കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകിട്ട് 4.10ന് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഐഎന്‍എസ് ഗരുഡ വ്യോമതാവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാന മന്ത്രിമാര്‍, മേയര്‍ സൗമിനി ജയിന്, സേനാ മേധാവികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.
അഞ്ച് മിനിറ്റ് മാത്രം നീളുന്ന സ്വീകരണത്തിന് ശേഷം നാവികസേനയുടെ ഹെലിക്കോപ്റ്ററില്‍ പ്രധാനമന്ത്രി തൃശൂരിലേക്ക് യാത്ര തിരിക്കും. തൃശൂരിലെ പരിപാടിക്കു ശേഷം റോഡ് മാര്‍ഗം കൊച്ചിയിലേക്ക് മടങ്ങും. 07.15നാണ് താമസസ്ഥലമായ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടല്‍ താജ് മലബാറി(വിവന്റ)ലെത്തുക.
ചൊവ്വാഴ്ച രാവിലെ 8.50ന് ഹോട്ടലില്‍ നിന്നും നാവികത്താവളത്തിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി 9 മണിക്ക് മുന്നൂ സേനകളും സംയുക്തമായി നല്കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും.
9.15ന് ഹെലിക്കോപ്റ്ററില്‍ വിമാന വാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യയിലേക്ക് പുറപ്പെടും. 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ ഐഎന്‍സ് വിക്രമാദിത്യയില്‍ കമാന്‍ഡര്‍മാരുടെ സംയുക്തയോഗത്തില്‍ പങ്കെടുക്കും. 01.25ന് ഹെലിക്കോപ്റ്ററില്‍ നാവികത്താവളത്തിലേക്ക്. 01. 45ന് മറ്റൊരു ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് പുറപ്പെടും. കൊല്ലം, വര്‍ക്കല എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്ക് ശേഷം തിരുവനന്തപുരം വ്യോമസേന താവളത്തില്‍ നിന്നും വൈകിട്ട് 05.15ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: