പൂനെ: അത്ലറ്റികോ കൊല്‍ക്കത്തയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ചെന്നൈയിന് പടയോട്ടം. ഇന്നലെ പൂനെയില്‍ നടന്ന രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ബ്രൂണോ പെലിസ്സാറി, ജെജെ ലാല്‍പെഖുലിയ, സൂപ്പര്‍താരം സ്റ്റീവന്‍ മെന്‍ഡോസ എന്നിവരാണ് ചെന്നൈയിന് എഫ്സിക്കായി ഗോളുകള്‍ നേടിയത്. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ അത്ലറ്റികോ കൊല്‍ക്കത്തക്കെതിരെ ചെന്നൈയിന് എഫ്സിയുടെ ആദ്യ വിജയമാണ്. ഇതോടെ 16ന് നടക്കുന്ന രണ്ടാം പാദത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ചെന്നൈയിന് ടീമിന് കളത്തിലിറങ്ങാം. അതേസമയം കൊല്‍ക്കത്തക്ക് രണ്ടാം പാദം ഏറെ നിര്‍ണായകമായി. അടുത്ത മത്സരത്തില്‍ നാല് ഗോളുകള്‍ക്കെങ്കിലും വിജയിച്ചാലേ നിലവിലെ ചാമ്പ്യന്മാരായ അവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ കളിക്കാനാവൂ.
ചെന്നൈയിന് എഫ്സി 4-3-3 ശൈലിയിലും അത്ലറ്റികോ കൊല്‍ക്കത്ത 4-2-3-1 ശൈലിയിലുമാണ് ഇന്നലെ ആദ്യപാദ സെമിക്ക് കളത്തിലിറങ്ങിയത്. മൂന്ന് മാറ്റങ്ങളാണ് ഇരുടീമുകളും വരുത്തിയത്. ബെര്‍ണാഡ് മെന്‍ഡി, സക്കീര്‍, ബ്രൂണോ പെലിസ്സാറി എന്നിവര്‍ കളത്തിലെത്തിയപ്പോള്‍ പൊറ്റന്‍സ, എലാനോ എന്നിവര്‍ പുറത്തിരുന്നപ്പോള്‍ സസ്പെന്‍ഷനിലായ വാഡൂ സൈഡ്ബെഞ്ചിലും ഉണ്ടായിരുന്നില്ല. അത്ലറ്റികോ കൊല്‍ക്കത്തയില്‍ ഒഫന്റ്സെ നാറ്റോ, അഗസ്റ്റിന് ഫെര്‍ണാണ്ടസ്, അമരീന്ദര്‍ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് റഫീഖ്, നല്ലപ്പന് മോഹന്‍രാജ്, കലാറ്റിയൂഡ് എന്നിവര്‍ വഴിമാറി.
കളിയുടെ തുടക്കത്തില്‍ തന്നെ ചെന്നൈയിന് എഫ്സിക്ക് അവസരം ലഭിച്ചു. രണ്ടാം മിനിറ്റില്‍ ധനചന്ദ്രസിംഗ് കൊല്‍ക്കത്ത ബോക്സിലേക്ക് നീട്ടിയെറിഞ്ഞ ത്രോയാണ് അപകട ഭീഷണി വിതച്ചത്. ത്രോ കൊല്‍ക്കത്തന്‍ പ്രതിരോധം നീട്ടിയെറിഞ്ഞെങ്കിലും പന്ത് കിട്ടിയ മെന്‍ഡോസക്ക്. പന്ത് കിട്ടിയ മെന്‍ഡോസ ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് പ്രതിരോധത്തില്‍ത്തട്ടി റീബൗണ്ട് വന്നു. വീണ്ടും മെന്‍ഡോസ ഷോട്ട് ഉതിര്‍ത്തെങ്കിലും കൊല്‍ക്കത്ത ഗോളി അമരീന്ദര്‍ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 19-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറിയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 38-ാം മിനിറ്റില്‍ മത്സരത്തിലെ ഗോള്‍ പിറന്നു.
ബ്ലാസിയെ കൊല്‍ക്കത്തയുടെ ഗാവിലാന് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്. 36.5 മീറ്റര്‍ ദൂരെ നിന്ന് ലഭിച്ച കിക്ക് എടുക്കാനെത്തിയത് ബ്രൂണോ പെലിസ്സാറി. പെലിസ്സാറി എടുത്ത കിക്ക് കൊല്‍ക്കത്ത പ്രതിരോധമതിലിനെ വകഞ്ഞുമാറ്റി പോസ്റ്റിന്റെ വലത്തേമൂലയില്‍ കയറിയപ്പോള്‍ അമരീന്ദറിന് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 42-ാം മിനിറ്റില്‍ അത്ലറ്റികോ കൊല്‍ക്കത്ത ബോര്‍ജ ഫെര്‍ണാണ്ടസിന് പകരം ഡീന്‍ ലെകിച്ചിനെ കളത്തിലെത്തിച്ചു. രണ്ട് മിനിറ്റിനുശേഷം സമനില നേടാന്‍ കൊല്‍ക്കത്തക്ക് അവസരം ലഭിച്ചെങ്കിലും ലെകിച്ചിന് ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി 1-0ന് ചെന്നൈയിന് എഫ്സിക്ക് സ്വന്തം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊല്‍ക്കത്തയുടെ ലെകിച്ച് പായിച്ച ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പറന്നു. 53-ാം മിനിറ്റില്‍ ചെന്നൈയിന്എഫ്സിക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം. ഖബ്ര നല്കിയ പാസ് തോയ് സിങ് ഫഌക് ചെയ്തു നല്കിയ പന്ത് ജെജെ വലയിലേക്ക് തട്ടിയിട്ടെങ്കിലും ഗോളി അമരിന്ദര്‍ ഗോള്‍ലൈന്‍ സേവ് നടത്തി. 57-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സി ലീഡ് ഉയര്‍ത്തി. സ്റ്റീവന്‍ മെന്‍ഡോസ നല്കിയ പാസില്‍ നിന്ന് ജെജെ ലാല്‍പെഖുലിയയാണ് രണ്ടാം ഗോള്‍ നേടിയത്. നാല് മിനിറ്റിനുശേഷം വീണ്ടും ചെന്നൈയിന് ടീമിന് അവസരം ലഭിച്ചെങ്കിലും മെന്‍ഡോസക്ക് പന്ത് കിട്ടുന്നതിന് മുന്‍പ് നാറ്റോ ക്ലിയര്‍ ചെയ്തു. 68-ാം മിനിറ്റില്‍ ചെന്നൈയിന് എഫ്സി മൂന്നാം ഗോള്‍ നേടി.
സ്വന്തം ബോക്സില്‍ നിന്ന് മെയില്‍സണ്‍ നീട്ടനല്‍കിയ പന്ത് മെന്‍ഡോസയുടെ കാലുകളില്‍. തന്നെ തടയാനെത്തിയ രണ്ട് കൊല്‍ക്കത്തന്‍ താരങ്ങളെ കബളിപ്പിച്ചശേഷം മെന്‍ഡോസ ജെജെക്ക് കൈമാറി. പന്ത് കിട്ടിയ ജെജെ പ്രതിരോധതാരത്തിന് മുകളലൂടെ ബോക്സില്‍ മെന്‍ഡോസക്ക്. പന്ത് പിടിച്ചെടുത്ത മെന്‍ഡോസ വച്ചുതാമസിപ്പിക്കാതെ അനായാസം വലംകാലന്‍ ഷോട്ടിലൂടെ വലകുലുക്കി. 79-ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസക്ക് പകരം ഫിക്രുവിനെയും 86-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറിക്ക് പകരം ജയേഷ് റാണയെയും ഇഞ്ചുറിസമയത്ത് ജെജെക്ക് പകരം ഈഡറിനെയും ചെന്നൈ കളത്തിലെത്തിച്ചു. ഇതിനിടെ കൊല്‍ക്കത്തക്ക് ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ആശ്വാസഗോള്‍ പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: