കൊല്ലം: പ്രധാനമന്ത്രിയുടെ ശിവഗിരി സന്ദര്‍ശനത്തെ വിവാദമാക്കാനും നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കവുമായി എഐസിസി നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. ക്ഷണിക്കപ്പെടാതെയാണ് നരേന്ദ്രമോദി ശിവഗിരിയിലെത്തുന്നതെന്ന് ആക്ഷേപിച്ച കൊടിക്കുന്നില്‍, സോണിയയുടെ വരവിന്റെ ശോഭ കെടുത്താനാണ് അവര്‍ വരുന്നതിനും ആഴ്ചകള്‍ക്ക് മുമ്പ് ശിവഗിരിയില്‍ എത്തുന്നതെന്നും ആരോപിച്ചു.
ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യാന്‍ 30നാണ് സോണിയ ശിവഗിരിയില്‍ എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപിയുടെയും സംഘപരിവാറിന്റെയും പദ്ധതിയുടെ ഭാഗമായാണ് മോദിയുടെ ശിവഗിരി സന്ദര്‍ശനം. ഇതിനെതിരെ ശക്തമായി കോണ്‍ഗ്രസ് പ്രചാരണരംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊടിക്കുന്നില്‍ സുരേഷ് സ്വന്തം മാന്യത നഷ്ടപ്പെടുത്തിയെന്ന് വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു. ഇത്തരത്തില്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തുന്നത് എന്തോ അസുഖത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരി സന്ദര്‍ശിച്ചാല്‍ സ്വന്തം നേതാവായ സോണിയയുടെ ശോഭ പോകുമെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഈ അസുഖം കാരണമാണ്. ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിയുടെ അമരത്തുള്ള നേതാവിനെ എംപി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിച്ചിരിക്കുകയാണ്. സര്‍വര്‍ക്കും അഭയസ്ഥാനമായ ശിവഗിരിയില്‍ ദര്‍ശനം നടത്താന്‍ ആര്‍ക്കും മുന്‍കൂട്ടി അനുവാദമോ ക്ഷണമോ വേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: