന്‍ ഹിറ്റ്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിറ്റുപോയത് 40,000 കോപ്പി. ജീവിത കഥ ഹിറ്റായതോടെ റൗഗള് ഇപ്പോള്‍ ചാനലുകളില്‍ വരെ പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷെ താമസം ഇപ്പോഴും വഴിയോരത്തു തന്നെ. ക്രിസ്മസ് അടുത്ത സാഹചര്യത്തില്‍ ക്രിസ്മസ് അപ്പൂപ്പന്റെ തൊപ്പിവച്ചാണ് യാചന എന്നുമാത്രം. കാരണം ലളിതം പുസ്തകത്തിന്റെ റോയല്റ്റിത്തുക ഇനിയും കിട്ടിയിട്ടില്ല. ഇപ്പോള്‍ കിട്ടിയാല്‍ കൊള്ളാമെന്നാണ് എന്റെ ആഗ്രഹമെങ്കിലും പത്തു മാസത്തിനകമേ റോയല്റ്റിത്തുക കിട്ടിത്തുടങ്ങുകയുള്ളു.
മുന്‍കൂറായി കിട്ടിയ ചെറിയ തുകകൊണ്ട് ഇയാള്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി. ഫേസ്ബുക്കില്‍ അത്രയേറെ അനുയായികളാണേ കക്ഷിക്ക് ഇപ്പോഴുള്ളത്. അവരുമായി ചങ്ങാത്തം കൂടണം. ചര്‍ച്ച നടത്തണം.ആശയവിനിമയം മുറുകണം. തോളത്ത് ഒരു എലിയുമായി നില്ക്കുന്ന റൗഗളിന്റെ ചിത്രമാണ് ഫേസ്ബുക്കിലെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത്. ധാരാളം പേരാണ് എന്നെ വിളിക്കുന്നത്. എന്റെ പുസ്തകം വായിച്ചവര്‍ നിത്യേനയെന്നെ തടഞ്ഞുനിര്‍ത്തി ഒരുപാട് സംസാരിക്കും. 25 വര്‍ഷമായി യാചകനായി ജീവിക്കുന്ന, ഭിക്ഷാടനം ഒരു പ്രൊഫഷനാക്കി മാറ്റിയ റൗഗള് പറയുന്നു.
ഒരു യാചകനു തന്നെ ഒരു ദിവസം ശരാശരി 80 യൂറോ വേണം ജീവിക്കാന്‍. ഇപ്പോള്‍ ആഹാരം ഒരു പ്രശ്നമല്ല. പലരും ആഹാരം വാങ്ങിനല്‍കുകയാണ്. കഴിഞ്ഞ ദിവസം എന്റെ പുസ്തകത്തിന്റെ പതിനഞ്ചു കോപ്പിവാങ്ങിയ ഒരാള്‍ എന്നെ ഒരു റസ്റ്റോറന്റില്‍ കൊണ്ടുപോയി ധാരാളം ഭക്ഷണം വാങ്ങിത്തന്നു.സ്വിറ്റ്സര്‍ലന്റില്‍ നിന്ന് വന്ന ഒരാള്‍ ധാരാളം ചോക്ക്ളേറ്റുകളാണ് സമ്മാനിച്ചത്.ഫ്രഞ്ച് മുന്ആഭ്യന്തര മന്ത്രിയുടെ സഹായത്തോടെ രണ്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ നോവലെഴുത്ത് തുടങ്ങിയത്. അതിനു പകരം വഴിയോരത്ത് വച്ചിരിക്കുന്നമുന്മന്ത്രിയുടെ സൈക്കിള്‍ സൂക്ഷിക്കണം. ആ സൗഹൃദം വളര്‍ന്നു.
ഇയാള്‍ തന്റെ കുട്ടിക്കാലം ഓര്‍ക്കുന്നു.പിതാവ് തികഞ്ഞ കുടിയന്. താന്‍ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ തന്നെ ഉപക്ഷേിച്ചു പോയി.പിന്നെങ്ങനെയോ വളര്‍ന്നു. കുറച്ചുകാലം ഹോട്ടല്‍ വെയ്റ്ററായി. ആ ജോലി പോയപ്പോള്‍ എത്തിയതാണ് തെരുവില്‍. ഒരുപാട് പഠിച്ചിട്ടൊന്നുമില്ല. പണം കിട്ടിക്കഴിഞ്ഞാല്‍ ഒരു അപ്പാര്‍ട്ടുമെന്റ് വാങ്ങണം. ഒരു കമ്പ്യൂട്ടറും. അങ്ങനെയെങ്കില്‍ ധാരാളം പുസ്തകങ്ങള്‍ എഴുതാമല്ലോ… എന്റെ ഒപ്പിനായി വരുന്നവരുണ്ട്. അവര്‍ പണം നല്‍കും വസ്ത്രങ്ങള്‍ നല്‍കും.തന്റെ പുതിയ വസ്ത്രങ്ങള്‍ തൊട്ട് റൗഗള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: