കോഴിക്കോട്: അഖില വിശ്വഗായത്രി പരിവാറിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28 മുതല്‍ 31 വരെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ അശ്വമേധ ഗായത്രി മഹായജ്ഞം നടക്കുമെന്ന് ഗായത്രി പരിവാര്‍ അദ്ധ്യക്ഷന്‍ ഡോ. പ്രണവ് പാണ്ഡ്യ പറഞ്ഞു.
കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ലക്ഷം പേര് യാഗത്തില്‍ പങ്കെടുക്കും. ശാസ്ത്രവും ആദ്ധ്യാത്മികതയും സമന്വയിച്ച് രാഷ്ട്രത്തിന് ശാന്തിയും സമാധാനവും വികാസവും ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചാണ് മഹായജ്ഞം നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന യജ്ഞങ്ങളില്‍ 42-ാമത്തെ യജ്ഞമാണ് വിവേകാനന്ദ കേന്ദ്രത്തിലേക്ക്.
ഗായത്രി മന്ത്ര ഉപാസന മനുഷ്യനെ പരിവര്‍ത്തനം ചെയ്യിക്കാന്‍ തക്ക കരുത്തുള്ള സാധനാപദ്ധതിയാണെന്ന് അളകാപുരി ഹാളില്‍ ക്ഷണിക്കപ്പെട്ട സദസ്സിനായി നടന്ന സത്സംഗമത്തില്‍ അദ്ദേഹം പറഞ്ഞു. സമൂഹവും വ്യക്തികളും ഇന്ന് ആന്തരിക സംഘര്‍ഷത്താല്‍ പ്രശ്നകലുഷിതമാണ്.
അതിരുകളില്ലാത്ത ആഗ്രഹങ്ങള്‍ മനുഷ്യജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നു. അജ്ഞാനം, ദൗര്‍ബല്യം, അഭാവം എന്നിവയാണ് ദുരിതകാരണങ്ങള്. ആന്തരിക ശക്തിയും ആത്മബലവും നല്കാന് കഴിയുന്ന സാധനാപദ്ധതിയാണ് ഗായത്രീ ഉപാസന. ചടങ്ങില്‍ ശ്രേഷ്ഠാചാര സഭാ ആചാര്യന് എം.ടി. വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: