കൊച്ചി: സെസ് സംഖ്യ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളും അടച്ചിടുമെന്ന് ഭാരവാഹികള്‍. കൊച്ചിയില്‍ ചേര്‍ന്ന ഫെഡറേഷന് ജനറല്‍ ബോഡി യോഗമാണ് തീരുമാനമെടുത്തത്.
സെസ് തുകയായ മൂന്നു രൂപ മുന്‍കൂറായി നല്‍കാതെ പ്രദര്ശനത്തിനായുളള ടിക്കറ്റ് സീല്‍ ചെയ്തു നല്കാത്തതിനാല് തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ക്ഷേമനിധി സംബന്ധിച്ച റിട്ട് അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സെസ് നല്കാന് തയ്യാറല്ലെന്ന് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
2013 ലെ കരടു റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ പ്രേക്ഷകരില്‍ നിന്ന് ഈടാക്കുന്ന മൂന്നു രൂപ സെസ് സംഖ്യയില്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്കും തിയേറ്ററുകള്‍ക്കും പങ്കാളിത്തം ലഭിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം അട്ടിമറിച്ച് നിര്‍മ്മാതാക്കളെയും തിയേറ്ററുകളെയും സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ ഫെഡറേഷന് പ്രതിഷേധം അറിയിച്ചു.
ക്ഷേമനിധിയിലെ തുക എങ്ങനെ വിനിയോഗിക്കുമെന്ന് വ്യക്തമല്ല. സെസ് തുക പിരിച്ചില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്ന ഉത്തരവ് വന്നതോടെയാണ് ടിക്കറ്റ് സീല്‍ ചെയ്തു നല്കുന്ന പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. കെ.ഷാജു അഗസ്റ്റിന്, സാജു ജോണി, പി.വി ബഷീര്‍ അഹമ്മദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: