കണ്ണൂര്‍: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റി ജില്ലയില്‍ സംഘടിപ്പിച്ച ജനകീയ അദാലത്തില്‍ ആയിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കി. ഇതുപ്രകാരം കോടിക്കണക്കിന് രൂപ പിഴയായി സര്‍ക്കാര്‍ ഖജനാവിലെത്തി. സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഒഴിവാക്കി കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പ് കല്പ്പിക്കാന് ജില്ലയിലെ വിവിധ കോടതികളിലായി 31 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. അദാലത്തില്‍ ജില്ലയിലെ മുഴുവന്‍ ന്യായാധിപന്മാരും ജീവനക്കാരും പങ്കെടുത്തു. തലശ്ശേരി ജില്ലാ കോടതി പരിസരത്ത് 17 ബൂത്തുകളിലാണ് അദാലത്ത് സജ്ജീകരിച്ചത്. കണ്ണൂര്‍ കോടതിയില്‍ ആറും തളിപ്പറമ്പില്‍ നാലും പയ്യന്നൂരില്‍ മൂന്നും കൂത്തുപറമ്പില്‍ ഒന്നുമാണ് ബൂത്തുകള്‍ സജ്ജീകരിച്ചത്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികളുമാണ് പ്രധാനമായും അദാലത്തിന്റെ പരിഗണനക്കെത്തിയത്. 31 ബൂത്തുകളിലായി അയ്യായിരത്തോളം പെറ്റിക്കേസുകളാണ് അദാലത്തിന്റെ പരിഗണനക്കായി വന്നത്. ഇവയില്‍ ഏറെയും ഒത്തുതീര്‍പ്പായി. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് പിഴയായി ഈടാക്കിയത്. പെറ്റിക്കേസുകളിലെ പിഴസംഖ്യ ഏകീകരിച്ചതിനാല്‍ കുറഞ്ഞ നിരക്കിലുള്ള പിഴയാണ് ഈടാക്കിയത്. ബാങ്കുകളിലെ കിട്ടിക്കടങ്ങള് സംബന്ധിച്ച കേസുകള്‍, സിവില്‍, ക്രിമിനല്‍ കേസുകള്‍, വാഹനാപകടക്കേസുകള്‍, കുടുംബ കോടതി കേസുകള്‍, സ്വകാര്യ പരാതികള്‍ എന്നിവയും പരിഗണിച്ചു. അദാലത്തില്‍ തീര്‍പ്പായ നഷ്ടപരിഹാരത്തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ അപ്പോള്‍ത്തന്നെ കൈമാറിയതും ശ്രദ്ധേയമായി. തലശ്ശേരിയില്‍ നടന്ന അദാലത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി.അനില്‍ കുമാര്‍. സിവില്‍ ജഡ്ജ് ബൈജുനാഥ്, അഡീഷണല്‍ ജില്ലാ ജഡ്ജുമാരായ വി.ജയറാം, ഇ.സി.ഹരിഗോവിന്ദ്, അസി.സെഷന്‍സ് ജഡ്ജുമാരായ ശബരീനാഥ്, വി.എ.എഫ് വര്‍ഗ്ഗീസ്, എം.പി.ജയരാജ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.വി.അനീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: