ന്യൂദല്‍ഹി: ഭാരതവും ജപ്പാനും തമ്മില്‍ സിവില്‍ ആണവ- പ്രതിരോധ മേഖലകളില്‍ സഹകരണ കരാറുകള്‍ ഒപ്പുവെച്ചു. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ജപ്പാന്റെ സഹായത്തോടെ 98,000 കോടി രൂപ ചെലവില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ കരാറായി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപ്രധാന നയതന്ത്ര ബന്ധങ്ങള്‍ക്ക് തുടക്കമിട്ടു.
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഭാരതത്തിനുള്ള പിന്തുണ പ്രഖ്യാപിച്ച ജപ്പാന് പ്രധാനമന്ത്രി അന്താരാഷ്ട്ര തലത്തിലും ഏഷ്യന്‍ രാജ്യങ്ങളെന്ന നിലയിലും ഭാരതവും ജപ്പാനും യോജിച്ചു മുന്നോട്ടു പോകുമെന്നും അറിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക സ്വപ്നങ്ങള്‍ക്ക് മറ്റേതൊരു സുഹൃദ് രാഷ്ട്രത്തേക്കാളും പ്രധാനപ്പെട്ടത് ജപ്പാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചു. ജപ്പാന് പ്രധാനമന്ത്രി തന്റെ ഉറ്റ സുഹൃത്തും ഭാരത-ജപ്പാന് സഹകരണത്തിന്റെ ശില്പ്പിയുമാണെന്നും മോദി പറഞ്ഞു.
മുംബൈ-അഹമ്മദാബാദ് സെക്ടറില്‍ നടപ്പാക്കാന്‍ പോകുന്ന ബുള്ളറ്റ് ട്രെയിനിന് 12 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായവും സാങ്കേതിക സഹകരണവുമാണ് ജപ്പാന് വാഗ്ദാനം ചെയ്തിരിക്കുന്നത്. സിവില്‍ ആണവകരാര്‍ ഒപ്പിട്ടതുവഴി വാണിജ്യ, ഊര്‍ജ്ജ മേഖലകളിലെ സഹകരണം മാത്രമല്ല യാഥാര്‍ത്ഥ്യമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സമാധാനവും സുരക്ഷിതത്വവുമുള്ള ലോകത്തിനുവേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തം കൂടിയാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ അതിവേഗം വളരുന്ന ഗുജറാത്ത് തലസ്ഥാന നഗരമായ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് സെക്ടറില്‍ നടപ്പാകാന്‍ പോകുന്നത്. 505 കിലോമീറ്റര്‍ ദൂരം 8 മണിക്കൂറില്‍ നിന്നും 3 മണിക്കൂറായി ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെ കുറയും. ഏകദേശ നിര്‍മ്മാണ ചെലവ് 98,000 കോടിയായാണ് കണക്കാക്കിയിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണത്തിനും കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിരോധ സാങ്കേതിക വിദ്യയുടെ കൈമാറ്റവും സൈനിക വിവരങ്ങളുടെ സംരക്ഷണവും സംബന്ധിച്ചാണ് കരാറുകള്‍.ഇരുരാജ്യങ്ങളും തമ്മില്‍ സുരക്ഷാ മേഖലയിലെ സഹകരണം സംബന്ധിച്ച് നിര്‍ണ്ണായക കരാറുകളാണ് ഒപ്പുവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിരോധരംഗത്തെ ഇരുരാജ്യങ്ങളുടേയും ബന്ധം ആഴത്തിലുള്ളതാക്കാനും ഭാരതത്തിന്റെ പ്രതിരോധ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താനുമുള്ളതാണ് കരാറുകള്‍.
ഭാരതത്തിന്റെ മൂന്നു സൈനിക വിഭാഗങ്ങളും ജപ്പാനുമായി സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും മലബാര്‍ നാവികാഭ്യാസത്തിലെ ജപ്പാന്റെ പങ്കാളിത്തം സ്ഥിരമാക്കുമെന്ന സൂചനയും മോദി നല്കി. ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറുകളെ പ്രധാനമന്ത്രിമാരായ നരേന്ദ്രമോദിയും ഷിന്‍സോ അബെയും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: