കണ്ണൂര്‍: വനവാസി പോലീസ്, എക്സൈസ് നിയമനത്തില്‍ ഇതര ജില്ലക്കാരെ അവഗണിക്കുന്നതായി ആക്ഷേപം. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍നിന്നും 200 പേരെ സിവില്‍ പോലീസ് ഓഫീസര്‍മാരായും 100 പേരെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്മാരായും നേരിട്ട് നിയമിക്കുന്നതാണ് പദ്ധതി. പോലീസിലും എക്സൈസിലും അതത് ജില്ലക്കാരെ ഉള്‍പ്പെടുത്തി നേരിട്ട് നിയമനം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പിഎസ്സി അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ ഒഴിവുകളിലേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ അപേക്ഷിക്കരുതെന്ന് വിജ്ഞാപനത്തില്‍ പറയുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
വനമേഖലയിലുള്ള മാവോയിസ്റ്റുകള്‍ ഉള്‍പ്പടെയുള്ള തീവ്രവാദശക്തികളെ ചെറുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പോലീസ്, എക്സൈസ് നിയമനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. വനവാസികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് യോഗ്യതയിലും മറ്റ് നടപടികളിലും ഇളവ് നല്‍കിയാണ് നിയമനം നടത്തുന്നത്. വനവാസി മേഖലകളില്‍ ഉദ്യോഗസ്ഥന്മാര് നേരിട്ടെത്തി അപേക്ഷകള്‍ സ്വീകരിച്ച് അഭിമുഖം നടത്തിയാണ് നിയമനം നടത്തുക. നേരത്തേ വനംവകുപ്പില്‍ ട്രൈബല്‍ വാച്ചര്‍മാരെ ഇതേ രീതിയില്‍ തെരഞ്ഞെടുത്തിരുന്നു. ആലപ്പുഴ ഒഴികേയുള്ള 13 ജില്ലകളില്‍ നിന്ന് 609 പേരെയാണ് കഴിഞ്ഞ വര്‍ഷം ട്രൈബല്‍ വാച്ചര്‍മാരായി നിയമിച്ചത്. എന്നാല്‍ പോലീസ്, എക്സൈസ് നിയമനം മൂന്ന് ജില്ലകളില്‍ മാത്രമാണ് നടത്തുന്നത്.
നിയമനം നടക്കുന്ന മൂന്ന് ജില്ലകളില്‍ നിന്നുള്ളവര്‍ മാത്രമേ അപേക്ഷ നല്കാന് പാടുള്ളു എന്ന വ്യവസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് കുറിച്യ മുന്നേറ്റസമിതി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സുഷാന്ത് പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ വനവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. പരീക്ഷയില്‍ കേരളത്തിലുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട എല്ലാവര്ക്കും അപേക്ഷിക്കാന്‍ അവസരമുണ്ടാകണമെന്നും ഇത് തടയുന്നതിനെ അംഗീകരിക്കാനാവില്ലെന്നും സുഷാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: