ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഉല്‍പ്പാദകരായ ജപ്പാന് ഇതാദ്യമായി ഭാരതത്തില്‍ നിന്നും കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. ഭാരതത്തിന്റെ സ്വന്തം ബ്രാന്റായ മാരുതിയുടെ കാറുകളാണ് ജപ്പാനിലേക്ക് കയറ്റിയയക്കുന്നത്. ഭാരത-ജപ്പാന് ബിസിനസ് നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജപ്പാന് കമ്പനിയായ സുസുക്കി മാരുതിയുടെ കാറുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കുമെന്നും ജപ്പാനിലേക്ക് കയറ്റിയയക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭാരതവും ജപ്പാനും യോജിച്ച് മുന്നോട്ടുപോകണം. അതിവേഗ ട്രെയിനിന്റെകാര്യത്തില് മാത്രമല്ല അതിവേഗ വളര്‍ച്ചയിലും, മോദി പറഞ്ഞു.
മാരുതിയുടെ മോഡലായ ബലേനൊ ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ സജ്ജമാണെന്ന് മാരുതി സുസുക്കി ചെയര്മാന് ആര്.സി ഭാര്‍ഗവ അറിയിച്ചു. ഒരു വര്‍ഷം 20,000 മുതല്‍ 30,000 വരെ കാറുകള്‍ ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ മാരുതിക്ക് സാധിക്കുമെന്നും ചെയര്മാന് പറഞ്ഞു. 2016 ജനുവരി മുതല്‍ ജപ്പാന് കാര്‍ വിപണിയില്‍ മാരുതിയുടെ കാറുകളും ലഭ്യമായിത്തുടങ്ങും. കഴിഞ്ഞ അരനൂറ്റാണ്ടായി ലോകത്തിലെ ഏറ്റവും വലിയ മൂന്ന് കാര്‍ ഉല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നാണ് ജപ്പാന്. പ്രതിവര്‍ഷം 1.30കോടി കാറുകളാണ് ജപ്പാനിലെ കാര്‍ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: