കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയിരിക്കുന്ന മുപ്പത് ദിവസം വരെ പ്രായമായ പാടശേഖരങ്ങളില്‍ നെല്ലിന് തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണം കണ്ടുവരുന്നതായി മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം. പുഴുക്കള്‍ നെല്‍ച്ചെടിയുടെ തണ്ടുതുരന്ന് അകത്തെ കോശങ്ങള്‍ തിന്ന് വിളനാശം ഉണ്ടാകുന്നതാണ് ആക്രമണരീതി. ചൂടുകൂടിയ കാലാവസ്ഥയില്‍ കീടത്തിന്റെ ആക്രമണം വ്യാപിക്കാന്‍ സാധ്യതയുണ്ട്.
ജൈവ കീടനിയന്ത്രണത്തിനായി വേട്ടാള വര്‍ഗത്തില്‍പ്പെട്ട എതിര്‍പ്രാണികളുടെ മുട്ടകള്‍ പതിപ്പിച്ച മുട്ടക്കാര്‍ഡുകള്‍ ഉപയോഗിക്കാം. മുട്ടകള്‍ വിരിഞ്ഞു വരുന്ന പ്രാണികള്‍ തണ്ടുതുരപ്പന്റെ മുട്ടയെ നശിപ്പിക്കും. ഒരേക്കര്‍ സ്ഥലത്തേക്കു രണ്ടുകാര്‍ഡ് വേണം. ഒരു കാര്‍ഡ് 10 കഷണങ്ങളാക്കി അഞ്ച് സെന്റില്‍ ഒരു കഷണം വരുന്ന രീതിയില്‍ നെല്ലോലയുടെ അടിവശം ചേര്‍ത്ത് സ്റ്റേപ്പിള്‍ ചെയ്യുകയോ മുളംകുറ്റിയില്‍ ഫെവിക്കോള്‍ തൊട്ട് ഒട്ടിച്ചു വെക്കുകയോ ആവാം. കാര്‍ഡ് നെല്ലിന്റെ പൊക്കത്തിനൊപ്പം നില്‍ക്കണം.
ഒരാഴ്ച വീതം ഇടവിട്ട് ആറുതവണകളായി വയ്ക്കണം. ഓലചുരുട്ടി പുഴുവിനെതിരേയും ഇത്തരത്തിലുള്ള മുട്ട കാര്‍ഡുകള്‍ ഫലപ്രദമായി ഉപയോഗിക്കാം. മുട്ട കാര്‍ഡുകള്‍ തൃശ്ശൂര്‍ ബയോ കണ്ട്രോള് ലാബിലും, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും, കഞ്ഞിക്കുഴി ഗാന്ധി സേവാ കേന്ദ്രത്തിലും ലഭിക്കും. ആക്രമണം കൂടുതലായി കാണുന്ന സാഹചര്യത്തില്‍ രാസകീട നിയന്ത്രണ മാര്‍ഗങ്ങള്‍ അവംലബിക്കേണ്ടി വരും.
ഇതിനായി കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് അടങ്ങിയ തരിരൂപത്തിലുള്ള കീടനാശിനി 10 കിലോഗ്രാം ഒരേക്കറിന് എന്ന തോതില്‍ വളത്തോടൊപ്പം വിതറിക്കൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ ക്ലോറാന്ട്രാനി ലിപ്രോള്, 0.4% അടങ്ങിയ ഫെര്‍ട്ടറ, നാല് കിലോഗ്രാം ഒരു ഏക്കറിനു എന്ന തോതിലോ വളത്തോടൊപ്പം ചേര്‍ത്ത് വിതറാവുന്നതാണ്, ഫഌബെന്ഡയാമൈഡ്, ക്ലോറാന്‍ട്രാനിലിപ്രോള്‍ എന്നിവയിലേതെങ്കിലും അടങ്ങിയ കീടനാശിനികള്‍ ശിപാര്‍ശ ചെയ്ത അളവില്‍ തളിച്ചു കൊടുക്കാവുന്നതുമാണ്.
കീടനാശിനികള്‍ പ്രയോഗിക്കുന്നതിനു മുമ്പായി സാങ്കേതിക ഉപദേശം തേടണമെന്നും മുട്ടകാര്‍ഡുകള്‍ വച്ച പാടങ്ങളില്‍ കീടനാശിനികള്‍ പ്രയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: