ആലപ്പുഴ: വിഎസിനെ തളളി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ സിപിഎം ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെ ശാസ്ത്ര സാഹിത്യ പരിഷത്തിനെ മുന്നില്‍ നിര്‍ത്തി തോമസ് ഐസക്ക് നടത്തുന്ന നീക്കത്തിനെതിരെ കണ്ണൂര്‍ലോബി ജി. സുധാകരനെ രംഗത്തിറക്കി. ഐസക്കിനെതിരെ സ്വന്തം ജില്ലയില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ത്തുകയാണ് ലക്ഷ്യം.
പരിഷത്ത് നേതാവ് എം. പി. പരമേശ്വരനിലൂടെ ഒരു ആഴ്ചപ്പതിപ്പില്‍ വന്ന അഭിപ്രായത്തെ നഖശിഖാന്തം എതിര്‍ത്താണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടുത്ത ഔദ്യോഗിക പക്ഷക്കാരായ കണ്ണൂര്ലോബിയും പരമേശ്വരനെതിരെ രംഗത്ത് വന്നതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് ജി. സുധാകരന് ആഞ്ഞടിച്ചത്.
വിഎസും പിണറായിയും തോമസ് ഐസക്കിനു വേണ്ടി വഴി മാറണമെന്നും ഇടതുപക്ഷത്തെ ഏറ്റവും നല്ല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോമസ് ഐസക്കാണെന്നും പരമേശ്വരന് പറഞ്ഞതാണ് സുധാകരനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ സിപിഎമ്മില്‍ ആധിപത്യം പുലര്‍ത്തുന്ന സുധാകരന് ഐസക്ക് പക്ഷക്കാരെ വെട്ടിയൊതുക്കിയാണ് മുന്നേറുന്നത്.
ഇരു നേതാക്കളും തമ്മില്‍ സമ്മേളനകാലത്തും അല്ലാതേയും നേര്‍ക്കുനേര്‍ പോരാട്ടമാണ് നടത്തുന്നത്. വിഎസ് പക്ഷവുമായി ചേര്‍ന്ന് ഐസക് നടത്തുന്ന നീക്കം ഔദ്യോഗിക പക്ഷത്തിന്റെ ലേബലിലാണ് സുധാകരന് വെട്ടിയൊതുക്കിയത്. ജൈവപച്ചക്കറി കൃഷി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസ പരിപാടികള്‍ എല്ലാം തന്നെ തോമസ് ഐസക് നടത്തുന്നത് സിപിഎം നേതാവ് എന്ന നിലയില്‍ മാത്രമല്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഐസക്കിന് പിന്നില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ആണെന്ന ആക്ഷേപം ശക്തമാണ്.
മാലിന്യ നിര്‍മ്മാര്‍ജനത്തെ കുറിച്ച് തോമസ് ഐസക്ക് പുസ്തകം രചിച്ചതും പരിഷത്ത് നേതാവുമായി ചേര്‍ന്നാണ്. ഇതിനിടെയാണ് പരിഷത്തിന്റെ മുതിര്‍ന്ന അംഗത്തില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശം ഉണ്ടായത്. പരമേശ്വരന് ഭ്രാന്താണെന്നും കുട്ടനാട്ടിലെങ്ങാനും വന്നാല്‍ മീന്കലക്കിയ വെളളമൊഴിക്കുമെന്നും പറഞ്ഞാണ് സുധാകരന് ഐസക്കിനെ തന്നെ നിഷ്പ്രഭനാക്കുന്നത്. സുധാകരന്റെ നീക്കത്തിന് പിന്നില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുമുണ്ട്.
പരമേശ്വരന്റെ പരാമര്‍ശത്തെ തളളിപ്പറഞ്ഞ് പിടിച്ചു നില്‍ക്കാനാണ് തോമസ് ഐസക്കെങ്കിലും ഐസക്കിന്റെ നീക്കമെങ്കിലും ഔദ്യോഗിക പക്ഷം പൂര്ണവിശ്വാസത്തിലെടുത്തിട്ടില്ലെന്നതിന്റെ തെളിവാണ് സുധാകരന്റെ പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: