മുഹമ്മ: കണ്ടും കേട്ടും ചെണ്ട കൊട്ടിപ്പഠിച്ച ആദര്‍ശ് മേളപ്പെരുക്കം തീര്‍ക്കാന്‍ ഞായറാഴ്ച അരങ്ങേറ്റം നടത്തും. വാദ്യകുലപതി മുഹമ്മ മുരളിയുടെ ശിഷ്യനായ ആദര്‍ശ് വൈകിട്ട് ആറിന് കാവുങ്കല്‍ ക്ഷേത്ര സന്നിധിയിലാണ് അരങ്ങേറ്റം കുറിക്കുന്നത്. മുഹമ്മ സിഎംഎസ് എല്‍പിഎസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് കാവുങ്കല്‍ കുന്നേവേളി സുനില്‍കുമാറിന്റെയും സുയയുടെയും ഏക മകനാണ്.
മുട്ടില്‍ ഇഴയുന്ന പ്രായത്തിലെ ഇവന് താളം ഇഷ്ടമായിരുന്നു. സ്റ്റീല്‍പാത്രത്തില്‍ സ്പൂണ്‍ ഉപയോഗിച്ചായിരുന്നു താളംപിടിച്ചത്. അങ്കണവാടിയിലെത്തിയപ്പോള്‍ അത് ചെറിയ ചെണ്ടയായി. എല്‍കെജി ക്ലാസിലിരുന്ന് ആദര്‍ശ് നാണയം കൊണ്ട് ബെഞ്ചില്‍ പലവട്ടം താളം പിടിച്ചപ്പോള്‍ അധ്യാപിക ജയസുജി അവനിലെ കലാകാരനെ കണ്ടെത്തി. പ്രധാന അധ്യാപിക ജോളിതോമസ് ആദര്‍ശിനെ ഓഫീസിലേയ്ക്ക് വിളിച്ച് മേശപ്പുറത്ത് കൊട്ടിച്ചപ്പോള് കഴിവുകള്‍ കൂടുതല്‍ മനസിലാക്കാനായി.
നാടന്‍ പാട്ട് കലാകാരന് പുന്നപ്ര ജ്യോതികുമാറിന്റെ പരിപാടികള്‍ക്ക് താളമേകാന് ആദര്‍ശും ചേര്‍ന്നു. ജന്മനാട്ടില് കാവുങ്കല്‍ ഗ്രന്ഥശാലയുടെ സുവര്‍ണജൂബിലി സമാപന ചടങ്ങില്‍ പങ്കെടുത്ത കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈ കൊച്ചുമിടുക്കന് താളംതീര്ത്തു. ആദര്‍ശിനെ അഭിനന്ദിച്ച കലാഭവന്‍മണി എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രശസ്ത ചെണ്ടകലാകാരന്‍ മുഹമ്മ മുരളിയുടെ കീഴില്‍ ഏപ്രില്‍ മുതല്‍ ചെണ്ട അഭ്യസിച്ച് തുടങ്ങിയ ആദര്‍ശ് സ്കൂളിലെ ബാന്റ് ട്രൂപ്പ് അംഗംകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: