ആര്. ഗോപകുമാര്‍
നെടുമങ്ങാട്: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലേക്ക് കടക്കുന്ന പ്രവേശനകവാടത്തിനു മുന്നില്‍ വഴിമുടക്കി ഒട്ടോറിക്ഷകളുടെയും മറ്റുവാഹനങ്ങളുടെയും പാര്‍ക്കിംഗ്. സവാരിക്കാരെ പിടിക്കാന്‍ സ്റ്റാന്റിനു മുന്നില്‍ ഓട്ടോകളുടെ തിരക്കു കാരണം ബസുകള്‍ക്ക് സ്റ്റാന്‍ഡിനകത്തു കടക്കണമെങ്കില്‍ മണിക്കൂറുകള്‍ റോഡില്‍ കിടക്കേണ്ട സ്ഥിതിയാണ്. സവാരി ഓട്ടോറിക്ഷകള്‍ അനധികൃതമായി പ്രവേശനകവാടത്തിനു മുന്നില്‍ നിരത്തിയിട്ട് ആളുകളെ കയറ്റാനായി മത്സരിക്കുന്നത് ഗതാഗത തടസം രൂക്ഷമാക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നെടുമങ്ങാട്ടെ വണ്‍വേ റോഡില്‍ നടത്തുന്ന അനധികൃതപാര്‍ക്കിംഗും ഒട്ടോറിക്ഷകളുടെ മത്സരവും കൂടിയിട്ടും പോലീസ് നോക്കുകുത്തികളാകുന്നു എന്നാണ് പരാതി.
ഈ റോഡുവഴി പറണ്ടോട് തെക്കുംകര ഭാഗത്തേക്കും ഈസ്റ്റ് ബംഗ്ലാവിലേക്കും പോകുന്ന വാഹനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. സദാനേരം തിരക്കുള്ള റോഡില്‍ അഡ്വക്കേറ്റ് ഓഫീസു മുതല്‍ സമീപത്തെ ഇടതുപക്ഷപാര്‍ട്ടി ഓഫീസുകളിലും മറ്റ് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്നവര്‍ ഉള്‍പ്പെടെ ഇവിടെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഗതാഗത തടസം രൂക്ഷമായിട്ടും പോലീസ് കണ്ടഭാവം നടിക്കുന്നില്ല. റോഡില്‍ രാവിലെയും ഓഫീസ് സമയം കഴിയുമ്പോഴും വന്‍തിരക്കും ഗതാഗതകുരുക്കും നിത്യസംഭവമാണ്.
ഹോംഗാര്‍ഡിനെയോ ട്രാഫിക്ക് പോലീസിനെയോ വിന്യസിച്ച് അനധികൃതപാര്‍ക്കിംഗും സവാരിക്കാരെ പിടിക്കാനുള്ള ഓട്ടോറിക്ഷക്കാരുടെ മത്സരവും നിയന്ത്രണവിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: