അമ്പലപ്പുഴ: കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പുനരധിവാസത്തിനു പറ്റിയ സ്ഥലം പുറക്കാട് നല്‍കാതെ തോട്ടപ്പള്ളിയില്‍ വാഗ്ദാനം ചെയ്ത സ്ഥലത്തും പുനരധിവാസം നടപ്പാകില്ല. നിലവില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അറുപതോളം കുടുംബങ്ങള്‍ നിലനില്‍ക്കേ തോട്ടപ്പള്ളിയില്‍ കണ്ടെത്തിയ ഭൂമിയില്‍ മുപ്പത്തിയാറ് കുടുംബങ്ങള്‍ക്കുള്ള സ്ഥലമാത്രമാണുള്ളത്. എന്നാല്‍ കിടപ്പാടം ഇല്ലാതെ പുറമ്പോക്കില്‍ കഴിയുന്ന തോട്ടപ്പള്ളി നിവാസികള്‍ക്ക് ഈ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് ഇവരും രംഗത്തെത്തിക്കഴിഞ്ഞു.
പുറക്കാട് ഒന്ന്, 18 വാര്‍ഡുകളിലെ അറുപതിനുമുകളില്‍ കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെടുകയും നാല്പത്തിമൂന്നോളം കുടുംബങ്ങള്‍ വിവിധ ക്യാമ്പുകളില്‍ കഴിയുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ളവര്‍ വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് അന്തിയുറങ്ങുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പുനരധിവാസത്തിന്റെ പേരില്‍ നിരവധി കുടുംബങ്ങളെയാണ് സര്‍ക്കാര്‍ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും പുനരധിവസിപ്പിക്കാനുള്ള ഭൂമി പുറക്കാട് മണയ്ക്കല്‍ പാടശേഖരത്ത് ഉണ്ടെന്നിരിക്കെ നിയമതടസം പറഞ്ഞ് ഇടതു വലതു മുന്നണികള്‍ ഇത് അട്ടിമറിക്കുകയാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ഭൂമി പുനരധിവാസത്തിനായി നല്കിയിരുന്നുവെങ്കില് തെരുവില്‍ കിടക്കുന്ന മത്സ്യത്തൊഴിലാളികലെ പുനരധിവസിപ്പിക്കാമായിരുന്നു. പകരം സ്ഥലം നല്‍കാമെന്ന വാഗ്ദാനം പ്രതീക്ഷിച്ചു കിടക്കുന്നവ രുടെ ഇടയില്‍ ചേരിതിരിവിനും സാഹചര്യ ഒരുക്കിയാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: