ആലപ്പുഴ: എസ്എന്‍ഡിപിക്കും നേതൃത്വത്തിനും വിലക്കേര്‍പ്പെടുത്തി അപമാനിച്ച കോണ്‍ഗ്രസ് നേതൃത്വം ഒടുവില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു. എസ്എന്‍ഡിപി സംഘടിപ്പിച്ച സമത്വ മുന്നേറ്റയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ഈഴവ സമുദായാംഗങ്ങളായ നേതാക്കളെ യാത്രയില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന് കെപിസിസി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വിലക്കു ലംഘിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികലും ധാരാളം യാത്രയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈഴവ സമുദായത്തില്‍പ്പെട്ട പല നേതാക്കളും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ഭീഷണി ഭയന്ന് സമത്വമുന്നേറ്റയാത്രയില്‍ നിന്ന് വിട്ടുനിന്നു. എസ്എന്‍ ട്രസ്റ്റിന്റെ ഭാരവാഹികളായ കെപിസിസി നേതാക്കള്‍ക്കുപോലും സ്വന്തം സമുദായ സംഘടന നയിച്ച പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പലരും തങ്ങളുടെ നിസ്സഹായത എസ്എന്‍ഡിപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ എസ്എന്‍ഡിപി നേതൃത്വത്തെ കോണ്‍ഗ്രസിലെ മതന്യൂനപക്ഷത്തില്‍പ്പെട്ട ഒരു വിഭാഗം നേതാക്കള്‍ തുടര്‍ച്ചയായി പരസ്യമായി അവഹേളിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ സമുദായത്തെയും സംഘടനയെയും അപമാനിച്ചതിനെതിരെ പ്രതികരിക്കാതിരുന്നവര്‍ ആര്. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങ് വിവാദമാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് ആരോപണം ഉയരുന്നത്. അടുത്തിടെ എസ്എന്‍ഡിപി സംഘടിപ്പിച്ച മറ്റു പല പരിപാടികളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നിരുന്നു. കൂടാതെ ആര്. ശങ്കറിന്റെ മകനുപോലും സമത്വ മുന്നേറ്റയാത്രയില്‍ നിന്നുവിട്ടുനില്ക്കേണ്ടിവന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭീഷണി മൂലമായിരുന്നുവെന്ന് എസ്എന്‍ഡിപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സമത്വ മുന്നേറ്റയാത്രയില്‍ പങ്കെടുത്ത പ്രാദേശിക നേതാക്കളുടെ കണക്കെടുപ്പ് കോണ്‍ഗ്രസില്‍ തുടങ്ങിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ഡിസിസികളില്‍ കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലറും ലഭിച്ചു. യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് വിവരം.
ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ബാബുവിനെ എസ്എന്‍ഡിപി ബന്ധത്തിന്റെ പേരില്‍ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്നുപോലും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിവിധ ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടെയും ചുമതല വഹിക്കുന്ന എസ്എന്‍ഡിപി നേതാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി അവേളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമുദായത്തെയും നേതൃത്വത്തെയും അവഹേളിച്ച കേണ്‍ഗ്രസ് നേതാക്കള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കാന് യോഗ നേതൃത്വം തയ്യാറാകാതിരുന്നത് ചിലര്‍ ദൗര്‍ബല്യമായി കാണുകയാണെന്നും എസ്എന്‍ഡിപി നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: