കണ്ണൂര്‍: കണ്ണൂര്‍ സെയ്ന്റ് ഏഞ്ചലോ കോട്ടയില്‍ നിന്ന് കണ്ടെടുത്ത പീരങ്കിയുണ്ടകള്‍ ചരിത്ര പ്രാധാന്യമുള്ളതാണെന്ന് പുരാവസ്തു വകുപ്പ് സൂപ്രണ്ട് ടി.ശ്രീലക്ഷ്മി പറഞ്ഞു. കോട്ടക്കകത്ത് ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിക്കായി കേബിള്‍ സ്ഥാപിക്കാന്‍ കുഴിയെടുക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്.
1505 ല്‍ പോര്‍ച്ചുഗീസുകാരാണ് കണ്ണൂര്‍ കോട്ട പണിതത്. രണ്ടടിയോളം മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഉണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രവൃത്തി നിര്‍ത്തിവെച്ച് പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ പ്രവൃത്തി പുരോഗമിക്കുന്നത്. ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. ഇത് പൂര്‍ണമായും നീക്കം ചെയ്യാന്‍ അഞ്ച് ദിവസമെങ്കിലുമെടുക്കും.
ഉപയോഗശൂന്യമായ പീരങ്കിയുണ്ടകള്‍ മണ്ണിട്ട് മൂടിയതായിരിക്കാമെന്നാണ് ടി.ശ്രീലക്ഷ്മി പറയുന്നത്. ചിലപ്പോള്‍ ദുരുപയോഗം തടയുന്നതിനുവേണ്ടിയും ഉണ്ടകള്‍ മണ്ണിട്ട് മൂടാന്‍ സാധ്യതയുണ്ട്. കൃത്യമായി പരിപാലിക്കുകയോ സംരക്ഷിക്കുകയോ ചെയ്ത രീതിയിലല്ല പീരങ്കിയുണ്ട മണ്ണിനടിയില്‍ കുഴിച്ച് മൂടിയിരിക്കുന്നത്. ഉപയോഗത്തിനായി സൂക്ഷിക്കുന്നതാണെങ്കില്‍ ഓരോ വലിപ്പത്തിലുള്ളതും പ്രത്യേകം പ്രത്യേകമായി സൂക്ഷിക്കുകയാണ് പതിവ്.
എട്ട് വ്യത്യസ്ത വലിപ്പത്തിലുള്ള ഉണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്. 3.12 മുതല്‍ 10 സെന്റി മീറ്റര്‍ വരെ വ്യാസത്തിലുള്ള ഉണ്ടകളാണ് കണ്ടെത്തിയത്. ചില ഉണ്ടകള്‍ക്ക് എട്ട് കിലോ വരെ തൂക്കമുണ്ട്. ചില ഉണ്ടകള്‍ ദ്വാരമുള്ളതാണ്. വെടിമരുന്ന് നിറക്കുന്നതിനാണ് ദ്വാരമുള്ള പീരങ്കിയുണ്ടകളുണ്ടാക്കുന്നതെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനും ശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്തിച്ചേരാനാവുകയുള്ളു. കൂടുതല്‍ പരിശോധന നടത്തിയാല്‍ ഏതെങ്കിലും തരത്തിലുള്ള പേരുകളോ ചിഹ്നങ്ങളോ കണ്ടെത്താന്‍ സാധ്യതയുണ്ട്.
പുരാവസ്തു വകുപ്പിന്റെ സയന്‍സ് വിംഗാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തുക. ഡച്ചുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ ഇത് സംബന്ധിച്ച് പൂര്‍ണ്ണവിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നീക്കം ചെയ്ത അയ്യായിരത്തോളം ഉണ്ടകള്‍ ഇപ്പോള്‍ കോട്ടക്കകത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
വര്‍ഷംതോറും ആയിരക്കണക്കിന് ചരിത്രാന്വേഷികള്‍ കണ്ണൂര്‍ കോട്ട സന്ദര്‍ശിക്കാറുണ്ട്. ചരിത്രത്തിന്റെ ഭാഗമെന്ന നിലയില്‍ പീരങ്കയുണ്ടകള് പ്രത്യേകം മ്യൂസിയത്തിലാക്കി കണ്ണൂരില്‍ തന്നെ സൂക്ഷിക്കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ ഇതിന് മതിയായ സൗകര്യവും സുരക്ഷയുമൊരുക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: