ശബരിമല: സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്ക്ക് വിശ്രമിക്കാനായി കൂടുതല്‍ താത്ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. മഴയത്തും വെയിലത്തും വിശ്രമിക്കാന്‍ സ്ഥലമില്ലാതെ ഭക്തര്‍ ബുദ്ധിമുട്ടുന്നതായി ജന്മഭൂമി ഇന്നലെ നല്കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരിശോധന നടത്തി ഇതിനായുള്ള സ്ഥലങ്ങള്‍ തിട്ടപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അടുത്ത വര്‍ഷം നടപ്പന്തല്‍ രണ്ടുനിലയാക്കുന്നതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തൃപ്തിയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യമെന്നും അത് പാലിക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന സന്നിധാനത്ത് പതിനായിരം പേര്‍ക്കുപോലും വിശ്രമിക്കാന്‍ സ്ഥലമില്ല. വലിയ നടപ്പന്തല്‍, തിരുമുറ്റം, മാളികപ്പുറത്തെ നടപ്പന്തല്‍, മാവുണ്ട വിരി, അന്നദാനമണ്ഡപം, മാളികപ്പുറത്തിന് മുന്‍വശമുള്ള തുറസായ സ്ഥലം, മരാമത്ത് കോംപ്ലക്സിനു മുന്‍വശത്തെ തുറസായ സ്ഥലത്തുമാണ് ഭക്തര്‍ വിശ്രമിക്കാനായി തെരഞ്ഞെടുക്കുന്നത്. ഇതില്‍ വലിയ നടപ്പന്തലില്‍ ബാരിക്കേഡിനു ശേഷം കുറച്ചു സ്ഥലം മാത്രമാണുള്ളത്. മഴയത്തും വെയിലത്തും വലിയ തിരുമുറ്റത്ത്, മാളികപ്പുറത്തിന് മുന്‍വശമുള്ള തുറസായ സ്ഥലം, മരാമത്ത് കോംപ്ലക്സിനു മുന്‍വശത്തെ തുറസായ സ്ഥലത്തും വിശ്രമിക്കാന്‍ സാധിക്കില്ല. പരിമിതമായ വിശ്രമകേന്ദ്രങ്ങളെല്ലാം എപ്പോഴും ഭക്തര്‍ നിറയുന്നതിനാല്‍ ഭൂരിഭാഗം ഭക്തര്‍ക്കും വിശ്രമിക്കാന്‍ സ്ഥലമില്ല. കുട്ടികളുമായും പ്രായമായവരെയും കൊണ്ട് ദര്‍ശനത്തിന് എത്തുന്നവരാണ് കൂടുതല്‍ വിഷമിക്കുന്നത്. മഴ പെയ്താല്‍ ഭക്തര്‍ ദുരിതത്തിലാകുന്നു.
ഭക്തരുടെ പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയങ്ങളില്‍ വാടകയിനത്തില്‍ വന്‍കിട നഗരങ്ങളെപ്പോലും വെല്ലുന്ന രീതിയിലുള്ള പണമാണ് ബോര്‍ഡ് ഇടാക്കുന്നത്. ഇവിടെ പരിമിതമായ മുറികള്‍ മാത്രമാണുള്ളതെന്നതും ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നു. അടിയന്തരമായി താത്ക്കാലിക സംവിധാനം ഒരുക്കിയാല്‍ പോലും അത് ഭക്തര്‍ക്ക് വലിയ ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: